ട്രെയിനിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്താൽ പണി കിട്ടും; പിഴ തുക 500 രൂപയാക്കി
ട്രെയിനുകളിൽ ടിക്കറ്റില്ലാതെയും അനധികൃതമായും യാത്ര ചെയ്യുന്നവർക്കെതിരെ കൂടുതൽ കർശന നടപടികളുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് ചട്ടങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന കുറഞ്ഞ പിഴത്തുക നിലവിലുള്ള 250 രൂപയിൽ നിന്നും 500 രൂപയായി റെയിൽവേ വർദ്ധിപ്പിച്ചു.
ടിക്കറ്റില്ലാത്ത യാത്രകൾ പരമാവധി കുറയ്ക്കാനും, അതുവഴി റെയിൽവേയ്ക്കുണ്ടാകുന്ന ഭീമമായ വരുമാന നഷ്ടം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ നടപടി. റെയിൽവേ ആക്ട് 1989 ലെ സെക്ഷൻ 137, 138 എന്നിവയിൽ വരുത്തിയ സുപ്രധാന ഭേദഗതികളിലൂടെയാണ് പുതിയ പിഴ വ്യവസ്ഥകൾ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വന്നിരിക്കുന്നത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ജൻ വിശ്വാസ് ആക്ടിന്റെ ഭാഗമായാണ് ഈ നിയമപരിഷ്കാരം.

പുതുക്കിയ ചട്ടങ്ങൾ പ്രകാരം ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുക, മുമ്പ് ഉപയോഗിച്ച ടിക്കറ്റ് തന്നെ വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കുക, തെറ്റായ അല്ലെങ്കിൽ അസാധുവായ ടിക്കറ്റ് ഉപയോഗിക്കുക (ഉദാഹരണത്തിന് ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുകയോ മറ്റൊരാളുടെ പേരിലുള്ള റിസർവേഷൻ ടിക്കറ്റ് ഉപയോഗിക്കുകയോ ചെയ്യുക), പരിശോധനയ്ക്കിടെ സാധുവായ ടിക്കറ്റ് ഹാജരാക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയെല്ലാം ഇനിമുതൽ കടുത്ത നിയമലംഘനങ്ങളായി റെയിൽവേ കണക്കാക്കും. യാത്രാക്കൂലിക്ക് പുറമെയാണ് ഈ നിശ്ചിത പിഴ തുക യാത്രക്കാരിൽ നിന്ന് ഈടാക്കുക. യാത്രക്കാരൻ ഏത് സ്റ്റേഷനിൽ നിന്നാണ് കയറിയതെന്ന് വ്യക്തതയില്ലാത്ത സാഹചര്യങ്ങളിൽ, ട്രെയിൻ പുറപ്പെട്ട ആദ്യ സ്റ്റേഷൻ മുതലുള്ള ചാർജും പിഴയും ചേർത്ത് വലിയൊരു തുക ഒടുക്കേണ്ടി വരും.
അതേസമയം, ട്രെയിൻ പരിശോധനയിൽ പിടിക്കപ്പെട്ടിട്ടും റെയിൽവേ നിശ്ചയിച്ച പിഴ അടയ്ക്കാൻ വിസമ്മതിക്കുന്ന യാത്രക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിഴ അടയ്ക്കാത്ത പക്ഷം ആർ.പി.എഫിന്റെ (RPF) സഹായത്തോടെ കേസ് നേരിട്ട് റെയിൽവേ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൈമാറും. കുറ്റം തെളിയിക്കപ്പെടുന്ന സാഹചര്യങ്ങളിൽ യാത്രക്കാരന് 6 മാസം വരെ തടവ് ലഭിച്ചേക്കാം.
പുതിയ കർശന നടപടികളുടെ പശ്ചാത്തലത്തിൽ യാത്രക്കാർ നിർബന്ധമായും അംഗീകൃത കൗണ്ടറുകളിലൂടെയോ, യു.ടി.എസ് (UTS) ആപ്പ്, ഐ.ആർ.സി.ടി.സി (IRCTC) തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങളിലൂടെയോ സാധുവായ ടിക്കറ്റുകൾ എടുത്തുമാത്രം യാത്ര ചെയ്യണമെന്ന് റെയിൽവേ അധികൃതർ അഭ്യർത്ഥിച്ചു.












Click it and Unblock the Notifications