മൂന്നാറിൽ മഴ ആസ്വദിക്കാനാണോ? ഇവിടേക്ക് പോകേണ്ട, പ്രവേശനം ഇല്ല..എറണാകുളത്തെ നിയന്ത്രണം ഇങ്ങനെ
മൂന്നാർ യാത്രകളിൽ ഒഴിവാകാൻ കഴിയാത്ത ഇടമായി വളരെ പെട്ടന്നാണ് ഗ്യാപ് റോഡ് വന്നത്. തേയിലക്കാടുകൾക്ക് നടുവിലൂടെ വളഞ്ഞു പുളഞ്ഞ് പോകുന്ന ഈ റോഡ് അതിൻ്റെ കാഴ്ചകൾക്ക് ആണ് പ്രസിദ്ധം. വെള്ളച്ചാട്ടങ്ങളും അണക്കെട്ടുകളും കയ്യെത്തും അകലെ ഇറങ്ങി വരുന്ന മേഘങ്ങളും കൊണ്ട് സമ്പന്നമായ ഒരു യാത്രാനുഭവം ഈ റോഡ് നല്കും. ഇവിടെ കോടമഞ്ഞ് ഇറങ്ങി വരുന്ന കാഴ്ചയും മഴ കൊണ്ടുള്ള ട്രിപ്പും ഒക്കെ മുന്നാർ സന്ദർശിക്കുന്നവരുടെ ഒഴിവാക്കാനാവാത്ത കാര്യമായി മാറിയിട്ടുണ്ട്.
മൂന്നാർ ടൗണിൽ നിന്ന് ദേവികുളം റൂട്ട് പിടിച്ച് ടിന്നക്കനാൽ കടക്കുമ്പോഴേക്കും കാഴ്ചകളുടെ പൂരമൊരുക്കി മൂന്നാർ ഗ്യാരി റോഡ് തയ്യാറായി നിൽക്കുന്നത് കാണാം. മഴയായതോടെ ഈ അതീവ സുന്ദര ഇടം കാണാൻ സഞ്ചാരികൾ ഒഴുകുകയാണ്. എന്നാൽ ഇനി അങ്ങോട്ടേക്ക് ഓടി പോകേണ്ട കേട്ടോ. മഴ കനത്തതോടെ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പോലീസിന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് ജില്ലാ കളക്ടർ.

ഇടുക്കിയിൽ രാത്രി യാത്രയും നിരോധിച്ചിട്ടുണ്ട്. 'കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര ഇന്നുമുതൽ ഉടൻ പ്രാബല്യത്തിൽ നിരോധിച്ചു. രാത്രി 7 മുതൽ രാവിലെ 6 വരെയാണ് നിരോധനം.മണ്ണിടിച്ചിൽ, മരം വീഴുന്നതിനുള്ള സാധ്യത, വെള്ളകെട്ട് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതാണ്', കളക്ടറുടെ വാർത്താക്കുറുപ്പിൽ പറഞ്ഞു.
എറണാകുളം ജില്ലയിലെ മലയോര മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണം
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ മലയോര മേഖലകളിൽ കൂടിയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് (25 ചൊവ്വ) രാത്രി 7 മുതൽ നാളെ(ബുധൻ) രാവിലെ 6 വരെയാണ് ശ്രദ്ധ വേണ്ടത്. മണ്ണിടിച്ചിൽ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.
കടലിൽ ഇറങ്ങുമ്പോഴും ജാഗ്രത ആവാം
കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് തീരങ്ങൾക്ക് ജാഗ്രത നിർദേശം ഉണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ 27-06-2024 ഉച്ചക്ക് 02.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications