കാടും മഞ്ഞും ഓഫ് റോഡ് യാത്രയും; ഗവി-പരുന്തുംപാറ ട്രിപ്പുമായി കെഎസ്ആർടിസി
മഴക്കാലത്ത് കാടിന്റെ ഭംഗി അടുത്തറിയാൻ ഒരു യാത്ര പോയാലോ? കോട്ടയം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അത്തരമൊരു യാത്ര നടത്തുന്നുണ്ട്. എവിടേക്കാണെന്നല്ലേ? മഴക്കാലത്തെ സഞ്ചാരികളുടെ പറുദീസയായ ഗവിയിലേക്ക് തന്നെ. ഒപ്പം പരുന്തുംപാറയും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ 5 നാണ് യാത്ര. കാടും ഡാമുകളും വനപാതകളും ഓഫ് റോഡ് ജീപ്പ് യാത്രയും പരുന്തുംപാറയുടെ സായാഹ്ന കാഴ്ചകളുമെല്ലാം ഈ യാത്രയിൽ ഒരുമിച്ച് അനുഭവിക്കാനാകും. മഴക്കാലത്ത് ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങളിൽ ഒന്നായ ഗവിയിലേക്കുള്ള ഈ യാത്ര പ്രകൃതിയെ ഇഷ്ടപ്പെടുന്നവർക്ക് മികച്ച അനുഭവമായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.
ഗവി എന്നത് ഒരു സാധാരണ ടൂറിസ്റ്റ് സ്പോട്ട് മാത്രമല്ല, പശ്ചിമഘട്ട വനമേഖലയിലൂടെ നീളുന്ന ഒരു സമ്പൂർണ 'ജംഗിൾ റൈഡാ'ണ്. ആങ്ങാമൂഴിയിൽ നിന്ന് ആരംഭിച്ച് വള്ളക്കടവിൽ അവസാനിക്കുന്ന ഏകദേശം 80 കിലോമീറ്റർ ദൂരമാണ് ഈ യാത്രയുടെ ആത്മാവ് തന്നെ. വഴിയൊട്ടാകെ കാടും മലനിരകളും ജലാശയങ്ങളും വന്യജീവികളും യാത്രയെ വ്യത്യസ്തമാക്കും. റോഡിന്റെ ഇരുവശവും നിറഞ്ഞുനിൽക്കുന്ന പച്ചപ്പും ഇടയ്ക്കിടെ കാണുന്ന മൂടൽമഞ്ഞും യാത്രയെ കൂടുതൽ മനോഹരമാക്കും.

ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമായ മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചു പമ്പ, ഗവി ഡാമുകൾ എന്നിവയും യാത്രയിൽ കാണാനാകും. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന ഈ ജലാശയങ്ങളും വനമേഖലയുമായി ചേർന്ന കാഴ്ചകളും സഞ്ചാരികൾക്ക് മികച്ച അനുഭവമായിരിക്കും നൽകുക. വനപാതകളിലൂടെ പോകുമ്പോൾ ഇടയ്ക്കിടെ ചെറിയ വെള്ളച്ചാട്ടങ്ങളും മലഞ്ചരിവുകളുമൊക്കെ കാണാം.
ഗവിയിലേക്കുള്ള യാത്രയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് വന്യജീവി കാഴ്ചകളാണ്. ഭാഗ്യം ഉണ്ടെങ്കിൽ മാൻ, മയിൽ, കാട്ടാന, മലയണ്ണാൻ, കരിങ്കുരങ്ങ് തുടങ്ങിയ വന്യജീവികളെ നേരിൽ കാണാനാകും. കൂടാതെ ഗോഫർ, കുന്തിരിക്കം, രുദ്രാക്ഷം തുടങ്ങിയ അപൂർവ വൃക്ഷങ്ങളും ഈ വനമേഖലയുടെ പ്രത്യേകതയാണ്. വനത്തിനുള്ളിലൂടെ സഞ്ചരിക്കുമ്പോൾ പ്രകൃതിയുടെ ശബ്ദങ്ങൾ മാത്രം കേൾക്കുന്ന അനുഭവം ഗവിയെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
ഗവിയിലെ ആദിവാസി ഗോത്ര സമൂഹങ്ങളുടെ ജീവിതവും യാത്രയുടെ ഭാഗമായി കാണാനാകും. പ്രകൃതിയോട് ചേർന്ന് ജീവിക്കുന്ന അവരുടെ ജീവിതരീതിയും വനമേഖലയുമായി ഉള്ള ബന്ധവുമെല്ലാം അടുത്തറിയാൻ ഇത് സഹായിക്കും.
വള്ളക്കടവിൽ നിന്ന് പരുന്തുംപാറയിലേക്കാണ് പിന്നീട് യാത്ര നീളുന്നത്. സത്രം വ്യൂപോയിന്റും എയർസ്ട്രിപ്പ് പ്രദേശവും കടന്നുപോകുന്ന ഓഫ് റോഡ് ജീപ്പ് സഫാരിയാണ് ഇവിടെ പ്രധാന ആകർഷണം. കാട്ടുവഴികളും കയറ്റിറക്കങ്ങളും നിറഞ്ഞ ഈ യാത്ര സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ല അനുഭവമായിരിക്കും.
ഇടുക്കിയിലെ മനോഹരമായ മലനിര പ്രദേശങ്ങളിലൊന്നായ പരുന്തുംപാറയാണ് യാത്രയിലെ മറ്റൊരു ആകർഷണം. മഴക്കാലത്ത് കൂടുതൽ ഈ പ്രദേശം കൂടുതൽ സുന്ദരമാകും. മൂടൽമഞ്ഞ് നിറഞ്ഞ മലകളും താഴ്വരകളും തണുത്ത കാറ്റും ഇവിടെ എത്തുന്നവർക്ക് ശാന്തമായ ഒരു അന്തരീക്ഷം നൽകും. സായാഹ്ന സമയത്ത് പരുന്തുംപാറയിൽ നിന്ന് കാണുന്ന കാഴ്ചകൾ യാത്രയുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നായിരിക്കും.
ഒരു സീറ്റിന് 1,970 രൂപയാണ് പാക്കേജ് നിരക്ക്. ഗവി എൻട്രൻസ് ടിക്കറ്റ്, ഉച്ചഭക്ഷണം, ജീപ്പ് സഫാരി എന്നിവ നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും 8089158178 എന്ന നമ്പറിൽ വാട്ട്സ്ആപ്പിൽ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications