ബെംഗളൂരുവിലേക്കും തിരിച്ചും ബുള്ളറ്റ് ട്രെയിൻ ;? 13 മണിക്കൂർ യാത്ര വെറും 2 മണിക്കൂറിനുള്ളിൽ പോകാം
ബെംഗളൂരുവിനെയും ഹൈദരാബാദിനെയും ബന്ധിപ്പിക്കുന്ന അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി യാഥാർത്ഥ്യമാകുമോ? പദ്ധതി നിലവിൽ വന്നാൽ വെറും രണ്ട് മണിക്കൂർ കൊണ്ട് രാജ്യത്തെ പ്രധാന നഗരങ്ങൾ തമ്മിലുള്ള യാത്ര സാധ്യമാകും. നിലവിൽ 19 മണിക്കൂറാണ് ട്രെയിൻ യാത്രയ്ക്ക് വേണ്ടിവരുന്നത്. ദക്ഷിണേന്ത്യയിലെ ഈ രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതി മേഖലയിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബെംഗളൂരു-ഹൈദരാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) 2026 മാർച്ചോടെ റെയിൽവേ ബോർഡിന് സമർപ്പിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ ഇടനാഴിയുടെ മാതൃകയിലായിരിക്കും പദ്ധതി തയ്യാറാക്കുന്നത്. വിശഗമായ പഠനത്തിന് ശേഷം റിപ്പോർട്ട് കേന്ദ്രസർക്കാരിന് കൈമാറും.

സർക്കാർ ഉടമസ്ഥതയിലുള്ള റൈറ്റ്സ് ലിമിറ്റഡ് (RITES Limited) നിർദ്ദിഷ്ട 626 കിലോമീറ്റർ എലിവേറ്റഡ് ഇടനാഴിയുടെ അവസാന സർവേയും അലൈൻമെന്റ് ജോലികളും നടത്തിവരികയാണ്. ഡിപിആർ തയ്യാറാക്കിക്കഴിഞ്ഞാൽ സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിക്ക് അനുമതിക്കായി സമർപ്പിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
ബെംഗളൂരു-ഹൈദരാബാദ് ബുള്ളറ്റ് ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറിൽ 350 കിലോമീറ്ററും ഓപ്പറേറ്റിങ് വേഗത 320 കിലോമീറ്ററുമായിരിക്കും. ഈ അതിവേഗ ട്രെയിൻ ദക്ഷിണേന്ത്യയിലെ പ്രധാന സാങ്കേതിക കേന്ദ്രങ്ങളായ ഈ നഗരങ്ങൾ തമ്മിലുള്ള യാത്രയിലെ ഗെയിം ചേഞ്ചർ ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യാത്രാ സമയം കുറയുന്നത് വ്യാപാരികൾ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർക്ക് പ്രയോജനകരമാകും. കൂടാതെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് വലിയ ഉത്തേജനം നൽകുമെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
അതേസമയം പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വലിയ വെല്ലുവിളിയായേക്കും. ഭൂമി ഏറ്റെടുക്കൽ ഒരു വലിയ വെല്ലുവിളിയാണ്, ഇതിന് സംസ്ഥാന സർക്കാരുകളുടെ സഹായം ആവശ്യമാണ്. അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി സർവേയർമാർ ബന്ധപ്പെടുന്നുണ്ട്, സൗത്ത് സെൻട്രൽ റെയിൽവേ (SCR) ചീഫ് പിആർഒ എ. ശ്രീധർ ടൈംസ് ഓഫ് ഇന്ത്യയോട് (TOI) പറഞ്ഞു.
"കർണാടകയിൽ നിരവധി യോഗങ്ങൾ നടന്നു. ഒരു പ്രത്യേക അലൈൻമെന്റിൽ ഭൂമി ഏറ്റെടുക്കൽ സാധ്യമല്ലെങ്കിൽ പദ്ധതിയിൽ മാറ്റം വരുത്തേണ്ടി വരും. അതിനാൽ, അലൈൻമെന്റ് അന്തിമമാക്കുമ്പോൾ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായങ്ങൾ പരിഗണിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരു-ഹൈദരാബാദ് അതിവേഗ റെയിൽ ഇടനാഴി പദ്ധതിയുടെ ജോലികൾ വേഗത്തിലാക്കാൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർദ്ദേശിച്ചിട്ടുണ്ട്. ഹൈദരാബാദ്-ചെന്നൈ, ഹൈദരാബാദ്-ബെംഗളൂരു പദ്ധതികളുടെ സർവേകൾ വേഗത്തിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനായ മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ ഇടനാഴി (MAHSR) വഴി ഈ രണ്ട് പ്രധാന വ്യാവസായിക കേന്ദ്രങ്ങൾ തമ്മിലുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറായി കുറയ്ക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഗുജറാത്തിലെ സൂറത്ത്, വാപി നഗരങ്ങൾക്കിടയിൽ 100 കിലോമീറ്റർ ദൂരത്താണ് ആദ്യ സർവീസ് നടത്തുക.












Click it and Unblock the Notifications