മഴയും തണുപ്പും കോടയുമെല്ലാം ആസ്വദിക്കാം; 1450 രൂപയ്ക്ക് കാന്തല്ലൂരും മറയൂരും കണ്ടുവന്നാലോ
മലനാടിന്റെ തണുപ്പും മഞ്ഞും ചന്ദനക്കാടുകളുടെ മണവും ഓഫ് റോഡ് സഫാരിയുടെ ആവേശവും ഒരുമിച്ച് അനുഭവിച്ച് ഒരു യാത്ര ആയാലോ? എന്നാൽ വേഗം തന്നെ ബാഗ് തയ്യാറാക്കിക്കോ, കെ എസ് ആർ ടി സി കോട്ടയം ബജറ്റ് സെല്ല് ഒരുക്കുന്ന മറയൂർ- കാന്തല്ലൂർ യാത്രക്ക് പോകാം. കുറഞ്ഞ ചെലവിൽ ഒരുപാട് സ്ഥലങ്ങൾ കണ്ടുമടങ്ങാൻ കഴിയുന്ന തരത്തിലാണ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്.
27 ബുധനാഴ്ച പുലർച്ചെ 4 മണിക്ക് കോട്ടയം സ്റ്റാൻഡിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കേരളത്തിന്റെ കാശ്മീർ എന്ന് അറിയപ്പെടുന്ന കാന്തല്ലൂർ തന്നെയാണ് യാത്രയിലെ പ്രധാന ആകർഷണം. മഞ്ഞുമൂടിയ പ്രഭാതങ്ങളും കൃഷിയിടങ്ങളും തണുത്ത കാലാവസ്ഥയും കൊണ്ട് കാന്തല്ലൂർ സഞ്ചാരികളെ ത്രില്ലടിപ്പിക്കുമെന്ന് തീർച്ച. അതേസമയം ചന്ദനക്കാടുകളുടെ നാടായ മറയൂർ പ്രകൃതിയും പാരമ്പര്യവും ചേർന്നൊരു അപൂർവ അനുഭവമാണ് സമ്മാനിക്കുന്നത്.

ഈ യാത്രയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ഓഫ് റോഡ് സഫാരി ആണ്. കാട്ടുവഴികളും കല്ലും മണ്ണും നിറഞ്ഞ മലപാതകളും ചെറിയ അരുവികളും കടന്ന് പോകുന്ന ജീപ്പ് സഫാരി സാധാരണ യാത്രകളിൽ നിന്നും പൂർണ്ണമായും വ്യത്യസ്തമായൊരു അനുഭവമാകും സഞ്ചാരികൾക്ക് നൽകുക.
യാത്രയിൽ ആദ്യം എത്തുന്നത് നിറങ്ങളാൽ മനസു നിറയ്ക്കുന്ന ഫ്ലവർ ഗാർഡനിലേക്കാണ്. ഫോട്ടോഗ്രാഫിക്കും റീലുകൾക്കും ഏറെ മനോഹരമായ സ്പോട്ടാണിത്. തണുത്ത കാറ്റിനൊപ്പം പൂക്കളുടെ മണവും ഒക്കെ ചേർന്ന് മനോരഹായൊരു അന്തരീക്ഷം സഞ്ചാരികൾക്ക് സമ്മാനിക്കും.
ട്രാഫിക് അനുകൂലമായാൽ ലക്കം വെള്ളച്ചാട്ടം കൂടി സന്ദർശിക്കും. മൂന്നാറിനടുത്തുള്ള ഈ വെള്ളച്ചാട്ടം മലനിരകൾക്കിടയിലൂടെ പാറകളെ തട്ടി താഴേക്ക് പതിക്കുന്ന അതിസുന്ദര കാഴ്ചയാണ്. ഐസ് പോലെ തണുത്ത വെള്ളവും ചുറ്റുമുള്ള പച്ചപ്പും ചേർന്ന് പ്രകൃതിയുടെ യഥാർത്ഥ ഭംഗി ഇവിടെ അനുഭവിക്കാം. മഴക്കാലവും ടൂറിസ്റ്റ് സീസണും വന്നാൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഇടങ്ങളിലൊന്ന് കൂടിയാണ് ഈ ലക്കം.
ഭ്രമരം വ്യൂ പോയിൻ്റ് ആണ് മറ്റൊരു പ്രധാന ആകർഷണം. മലമുകളിൽ നിന്നു താഴേക്ക് വിരിഞ്ഞുകിടക്കുന്ന കാന്തല്ലൂരിന്റെ കാഴ്ച ഇവിടെ നിന്ന് ആസ്വദിക്കാം.
കാന്തല്ലൂരിന്റെ ഏറ്റവും മനോഹരമായ പ്രത്യേകതയാണ് സ്ട്രോബറി തോട്ടങ്ങൾ. കേരളത്തിൽ അപൂർവമായി മാത്രം കാണുന്ന സ്ട്രോബെറി കൃഷി ഇവിടെ വ്യാപകമാണ്. നിരന്നുകിടക്കുന്ന സ്ട്രോബറി തോട്ടങ്ങളും ഫ്രഷ് സ്ട്രോബറിയുടെ മണമുമൊക്കെ ഈ യാത്രയ്ക്ക് വേറിട്ടൊരു ഫീൽ നൽകും. നേരിട്ട് തോട്ടത്തിൽ നിന്നും പഴം പറിച്ചു കഴിക്കാനും സാധിക്കും.
മറയൂരിലെ പ്രശസ്തമായ ശർക്കര ഫാക്ടറിയും യാത്രയുടെ ഭാഗമാണ്. കരിമ്പിൽ നിന്നും പരമ്പരാഗത രീതിയിൽ ശർക്കര നിർമ്മിക്കുന്ന രീതി ഇവിടെ നേരിൽ കാണാം.
ചന്ദനത്തിന്റെ മണം നിറഞ്ഞ മറയൂർ ചന്ദനക്കാടുകൾ യാത്രക്കാരെ ഏറെ ആകർഷിക്കുന്ന മറ്റൊരു സ്ഥലമാണ്. കേരളത്തിൽ അപൂർവമായി മാത്രം കാണുന്ന സ്വാഭാവിക ചന്ദനക്കാടുകൾ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഇറച്ചിൽപാറ വെള്ളച്ചാട്ടവും പ്രകൃതിയുടെ ശാന്തത ഒളിപ്പിച്ചിരിക്കുന്ന മറ്റൊരു മനോഹര ഇടമാണ്. വലിയ തിരക്കുകളൊന്നുമില്ലാതെ കാടുകൾക്കിടയിൽ ഒഴുകി പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ശബ്ദം മാത്രം കേട്ടിരുന്നാൽ പോലും മനസിന് വലിയൊരു ആശ്വാസം ലഭിക്കും.
യാത്ര ചെലവ്
യാത്രയിൽ സഫാരിയും ലഞ്ചും ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് ഭക്ഷണ ചിലവുകളും ട കളും യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്. 28 വ്യാഴാഴ്ച പുലർച്ചെ ഏകദേശം 2 മണിയോടെ തിരിച്ചു എത്തിച്ചേരും. ഒരാൾക്ക് വരനന്ന ചെലവ് 1450 രൂപയാണ്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 8089158178 നമ്പറിൽ ബന്ധപ്പെടാം.












Click it and Unblock the Notifications