Get Updates
Get notified of breaking news, exclusive insights, and must-see stories!

കാടറിഞ്ഞൊരു ട്രെയിന്‍ യാത്ര; ആകാശം കാണുന്ന കോച്ച്; നാലര മണിക്കൂര്‍ ജംഗിള്‍ സഫാരിക്ക് വെറും 275 രൂപ

കാടറിഞ്ഞൊരു ട്രെയിന്‍ യാത്ര; ആകാശവും കാനന കാഴ്ചകളും കാണാനാകുന്ന വലിയ ചില്ലു ജനാലകളുള്ള കോച്ച്. ഭാഗ്യമുണ്ടെങ്കില്‍ ആനയും കടുവയും പുള്ളിപ്പുലിയും ഒക്കെ കണ്‍മുന്നില്‍ എത്തും. ഒരു മികച്ച യാത്രാനുഭവം ലഭിക്കാന്‍ ഇതില്‍പരം എന്തു വേണം.

വിനോദ സഞ്ചാരികളെ കൂടുതലായി സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ആദ്യമായി വിസ്റ്റഡോം ട്രെയിന്‍ ജംഗിള്‍ സഫാരി അവതരിപ്പിച്ചു. കാടിന്റെ ഹൃദയത്തിലൂടെയുള്ള ഈ ജംഗിള്‍ സഫാരി വാഗ്ദാനം ചെയ്യുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാരാണ്.

ഉത്തര്‍പ്രദേശ് സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്നാണ് അതിമനോഹരമായ യാത്രാ പദ്ധതി ആരംഭിച്ചത്. ഉത്തര്‍പ്രദേശിന്റെ സമൃദ്ധമായ ജൈവ വൈവിധ്യം വിനോദസഞ്ചാരികള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയാണ് ലക്ഷ്യം. വന്യജീവികളെ സ്‌നേഹിക്കുന്നവര്‍ക്ക് മറ്റൊരിടത്തും കിട്ടാത്ത യാത്രാനുഭവം ഈ ട്രെയിന്‍ ജംഗിള്‍ സഫാരിയിലൂടെ ലഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ ഉറപ്പു നല്‍കുന്നു.

jungle safari

image credit: https://x.com/uptourismgov

17 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ വനപ്രദേശങ്ങള്‍, പുല്‍മേടുകള്‍, തണ്ണീര്‍ത്തടങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവ ആസ്വദിക്കാനാകും. നാലു മണിക്കൂറും 25 മിനിറ്റും നീണ്ടു നില്‍ക്കുന്ന യാത്രയ്ക്ക് ഒരാള്‍ക്ക് വെറും 275 രൂപ മാത്രമാണ് ചിലവാകുന്നത്. കുറഞ്ഞ ബജറ്റിലുള്ള മനോഹരമായ ദൃശ്യാനുഭവം തന്നെയാണ് ഈ ജംഗിള്‍ സഫാരിയുടെ പ്രത്യേകത.

കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തെയും ദുധ്വ കടുവ സംരക്ഷണ കേന്ദ്രത്തെയും ബന്ധിപ്പിച്ചു കൊണ്ടാണ് ജംഗിള്‍ സഫാരി നടത്തുന്നത്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത അതിമനോഹരമായ കോച്ചുകളിലാണ് ജംഗിള്‍ സഫാരി. വലിയ ഗ്ലാസ് ജനാലകളും ഗ്ലാസ് മേല്‍ക്കൂരയും ആകാശത്തിന്റെയും കാടിന്റെയും പനോരമിക് കാഴ്ചകള്‍ വാഗ്ദാനം ചെയ്യുന്നു. ഇടതൂര്‍ന്ന വനങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര കാടിന്റെ വന്യമായ സൗന്ദര്യം അടുത്തറിയാന്‍ സഹായിക്കും.

നിലവില്‍ ഈ സേവനം വാരാന്ത്യങ്ങളില്‍ (ശനിയും ഞായറും) മാത്രമാണുള്ളത്. വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തിയാല്‍ ദൈനംദിനം ട്രെയിന്‍ ജംഗിള്‍ സഫാരി നടത്താനാണ് സര്‍ക്കാരിന്റെ പദ്ധതി. പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള ടൂറിസത്തിനൊപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും അതിലൂടെ സമ്പദ്ഘടന മെച്ചപ്പെടുത്തുകയും ചെയ്യാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ദുധ്വ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ കിഷന്‍പൂര്‍ വന്യജീവി സങ്കേതത്തെയും ബന്ധിപ്പിച്ചു കൊണ്ടാണ് ട്രെയിന്‍ ജംഗിള്‍ സഫാരി ആസൂത്രണം ചെയ്തിരിക്കുന്നത്. വനപ്രദേശങ്ങള്‍ മാത്രമല്ല കൃഷിയിടങ്ങളും ചതുപ്പു നിലങ്ങളും അടങ്ങുന്ന പ്രകൃതി ദൃശ്യങ്ങളും ഈ ജംഗിള്‍ സഫാരിയിലൂടെ വിനോദ സഞ്ചാരികള്‍ക്ക് അടുത്ത് കാണാം. മഴക്കാലത്ത് ഉള്‍പ്പെടെ ജംഗിള്‍ സഫാരി നടത്താനാണ് പദ്ധതി. മഴക്കാലത്ത് വനത്തിനുള്ളിലൂടെയുള്ള യാത്ര വ്യത്യസ്തമായ അനുഭവമായിരിക്കും സമ്മാനിക്കുന്നത്.

ഭാഗ്യമുണ്ടെങ്കില്‍ കടുവ, ആന, പുള്ളിപ്പുലി, കാണ്ടാമൃഗം, കാട്ടുപന്നികള്‍ നീര്‍നായ്ക്കള്‍, കഴുകന്മാര്‍ ഉള്‍പ്പെടെ നിരവധി ജീവജാലങ്ങളെ ഈ യാത്രയില്‍ കാണാനാകും. അപൂര്‍വയിനം പക്ഷികളാലും സമ്പന്നമാണ് ഈ വന്യജീവി സങ്കേതങ്ങള്‍.

ഉത്തര്‍പ്രദേശിലെ ബിച്ചിയ സ്റ്റേഷനില്‍ നിന്ന് രാവിലെ 11.45 നാണ് ജംഗിള്‍ സഫാരി ആരംഭിക്കുന്നത്. വൈകിട്ട് 4.10 ന് ലഖിംപൂര്‍ ഖേരിയിലെ മൈലാനി സ്റ്റേഷനില്‍ അവസാനിക്കും. മടക്കയാത്ര രാവിലെ ആറ് അഞ്ചിന് മൈലാനിയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 10.30 ന് ബിച്ചിയയില്‍ എത്തിച്ചേരും.

തലസ്ഥാനമായ ലക്‌നൗവില്‍ നിന്ന് കതര്‍നിയാഘട്ടിലേക്ക് വിനോദ സഞ്ചാരികളെ കൊണ്ടുപോകാനുള്ള പദ്ധതിയും ഉത്തര്‍പ്രദേശ് ഇക്കോ ടൂറിസം ഡെവലപ്‌മെന്റ് ബോര്‍ഡ് ആസൂത്രണം ചെയ്യുന്നുണ്ട്. യാത്രാ പാക്കേജില്‍ സബ്‌സിഡികള്‍ ഉള്‍പ്പെടെ നല്‍കി കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. നിലവില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി യൂത്ത് ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആഴ്ച തോറും പ്രത്യേക ക്യൂറേറ്റഡ് ടൂറുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+