ബെംഗളൂരിലേക്കുള്ള വന്ദേഭാരത് സ്ലീപ്പറിൻ്റെ റൂട്ട് മാറ്റുന്നു; വൻ പ്രതിഷേധവുമായി യാത്രക്കാർ
ബെംഗളൂരു-മുംബൈ റൂട്ടിൽ പുതിയ വന്ദേഭാരത് സ്ലീപ്പർ പ്രഖ്യാപിച്ചതിൻ്റെ ആവേശത്തിലാണ് യാത്രക്കാർ. മിറാജ്-പുണെ-ബെലഗാവി പാതയിലൂടെയാകും ട്രെയിൻ സർവ്വീസ് നടത്തുകയെന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ ട്രെയിനിൻ്റെ റൂട്ട് മാറ്റാൻ ആലോചിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സോലാപൂർ-ഗുണ്ടക്കൽ വഴി തിരിച്ചുവിടാനാണ് സാധ്യതയെന്നാണ് സൂചന. നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മിറാജ്-സാംഗ്ലി നിവാസികൾ ഇതിനോടകം തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിനും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും പരാതി നൽകി. റൂട്ട് മാറ്റിയാൽ വലിയ പ്രതിഷേധം നടത്തുമെന്നും ഇവർ പറയുന്നു.
പുണെ-മിറാജ് പാതയിൽ 15,000 കോടി രൂപയുടെ ഇരട്ടപ്പാത നിർമ്മാണം പൂർത്തിയാകാറായിട്ടും ദിവസവും 15 ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഇത് സോലാപൂർ റൂട്ടിലെ ട്രെയിൻ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. റൂട്ടിന്റെ ശേഷി പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നില്ലെന്ന പരാതി ശക്തമാണ്. പുണെ-മിറാജ്-ബെലഗാവി-ഹുബ്ളി-തുംകൂരു റൂട്ടിൽ പ്രധാനപ്പെട്ട നിരവധി സാമ്പത്തിക നഗരങ്ങളുണ്ട്. എ പ്രാദേശിക യാത്രാസൗകര്യങ്ങളെയും സാമ്പത്തിക വളർച്ചയെയും പുതിയ നീക്കം ദോഷകരമായി ബാധിക്കുമെന്നും ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ, തുംകൂരു, ദാവണഗെരെ, ഹുബ്ളി, ബെൽഗാം, മിറാജ്, സാംഗ്ലി, സത്താറ, പുണെ വഴിയാണ് മുംബൈയിലേക്ക് ഓടാൻ ആദ്യം നിശ്ചയിച്ചിരുന്നത്. ഈ റൂട്ട് സാംഗ്ലി, സത്താറ, കോലാപൂർ ജില്ലകൾക്ക് വേഗത്തിലുള്ള റെയിൽ കണക്റ്റിവിറ്റി നൽകുമായിരുന്നു. എന്നാൽ, ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും ജനപ്രതിനിധികളുടെ ഇടപെടൽ കാരണം റെയിൽവേ മന്ത്രാലയം ട്രെയിൻ സോലാപൂർ-ഗുണ്ടക്കൽ-അനന്തപുർ റൂട്ടിലേക്ക് തിരിച്ചുവിടാൻ ഒരുങ്ങുകയാണ് സാംഗ്ലി ജില്ലാ നാഗരിക് ജാഗ്രതി മഞ്ച് തലവൻ സതീഷ് സഖാൽക്കർ വിമർശിച്ചു.
മുൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന്റെ കാലത്ത് 15,000 കോടി രൂപ ചെലവഴിച്ചാണ് പുണെ-സാംഗ്ലി-മിറാജ്-ഹുബ്ളി-ബെംഗളൂരു ഇരട്ടപ്പാതയും വൈദ്യുതീകരിച്ച ലൈനും നിർമ്മിച്ചത്. മണിക്കൂറിൽ 130 കി.മീ വേഗതയിൽ ഈ റൂട്ടിലെ ട്രയിനുകൾക്ക് സർവ്വീസ് നടത്താനാകും. പാതയ്ക്ക് 150-200 ട്രെയിനുകളെ വരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. ഈ ശേഷി പ്രയോജനപ്പെടുത്താത്തത് ജനപ്രതിനിധികളുടെ അനാസ്ഥയാണെന്നും സഖാൽക്കർ കുറ്റപ്പെടുത്തി. റെയിൽവേ ഭരണകൂടത്തിന്റെ വിവേചനപരമായ തീരുമാനങ്ങളെ അപലപിച്ചുകൊണ്ട് സാംഗ്ലി, മാധവ്നഗർ, നന്ദ്രെ എന്നിവിടങ്ങളിലെ റെയിൽവേ ലൈനിൽ 'കളിപ്പാട്ട ട്രെയിനുകൾ' ഓടിച്ച് പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സോലാപൂർ-ഗുണ്ടക്കൽ-അനന്തപുർ-ധർമ്മവാരം ബദൽ റൂട്ട് പൂർണ്ണമായി ഉപയോഗിക്കപ്പെടുന്നുണ്ട്. മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റൂട്ടാണിത്. ഇവിടെ 150-ൽ അധികം ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. പുതിയ ട്രെയിനുകൾക്ക് സോണൽ റെയിൽവേകൾ എപ്പോഴും സോലാപൂർ-ഗുണ്ടക്കൽ റൂട്ടിനാണ് മുൻഗണന നൽകുന്നതെന്ന് പശ്ചിമ മഹാരാഷ്ട്ര റെയിൽവേ പാസഞ്ചർ ഗ്രൂപ്പ് അംഗം ഉമേഷ് ഷാ പറഞ്ഞു.
അതേസമയം, മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിക്കുമ്പോൾ ഏത് റൂട്ടിലൂടെ ഓടണം എന്നതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മിറാജ് റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് ജഗ്ജിത് തണ്ടാലെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. റൂട്ട് മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിലവിലുണ്ടെങ്കിലും, ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications