കൊടുംങ്കാട്ടിലൂടെ മംഗളവനത്തിലെ കണ്ണകി ക്ഷേത്രത്തിലേക്ക് പോകാം;ചിത്രപൗർണമി 23 ന്
മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം ഏപ്രിൽ 23 ന് നടക്കും.പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിയിൽ വർഷത്തിൽ ഒരു ദിവസം മാത്രമാണ് ഭക്തർക്ക് സന്ദർശന അനുമതി. കുമളിയില്‍ പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന് 15 കിലോമീറ്റര്‍ ഉള്ളിലായാണ് കേരളത്തിലെ ഏറ്റവും പുരാതനമായ ഈ കണ്ണകി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മധുരാപുരി ചുട്ടെരിച്ച് കണ്ണകി ഇവിടെയെത്തിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. തമിഴ് രാജാവായ ചേരൻ ചെങ്കട്ടവനാണ് കാടിനുള്ളിൽ കണ്ണകിക്കായി ഈക്ഷേത്രം സ്ഥാപിച്ച് നൽകുയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 14 ദിവസം ഇവിടെ കഴിഞ്ഞ കണ്ണകി പിന്നെ കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്നുവത്രേ. കരിങ്കല്ലിൽ ചതുകഷ്ണങ്ങളാക്കി അടുക്കിവെച്ചാണ് ക്ഷേത്രത്തിന്റെ നിർമ്മിതി. കടല്‍നിരപ്പില്‍ നിന്ന് ശരാശരി 1337 മീറ്റര്‍ ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണകിയുടെ പഞ്ചലോഹ പ്രതിഷ്ഠയാണ് ക്ഷേത്രത്തിലുള്ളത്.

വർഷത്തിൽ ഒരിക്കൽ മാത്രമാണ് പ്രവേശനം എന്നതുകൊണ്ട് തന്നെ ഉത്സവ ദിവസം വലിയ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുക. നിരവധി സഞ്ചാരികളും ക്ഷേത്രത്തിലെത്തും. രാവിലെ 6 മണി മുതല്‍ വൈകിട്ട് 4 മണിവരെ പ്രത്യേക പൂജകളും നടക്കും. സ്വകാര്യ വാഹനങ്ങൾക്ക് അനുവാദം ഇല്ല. അനുമതി ലഭിച്ച ടാക്‌സി ജീപ്പുകളിലോ അല്ലെങ്കില്‍ 15 കിലോമീറ്റര്‍ നടന്നോ വേണം ഇവിടെയെത്താൻ.
ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന് ഇടുക്കി,തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഏപ്രിൽ13 ന് കുമളി രാജീവ് ഗാന്ധി ആഡിറ്റോറിയത്തിൽ സംയുക്ത യോഗം ചേരുമെന്ന് അധികൃതർ അറിയിച്ചു. ഇതിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിലുള്ള സംഘം മംഗളാദേവി ക്ഷേത്രം സന്ദർശിച്ചു. ഉത്‌സവ ഒരുക്കങ്ങൾ അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് സബ് കളക്ടർ പറഞ്ഞു. കേരള, തമിഴ്‌നാട് സർക്കാറുകൾ സംയുക്തമായാണ് ഉത്സവം നടത്തുക.
പരിസ്ഥിതി സൗഹൃദമായി വനത്തിന്റെയും ക്ഷേത്രത്തിന്റെയും സംരക്ഷണത്തിനും ഭക്തരുടെ സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കിയാകും ഇത്തവണയും ഉത്സവം നടത്തുക. എ ഡി എം ജ്യോതി. ബി, പീരുമേട് തഹസിൽദാർ സണ്ണി ജോർജ്, കുമളി വില്ലേജ് ഓഫീസർ, വനം - റവന്യു വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications