Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനുഷ്കോടി ... അഥവാ നഷ്ടപ്രതാപത്തിന്റെ കടലിരമ്പം: യാത്ര, ഒരു തീർത്ഥാടനം പോലെ

ഇന്ത്യന്‍ യാത്ര - 1

ഏതാനും വർഷങ്ങള്‍ക്ക് മുമ്പാണ് ധനുഷ്കോടിയിലേക്കുള്ള യാത്ര നടത്തുന്നത്. സ്ഥലങ്ങള്‍ കാണുക, ആളുകളെ അറിയുക എന്ന ലക്ഷ്യത്തോടെ കേരളത്തിന് പുറത്തേക്ക് നടത്തിയ ആദ്യ യാത്ര. യാത്രാക്കുറിപ്പുകള്‍ എഴുതുമ്പോള്‍ അതുകൊണ്ട് തന്നെ ധനുഷ്കോടിയില്‍ നിന്നും തുടങ്ങാമെന്നുറപ്പിച്ചു.

സത്യം പറഞ്ഞാല്‍ യാത്ര കഴിഞ്ഞ് വന്നതിന് സമീപ ദിവസങ്ങളില്‍ എഴുതി സഞ്ചാരി അടക്കമുള്ള ഗ്രൂപ്പുകളില്‍ പങ്കുവെച്ച കുറിപ്പ് അടിസ്ഥാനമാക്കിയാണ് ഈ എഴുത്ത്. ധനുഷ്കോടിയുടെ സ്ഥാനത്ത്, മറ്റേതൊരു സ്ഥലമായിരുന്നെങ്കിലും വർഷങ്ങളുടെ ഈ അന്തരം നിലവിലെ സാഹചര്യങ്ങളില്‍ നിന്നും വലിയ വ്യത്യാസങ്ങള്‍ക്ക് ഇടയാക്കുമെന്ന് എനിക്കുറപ്പുണ്ട്. ധനുഷ്കോടിയുടെ ഏറ്റവും വലിയ പ്രത്യേകതയും അതാണ്.. പതിറ്റാണ്ടുകളായി ചത്ത്, മരവിച്ച് കിടക്കുന്ന ഒരു മണല്‍പ്പരപ്പാണ് ധനുഷ്കോടി...

dhanushkodi

മൂന്നാം നമ്പർ ബസ്

രാമേശ്വരത്ത് നിന്ന് ധനുഷ്‌കോടിയിലേക്കുള്ള മൂന്നാം നമ്പര്‍ ബസ് രാവിലെ ആറരയോടെ തന്നെ പുറപ്പെട്ടു. ചെറിയ ചെറിയ ഗ്രാമങ്ങള്‍ പിന്നിട്ട് ബസ് മുന്നോട്ട് പോകുമ്പോള്‍ ഇടയ്ക്ക് കൊയ്‌ത്ത് കഴിഞ്ഞ ചോളപ്പാടങ്ങള്‍ ബാര്‍ലിപ്പാടങ്ങള്‍. ബസ്സ് മുന്നോട്ട് പോകുന്തോറം കറ്റാടി മരങ്ങള്‍ക്കിടിയിലൂടെ രണ്ട് വശത്തും കടല്‍ കൂടുതല്‍ വ്യക്തമായി കണ്ടുതുടങ്ങും. ഇടത് വശത്ത് പാക് കടലിടുക്കും വലത് വശത്ത് ഇന്ത്യന്‍ മഹാസമുദ്രവും.

ശക്തിയായ കാറ്റിനൊപ്പം മണല്‍ത്തരികളും വന്ന് മുഖത്തടിക്കുന്നതില്‍ നിന്ന് രക്ഷതേടാന്‍ ബസ്സിലെ മറ്റ് വിന്‍ഡോ ഗ്ലാസുകളെല്ലാം ഇതിനോടകം താഴ്ത്തി കഴിഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ അതിന് മുതിർന്നില്ല. ജീവിതത്തിലാദ്യമായി, ഒരു പക്ഷെ അവസാനമായി കാണുന്ന ആ ഭൂമിയെ നേരിട്ട് കാണണം, അനുഭവിക്കണം എന്ന പോലെ മണല്‍ക്കാറ്റിനെ വകവെക്കാതെ യാത്ര തുടരുകയാണ്.

dhanushkodi-2

രാമേശ്വരത്ത് നിന്ന് ഇരുപതിലേറെ കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ ധനുഷ്‌കോടിയിലെത്താം. ഓലകൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയ കച്ചവടസ്ഥാപനങ്ങള്‍ക്കും കൂരകള്‍ക്കും ഇടയിലായി ധനുഷ്‌കോടി എന്ന നഗരത്തിന്റെ ഓര്‍മ്മകളും പേറി, ദുരന്തത്തിന്റെ ദുഃഖഭാരവും പേറി നില്‍ക്കുന്ന പഴയകെട്ടിടങ്ങളുടെ തകര്‍ന്നടിഞ്ഞ ഭാഗങ്ങള്‍ കാണാം. മാംസങ്ങള്‍ അഴുകി തീര്‍ന്ന്, എല്ലുകളും പൊടിഞ്ഞ് തുടങ്ങിയ ഒരു മൃതദേഹം പോലെ കിടക്കുകയാണ് ഓരോ കെട്ടിടങ്ങളും. അത്തരം മൃതദേഹങ്ങളുടെ ഒരു ശവപ്പറപ്പാണ് ധനുഷ്‌കോടി. ഒരു തീർത്ഥാടനം എന്ന പോലെ ആളുകള്‍ ഇവിടെ വന്ന് പോകുന്നു.

ധനുഷ്കോടിയുടെ നഗരപ്പിറവി

1914 ലും 1964 ലുമായി കുതിച്ചെത്തിയ രണ്ട് തീവണ്ടികള്‍ക്കിടയിലെ അമ്പത് വര്‍ഷങ്ങളുടെ ആയുസ്സ് മാത്രമാണ് ധനുഷ് കോടിയെന്നെ നഗരത്തിനുള്ളത്. അരനൂറ്റാണ്ടിന്റെ പ്രൗഡിക്കൊപ്പം തന്നെ അതിന് ശേഷമുള്ള അമ്പതിലേറെ വര്‍ഷങ്ങളുടെ കണ്ണീർ കഥകളും പറയാനുണ്ട് ഇന്ത്യയുടെ ഏറ്റവും തെക്ക് കിഴക്ക് പ്രദേശത്തായി കിടക്കുന്ന ഈ മുനമ്പിലെ ഓരോ മണല്‍ത്തരിക്കും.

ശ്രീലങ്കയിലെ തലൈമന്നാര്‍ എന്ന പ്രദേശത്തോട് വളരെ അടുത്ത് കിടക്കുന്ന പ്രദേശമാണ് ധനുഷ്‌കോടി. ഈ രണ്ട് സ്ഥലങ്ങള്‍ക്കും ഇടയില്‍ 16 കീലോമീറ്റര്‍ ദൂരമേയുള്ളു. ഇത് മനസ്സിലാക്കിയ ബ്രീട്ടീഷുകാരാണ് ധനുഷ്കോടി വികസിപ്പിക്കുന്നത്. തങ്ങളുടെ അധീനതിയിലുള്ള രണ്ട് പ്രദേശങ്ങള്‍ക്കിടയിലെ ചരക്ക് നീക്കം സുഖകരമാക്കുന്നതിന് വേണ്ടി ധനുഷ്കോടിയിലേക്ക് അവർ റെയില്‍പ്പാലം പണിതു.

danush-kodi

രാമനാഥപുരം ജില്ലയെ പാമ്പനുമായി ബന്ധിപ്പിക്കാന്‍ പാക് കടലിടുക്കിന് മുകളിലൂടെ ബന്ധിപ്പിക്കാന്‍ പാലം വേണം. രണ്ട് കിലോമീറ്റര്‍ നീളമുള്ള റെയില്‍പ്പാല നിർമ്മാണ് ബ്രിട്ടീഷുകാർ ആരംഭിക്കുന്ന് 1911 ല്‍ ആണ്. പാലത്തിന്റേയും ധനുഷ്‌കോടി വരേയുള്ള റെയില്‍ വേ ട്രാക്കിന്റേയും നിര്‍മ്മാണം 1914 ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. മദ്രാസ്സില്‍ നിന്നും കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ധനുഷ്‌കോടിയിലെത്തിക്കുന്ന ചരക്കുകള്‍ അവിടുന്ന് ബോട്ടുകള്‍ വഴി ശ്രീലങ്കയിലേക്ക് എത്തിക്കുകയായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം.

ബോട്ട് മെയില്‍ എക്സ്പ്രസ്

യാത്രക്കാര്‍ക്കായി ചെന്നൈ എഗ്മൂര്‍ മുതല്‍ ധനുഷ്‌കോടി വരെ ട്രെയിനും അതിനോട് ബന്ധിപ്പിച്ച് കൊണ്ട് ഫെറി സര്‍വ്വീസും നിലനിന്നിരുന്നു. ഇര്‍വിന്‍, ഗോഷന്‍ എന്നീ രണ്ട് ചെറിയ പാസഞ്ചര്‍ ഫെറി ബോട്ടുകളാണ് യാത്രക്കാരെ ശ്രീലങ്കയിലേക്ക് കൊണ്ടു പോയിരുന്നതെന്ന് ചരിത്രം അന്വേഷിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും.

കോട്ടയത്ത് നിന്നും എറണാകുളത്ത് നിന്നും കൊളംബോയ്ക്കുള്ള ഇത്തരം ബോട്ട് മെയില്‍ കണക്ഷന്‍ സര്‍വ്വീസിന്റെ ടിക്കറ്റുകള്‍ 1964 വരെ ലഭ്യമായിരുന്നു. ധാരാളം മലയാളികളും ഇതുവഴി അന്നത്തെ സിലോണില്‍ എത്തിച്ചേർക്കുന്നു. ഗള്‍ഫ് കുടിയേറ്റങ്ങള്‍ക്ക് മുമ്പുള്ള മലയാളിയുടെ ആദ്യകാല കുടിയേറ്റ കേന്ദ്രങ്ങളിലൊന്നായി അങ്ങനെ സിലോണ്‍ മാറി. 'നിന്റെ ഓര്‍മ്മയ്ക്ക്' എന്ന എംടിയുടെ കഥകളില്‍ ഉള്‍പ്പടെ പല മലയാള സാഹിത്യങ്ങളിലും സിലോണും പരാമർശിക്കപ്പെട്ടു.

തലൈമന്നാര്‍ അടക്കമുള്ള ശ്രീലങ്കയുടെ വടക്കന്‍ പ്രദേശം തമിഴ് ഭൂരിപക്ഷ പ്രദേശമാണ്. തോട്ടങ്ങളിലെ ജോലിക്കായി അധിനിവേശ ശക്തികളാണ് തമിഴരെ കൂടതലായി ശ്രീലങ്കയിലെത്തിച്ചത്. ഈ വടക്കന്‍ പ്രദേശങ്ങളിലാണ് വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിലുള്ള എല്‍ടിഇടി ശക്തമായിരുന്നത്. ധനുഷ്‌കോടി വഴി അവര്‍ക്ക് ആവശ്യമായ മരുന്നുകളും ഭക്ഷണവും ആയുധങ്ങളുമടക്കം കടല്‍ കടന്നിരുന്നു.

dhanushkodi

പ്രതാപകാലം

ധനുഷ്‌കോടിയില്‍ റെയില്‍വേസ്‌റ്റേഷന്‍ വന്നതോടെ 1914 ല്‍ മദ്രാസ് ഒഴികേയുള്ള മറ്റു പ്രദേശങ്ങളുടേതിനേക്കാള്‍ വികസനമുള്ള മേഖലകളില്‍ ഒന്നായി ധനുഷ്‌കോടി മാറി. പാസ്‌പോര്‍ട്ട് കേന്ദ്രം, കസ്റ്റംസ് ഓഫീസ്, പോസ്റ്റ് ഓഫീസ്, വിദ്യാലയങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ അതിനോടനുബന്ധിച്ചുള്ള ഉദ്യോഗസ്ഥരുടേയും സാധാരണജനങ്ങളുടേതുമുള്‍പ്പടേയുള്ള താമസ കേന്ദ്രങ്ങള്‍, അങ്ങനെ ബ്രീട്ടീഷ് ഇന്ത്യയിലെ പ്രധാന തുറമുഖ പട്ടണങ്ങളിലൊന്നായി ധനുഷ്‌കോടി നിലകൊണ്ടു.

ചുഴലിക്കാറ്റിന്റെ തുടക്കം, ധനുഷ്കോടിയുടെ ഒടുക്കം

1914 ല്‍ ആരംഭിച്ച ധനുഷ്‌കോടിയുടെ ഈ വികസനത്തിന് പക്ഷെ 50 വര്‍ഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു ചുലിക്കാറ്റില്‍ എല്ലാം തകിടം മറിഞ്ഞു. 1964 ഡിസംബര്‍ 22 അര്‍ധരാത്രിയില്‍ ആഞ്ഞട്ടി ആ ചുഴലിക്കാറ്റ് തുറമുഖ പട്ടണത്തെ തുടച്ചു മാറ്റി കൊണ്ടായിരുന്നു കടന്നു പോയത്. മണിക്കൂറില്‍ 280 കീലോമീറ്റര്‍ വേഗതയിലായിരുന്നു കാറ്റ് വീശിയത് ഏഴുമീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിന് മുമ്പ് തന്നെ പലരേയും ആഴങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി.

ധനുഷ്‌കോടിയില്‍ കടല്‍ സംഹാരതാണ്ഡവമാടുന്നതും അറിയാതെ പാമ്പന്‍-ധനുഷ്‌കോടി പാസഞ്ചര്‍ (ട്രെയിന്‍ നമ്പര്‍ 653 ) അതിനോടകം പാമ്പനില്‍ നിന്നും പുറപ്പെട്ടിരുന്നു. കൂറ്റന്‍ തിരമാലകള്‍ക്കിടയിലേക്ക് കുതിച്ചെത്തിയ ട്രെയിനും അതിലെ 115 യാത്രക്കാരേയും കടല്‍ കൊണ്ടപോയി. ട്രെയിനിലെ ഒരു ജീവനും അവശേഷിച്ചില്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1800 പേരുടെ മരണത്തിനും അതിലേറെ പേരുടെ തിരോധാനത്തിനും ഇടയാക്കിയ ആ ദുരന്തത്തോടെ ധനുഷ്‌കോടിയെ ഇന്ത്യന്‍ ഭരണകൂടം പൂർണ്ണമായും ഉപേക്ഷിച്ചു.

താമസയോഗ്യമല്ലാത്ത നഗരമായി തമിഴ്‌നാട് സര്‍ക്കാര്‍ ധനുഷ്‌കോടിയെ പ്രഖ്യാപിച്ചു. പാതിചരിത്രവും പാതി കെട്ടുകഥകളുമായി ധനുഷ്‌കോടിയൊരു പ്രേതനഗരമായി മാറി.

അടുത്ത ഭാഗത്തില്‍ വായിക്കാം- ധനുഷ്കോടിയിലെ കാഴ്ചകള്‍.. അനുഭവങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+