മഞ്ഞിൽ മൂടി ഗവി, സഞ്ചാരികളെ കാത്തിരിക്കുന്നത് അതിമനോരഹര കാഴ്ചകൾ; തേക്കടിയിൽ നിന്ന് പോകാം
ഇടുക്കി: കാടിന്റെ ഭംഗി ആസ്വദിച്ച് ജനവരിയിലെ മഞ്ഞിന്റെ കുളിരിൽ ഗവിയിലേക്ക് ഒരു യാത്ര, അങ്ങനെയൊരു യാത്രയ്ക്ക് നിങ്ങൾ തയ്യാറെങ്കിൽ ഇതാ വനംവകുപ്പ് നിങ്ങളെ ക്ഷണിക്കുകയാണ്. തേക്കടിയിൽ നിന്നുമാണ് ഗവിയിലേക്കുള്ള യാത്ര.കുറഞ്ഞ ചെലവിലുള്ള ഒരു ഏകദിന യാത്രയാണ് നിങ്ങൾക്ക് ആസ്വദിക്കാനാകുക.
ഗവി എന്ന് കേട്ടാൽ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം യാത്രകളാകും പലരുടേയും മനസിൽ ഓടിവരിക. ഗവിയിലേക്ക് കണ്ണൂരിൽ നിന്നടക്കം ബജറ്റ് പാക്കേജുകൾ കെ എസ് ആർ ടി സി നടത്താറുണ്ട്. ചിലവ് കുറഞ്ഞ യാത്രയായത് കൊണ്ട് തന്നെ ഈ പാക്കേജിന് ഏത് ഡിപ്പോയിൽ നിന്നം വലിയ തിരക്കാണ് അനുഭവപ്പെടാറുളളത്. ഈ സാഹചര്യത്തിലാണ് വനംവകുപ്പും ഇത്തരമൊരു യാത്ര തയ്യാറാക്കിയത്. പുതുവര്‍ഷത്തിലാണ് യാത്രയ്ക്ക് ആരംഭം കുറിച്ചത്. മികച്ച പ്രതികരണം ലഭിച്ചതോടെ യാത്ര തുടരാൻ തന്നെയാണ് തീരുമാനം. രാവിലെ 6.30 ന് തേക്കടി പാര്‍ക്കിങ് ഗ്രൗണ്ടില്‍നിന്നാണ് യാത്ര ആരംഭിക്കുക.

കൊടുംകാട്ടിലൂടെ ഏകദേശം 70 കിലോമീറ്ററോളമാണ് ഗവിയിലേക്കുള്ള യാത്ര. യാത്രയിലുടനീളം ഭാഗ്യമുണ്ടെങ്കിൽ കടുവ, പുലി, ആന, കാട്ടുപോത്ത്, കരടി എന്നിങ്ങനെ വന്യമൃഗങ്ങളെ കാണാം. വ്യത്യസ്ത ഇനം പക്ഷികളും മലയണ്ണാനും സിംഹവാലൻ കുരങ്ങുമൊക്കെയാണ് ഇപ്പോഴത്തെ താരങ്ങൾ. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ ശബരിഗിരി പദ്ധതിയുടെ കക്കി, ആനത്തോട്, പമ്പ അണക്കെട്ടുകളും കക്കാട് പദ്ധതിയുടെ മൂഴിയാർ അണക്കെട്ടും യാത്രയിൽ കാണാനാകും.
ബോട്ടിങ്, പ്രകൃതി നടത്തം, ഗ്രീന്‍ വാക്ക്, ജങ്കിള്‍ സ്‌കൗട്ട്, ബാംബൂ റാഫ്റ്റിങ്, ബോര്‍ഡര്‍ ഹൈക്കിങ്, ട്രൈബല്‍ ഹെറിറ്റേജ്/ആദിവാസി നൃത്തം എന്നീ പരിപാടികളും വനംവകുപ്പ് ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്വദേശീയരായിട്ടുള്ള ടൂറിസ്റ്റുകള്‍ക്ക് 45 രൂപയും വിദേശികള്‍ക്ക് 500 രൂപയുമാണ് പ്രവേശന ഫീസ്. പ്രഭാതഭക്ഷണം ഉള്‍പ്പെടെ 1000 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുക.ഉച്ചയ്ക്ക് 12.30 ന് തേക്കടിയില്‍ മടങ്ങിയെത്തും.
32 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസാണ് സര്‍വീസിന് ഒരുക്കിയിരിക്കുന്നത്. വൈകാതെ ബുക്കിങ് ഓണ്‍ലൈനിലേക്ക് മാറ്റുമെന്ന് കുമളി റെയിഞ്ച് ഓഫീസര്‍ കെ ഇ സിബി പറഞ്ഞു. http://periyartigerreserve.org/home.php എന്ന വെബ്‌സൈറ്റ് വഴിയും 04869-224571, 8547603066 എന്നീ നമ്പറുകള്‍ വഴിയും സഞ്ചാരികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാം.












Click it and Unblock the Notifications