ഊട്ടി പോകാൻ ഒത്തില്ലേൽ കൊടൈക്കനാൽ ഉണ്ടല്ലോ, ഫ്ലവർ ഷോയും മീൻപിടുത്ത മത്സരവുമെല്ലാം ആസ്വദിക്കാം,വേഗം വിട്ടോ
ഇ-പാസിന് പിന്നാലെ വേനൽ മഴ കൂടി കനത്തതോടെ കനത്ത തിരിച്ചടിയാണ് ഊട്ടിക്ക് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴ തകർത്ത് പെയ്യുകയാണ് ഇവിടെ. മഴ ശക്തമായതോടെ ഊട്ടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര 20 വരെ ഒഴിവാക്കണമെന്നാണ് നീലഗിരി ജില്ലാ കലക്ടർ അറിയിച്ചിരിക്കുന്നത്. ഇതോടെ ഊട്ടി ഫ്ലവർ ഷോ അടക്കം കാണാൻ കാത്തിരുന്നവർ ഏറെ നിരാശരായിരിക്കുകയാണ്.
എന്നാൽ പ്ലാൻ ചെയ്ത ഫ്ലവർ ഷോയൊന്നും മാറ്റിവെയ്ക്കേണ്ട, നേരെ കൊടൈക്കനാലിലേക്ക് വിട്ടോളൂ. ഊട്ടിയിലെ പോലുള്ള കാലവസ്ഥയും ഫ്ലവർഷോയുമെല്ലാം ആസ്വദിച്ച് മടങ്ങാം. കൊടൈക്കനാലില്‍ 61ാംപുഷ്പമേളയും വസന്തോത്സവത്തിനും കഴിഞ്ഞ ദിവസം തുടക്കം കുറിച്ച് കഴിഞ്ഞു. കൊടൈക്കനാല്‍ ബ്രൈന്റ് പാര്‍ക്കിലാണ് പുഷ്പമേള നടക്കുന്നത്.

ഏകദേശം അഞ്ച് ലക്ഷം ചെടികളാണ് മേളയിൽ ആസ്വദിക്കാനാകുക. 42 ഓളം പൂക്കൾ വൈവിധ്യങ്ങളും കാണാം. മയിൽ, പൂവൻ കോഴി, പച്ചക്കറികൾ കൊണ്ട് നിർമിച്ച ഡ്രാഗൺ, ചിമ്പാൻസി തുടങ്ങി പൂക്കൾ കൊണ്ടുള്ള രൂപങ്ങളുമുണ്ട് ഷോയിൽ. എല്ലാദിവസവും വൈകിട്ട് കലാപരിപാടികളും ഉണ്ടായിരിക്കും.കൂടാതെ കൊടൈക്കനാലിലെ ബോട്ട് ഹൗസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സഞ്ചാരികൾക്കായി മത്സരങ്ങളും സംഘടിപ്പിക്കും. മീൻപിടുത്തം, ബോട്ടിംഗ് മത്സരം, ഗ്രാമീണ കലാപരിപാടികൾ, ശ്വാനപ്രദര്‍ശനം, ചിലമ്പാട്ടം, തപ്പാട്ടം, താറാവ് പിടിത്തമത്സരം തുടങ്ങി വിവിധങ്ങളായ മത്സരങ്ങളായിരിക്കും സംഘടിപ്പിക്കുക. മെയ് 26 വരെയാണ് പുഷ്പമേള നടക്കുക.
അതേസമയം നിലവിൽ മഴമൂലം കൊടൈക്കനാലിലേക്ക് സഞ്ചാരികൾ എത്തുന്നത് കുറവാണ്. ഈ പാസ് ഏർപ്പെടുത്തിയത് മൂലം വരാൻ മടിക്കുന്നവരും കുറവല്ല. എന്നാൽ വരുംദിവസങ്ങളിൽ സഞ്ചാരികൾ കൂടുമെന്ന് തന്നെയാണ് അധികൃതരുടെ പ്രതീക്ഷ.
'എന്ത് വിധിയിത്...വല്ലാത്ത ചതിയിത്'
കേരളത്തിൽ വേനൽ കടുത്തതോടെ ഊട്ടിയിലേക്ക് ആളുകളുടെ കുത്തൊഴുക്കായിരുന്നു. സഞ്ചാരികൾ എത്തി തുടങ്ങിയതോടെ ഊട്ടിയിൽ വിനോദസഞ്ചാര മേഖല ഉണർന്നു. സഞ്ചാരികളെ ലക്ഷ്യം വെച്ചുള്ള കച്ചവടവും പൊടിപൊടിച്ചു. ഇതിനിടയിലാണ് ഇടത്തീപോലെ കോടതി ഇടപെടൽ ഉണ്ടായത്. സഞ്ചാരികളെ നിയന്ത്രിക്കാൻ മദ്രാസ് ഹൈക്കോടതി ഊട്ടിയിൽ ഇ-പാസ് ഏർപ്പെടുത്തി.
ഇതോടെ ആളുകൾ ഊട്ടിയിലേക്കുള്ളയാത്ര ഒഴിവാക്കി. ഊട്ടി പുഷ്പോത്സവം അടക്കം കാണാൻ നഗരത്തിൽ മുറികൾ ബുക്ക് ചെയ്തിരുന്നവർ കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കി. പ്രതിദിനം 30,000 സന്ദർശകരെ പ്രതീക്ഷിച്ചിരുന്ന പുഷ്പമേളയിലേക്ക് പകുതി പോലും ആളുകൾ എത്തിയില്ല. മേള തുടങ്ങി ആദ്യ അഞ്ചുദിനങ്ങളില്‍ വെറും 90,000 പേര്‍ മാത്രമാണ് ഊട്ടിയില്‍ എത്തിയതെന്നാണ് കണക്കുകൾ. ഇതിനിടയിലാണ് ഊട്ടിയിൽ മഴയും കടുത്തത്. സീസൺ പ്രതീക്ഷിച്ച് തയ്യാറെടുപ്പുകൾ നടത്തിയ കച്ചവടക്കാർ ഏറെ നിരാശയിലാണിപ്പോൾ. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. മഴ മാറിയില്ലെങ്കിൽ തങ്ങൾ പട്ടിണിയിലാകുമെന്നാണ് വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് കഴിയുന്നവർ പറയുന്നത്.












Click it and Unblock the Notifications