മലയോര നാടിന്റെ ഭംഗിയും കാനന സൗന്ദര്യവുമൊക്കെ ആസ്വദിച്ച് ഒരു യാത്ര; ഈ ചൂടിൽ ഇനിയെന്ത് വേണം
വേനലവധി ദാ ഇങ്ങ് എത്തിപ്പോയി, 'ഇനി യാത്രകളുടെ വരവാണ്'. ഈ ചുട്ടുപൊള്ളുന്ന വേനലിൽ എവിടേക്ക് എന്നത് തന്നെയായിരിക്കും നിങ്ങളെ കുഴക്കുന്നത്. പലരും ഊട്ടിയും കൊടയ്ക്കനാലുമൊക്കെ പ്ലാൻ ചെയ്യുന്നുണ്ടാകും. എന്നാൽ ഈ വേനലിലും തണുപ്പ് ആസ്വദിക്കാൻ കഴിയുന്ന സ്ഥലങ്ങൾ കേരളത്തിൽ തന്നെ ഉള്ളപ്പോൾ അവിടേക്ക് വെച്ച് പിടിക്കേണ്ട കാര്യമുണ്ടോ? തീർച്ചയായും ഇല്ല.
ഏത് സ്ഥലത്തെക്കുറിച്ചാണ് പറയുന്നതെന്ന് ആലോചിക്കുന്നുണ്ടാകും അല്ലേ? വേറെവിടെ, നമ്മുടെ ഇടുക്കിയിലേക്ക് തന്നെ. മൂന്നാറിന് അടുത്തുള്ള മറയൂരും കാന്തല്ലൂരുമൊക്കെ ഇപ്പോഴും താപനില കുറവാണ്. എങ്ങനെ പോകുമെന്നാണെങ്കിൽ കെഎസ്ആർടിസിയുടെ പാക്കേജ് ഉണ്ട്. വിശദമായി അറിയാം.

ഈ മാസം 30 ന് കോട്ടയം കെ എസ് ആർ ടി സിയുടെ ബജറ്റ് സെല്ലാണ് മറയൂർ-കാന്തല്ലൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. പുലർച്ച നാല് മണിയോടായിരിക്കും യാത്ര പുറപ്പെടുക. കണ്ടാലും കണ്ടാലും മതിവരാത്ത സ്ഥലമാണ് കാന്തല്ലൂർ എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആകില്ല. ശീതകാല പച്ചക്കറികളും പഴങ്ങളുടെയും മലയോര നാടിന്റെ വശ്യതയും കാനനഭംഗിയും ഒരുപോലെ ആസ്വദിക്കാൻ കഴിയു്ന്ന ഇടമാണിത്. ആപ്പിള്‍, ഓറഞ്ച്, പ്ലം, വൈറ്റ് സപ്പോര്‍ട്ട, ഗ്രീന്‍ സപ്പോര്‍ട്ട, സ്‌ട്രോബറി, ബട്ടര്‍ഫ്രൂട്ട്, മാതളനാരങ്ങ, മാങ്കോപീച്ച് തുടങ്ങി വൈവിധ്യമാര്‍ന്ന പഴങ്ങളും പച്ചക്കറികളുമെല്ലാം ഈ നാട്ടിൽ കൃഷി ചെയ്യുന്നുണ്ട്. ആറായിരത്തോളം വര്‍ഷം പഴക്കമുള്ള മുനിയറകളും ഗുഹാക്ഷേത്രങ്ങളും ഉള്ള പ്രദേശമാണ് കാന്തല്ലൂര്‍.
ഇനി മറയൂരിലാണെങ്കിൽ ചന്ദനത്തിന്റെ സുഗന്ധം പേറുന്ന നാടിനെ കുറിച്ച് കൂടുതൽ എന്ത് പറയാൻ. മറയൂർ ശർക്കരയും വാങ്ങി മടങ്ങാ. ഈ പാക്കേജിന് നിലവിൽ ഒരാൾക്ക് വരുന്ന ചെലവ് 1620 രൂപയാണ്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 8089158178.
മലക്കപ്പാറയിലേക്കും പോകാം
കോട്ടയത്ത് നിന്ന് മാർച്ച് 31 ന് മലക്കപ്പാറയിലേക്കും യാത്രയുണ്ട്. മഞ്ഞും മഴയും മൂടി നിൽക്കുന്ന മലക്കപ്പാറയാണ് കാണാൻ രസം. എന്നാൽ ഇപ്പോഴും മടുപ്പിക്കാത്ത കാലാവസ്ഥയാണ് മലക്കപ്പാറയിലേത്. തേയില തോട്ടങ്ങൾക്ക് നടുവിലൂടെ കെ എസ് ആർ ടി സി ബസിലെ യാത്ര തന്നെ മനസിനും ശരീരത്തിനും ഒരുപോലെ കുളിര് പകരും. മലക്കപ്പാറയും അതിരപ്പിള്ളി വെള്ളച്ചാട്ടവും വാഴച്ചാലുമെല്ലാം കണ്ട് വരാൻ സാധിക്കുന്ന തരത്തിലാണ് പാക്കേജ്.












Click it and Unblock the Notifications