കാന്തല്ലൂരിൽ മഴയും തണുപ്പും മാത്രമല്ല, നല്ല അസ്സൽ പ്ലം പഴങ്ങളും റെഡി;വേഗം വിട്ടോ
ഇടുക്കി: മലയോര നാടിന്റെ വശ്യതയും കാനനഭംഗിയും മഞ്ഞും തണുപ്പും മഴയും ശീതകാല പച്ചക്കറികളും പഴങ്ങളുമെല്ലാം ആസ്വദിക്കണോ? നേരേ വിട്ടോളൂ കാന്തല്ലൂരിലേക്ക്. മഴക്കാലം എത്തിയതോടെ കാന്തല്ലൂരിന്റെ ഭംഗി ആവോളം നുകരാൻ സഞ്ചാരികൾ എത്തിത്തുടങ്ങി. ഇപ്പോൾ പോയാൽ കാന്തല്ലൂരിലെ പ്ലം തോട്ടങ്ങളിൽ കയറി പ്ലം കൂടി ആസ്വദിച്ച് മടങ്ങാം സഞ്ചാരികൾക്ക്. ഇത്തവണ വേനൽമഴ അധികം പെയ്യാത്തതിനാൽ കാന്തല്ലൂരിൽ ഇപ്പോൾ പ്ലം പഴങ്ങൾ വിളവെടുക്കാൻ പാകത്തിൽ നിൽക്കുകയാണ്.
പെരുമല, പുത്തൂര്, കീഴാന്തൂർ ഗ്രാമങ്ങളിലാണ് പ്ലം കൃഷി ധാരാളമായി ഉള്ളത്. വേനൽമഴ അധികം പെയ്യാത്തതിനാൽ തന്നെ മുൻ വർഷങ്ങളെക്കാൾ കൂടുതൽ വിളവ് കിട്ടിയെന്ന് കർഷകർ പറയുന്നു. സാധാരണയായി മെയ് മാസം തുടങ്ങുമ്പോഴാണത്രേ പ്ലം പാകമാകാറുള്ളത്. എന്നാൽ ഇത്തവണ ജൂൺ ആദ്യ മാസം തന്നെ വിളവെടുപ്പ് തുടങ്ങി. ഏറ്റവും സ്വാദേറിയ വിക്ടോറിയ പ്‌ളമ്മാണ് കാന്തല്ലൂരില്‍ കൃഷി ചെയ്തുവരുന്നത്. ഒരു വർഷത്തിൽ ഒരിക്കൽ മാത്രമാണ് പ്ലം കൃഷി ചെയ്യുന്നത്. അതുകൊണ്ട് തന്നെ സഞ്ചാരികൾ കൂടുതലായി ഇവിടേക്ക് എത്തുന്നുണ്ടെന്നും കൃഷിക്കാർ പറയുന്നു.

ഇത് കഴിഞ്ഞാൽ ആപ്പിൾ കാലം
ജൂൺ, ജുലൈ ആഗസ്റ്റ് മാസങ്ങളിലാണ് കാന്തല്ലൂരിൽ ആപ്പിൾ പാകമാകുക. ജനവരി, ഫിബ്രവരി മാസങ്ങളിൽ ആപ്പിൾ പൂവിട്ട് നിൽക്കുന്നത് കാണാൻ സഞ്ചാരികൾ ഇവിടേക്ക് ധാരാളമായി എത്താറുണ്ട്.
ആപ്പിളും പ്ലമ്മും മാത്രമല്ല
പെരുമല, പുത്തൂര്, ഗുഹനാഥപുരം, കീഴാന്തൂര്, കുളച്ചുവയല്‍ എന്നിവിടങ്ങളിലാണ് പച്ചക്കറികളും പഴങ്ങളും പ്രധാനമായും കൃഷി ചെയ്യുന്നത്. ആപ്പിള്‍, ഓറഞ്ച്, പ്ലം, വൈറ്റ് സപ്പോര്‍ട്ട, ഗ്രീന്‍ സപ്പോര്‍ട്ട, സ്‌ട്രോബറി, ബട്ടര്‍ഫ്രൂട്ട്, മാതളനാരങ്ങ, മാങ്കോപീച്ച് തുടങ്ങി വൈവിധ്യമാര്‍ന്ന കൃഷികൾ ഇവിടുണ്ട്. കാന്തല്ലൂരിലെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന ഈ പ്രദേശങ്ങള്‍ പൊതുവെ തണുപ്പ് കൂടിയ പ്രദേശങ്ങളാണ്.
കാന്തല്ലൂരിലെത്താൻ
സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമപ്രദേശം കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തി പ്രദേശമാണ്. തമിഴാണ് ഇവിടുത്തുകാർ പ്രധാനമായും സംസാരിക്കുന്നത്. കേരളത്തിൻറെ കാശ്മീർ എന്ന് കൂടി അറിയപ്പെടുന്ന സ്ഥലമാണിത്. മൂന്നാറില്‍ നിന്നും 48 കിലോമീറ്റർ ദൂരമുണ്ട് കാന്തല്ലൂരിലേക്ക്. മൂന്നാർ- മറയൂര്‍ വഴിയും നേരെ ടോപ് സ്റ്റേഷന്‍ വഴിയും കാന്തല്ലൂരിലെത്താം.












Click it and Unblock the Notifications