നേത്രാവതി, കുദ്രേമുഖ് മൺസൂൺ ട്രക്കിങിന് പ്ലാനുണ്ടോ? ഇക്കാര്യം അറിഞ്ഞില്ലെങ്കിൽ പണികിട്ടും, പുതിയ നിർദ്ദേശം
മഴയെത്തിയതോടെ കർണാടകത്തിലെ ട്രെക്കിങ്ങ് കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ്. ഇതിൽ എടുത്ത് പറയേണ്ട രണ്ട് സ്ഥലങ്ങളാണ് കുദ്രേമുഖും നേത്രാവതിയും. കോടമഞ്ഞ് വന്ന് പോകുന്ന മലമേടും മഴ നടഞ്ഞ് പുൽമേട് താണ്ടിയുള്ള ട്രെക്കിങ് അനുവങ്ങളുമെല്ലാം ആസ്വദിക്കാൻ ആളുകളുടെ ഒഴുക്കാണ്. മഴ കഴിയുന്നത് വരെ ഇവിടേക്ക് ആളുകൾ ഒഴുകും.നിങ്ങൾക്കും പോകാൻ പദ്ധതിയുണ്ടോ? എന്നാൽ പുതിയ നിയന്ത്രണങ്ങൾ അറിഞ്ഞ് മാത്രം യാത്ര തിരിക്കാം. എന്തൊക്കെയാണെന്ന് വിശദമായി അറിയാം.
ജൂൺ 25 മുതൽ ഓൺലൈൻ ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും ഇനി ഇവിടുത്തേക്ക് പ്രവേശം. യാത്ര ബുക്ക് ചെയ്യുന്നതിന് www.kudremukhanationalpark.in എന്ന സൈറ്റിലാണ് ലോഗിൻ ചെയ്യേണ്ടത്. ഒരാൾക്ക് പരമാവധി മൂന്ന് പേർക്ക് മാത്രമാണ് ബുക്ക് ചെയ്യാൻ സാധിക്കുക. ഇരു സ്ഥലങ്ങളിലേക്കും ഒരു ദിവസം വെറും 300 പേരെയേ അനുവദിക്കുകയുള്ളൂ. കൊടുമുടിക്ക് താങ്ങാൻ പറ്റുന്ന ആളുകളുടെ എണ്ണം ശാസ്ത്രീയമായി കണക്കാക്കിയാണ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കുദ്രേമുഖ് വൈൽഡ് ലൈഫ് ഡിവിഷനിലെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശിവറാം ബാബു അറിയിച്ചു.

ബുക്കിംഗ് ഷെഡ്യൂൾ, തത്കാൽ സ്ലോട്ടുകൾ അറിയാം
ഒരു മാസത്തേക്കുള്ള മുഴുവൻ ബുക്കിങും 25 മുതൽ തന്നെ ആരംഭി്ക്കും. അതായത് ജുലൈ 25 വരെയുള്ള ബുക്കിങ് തിങ്കളാഴ്ച മുതൽ ചെയ്ത് തുടങ്ങാം. ശനി, ഞായർ ദിവസങ്ങളിലെ ബുക്കിംഗ് പാറ്റേണിൽ ചില മാറ്റങ്ങളുണ്ടാകും. ഒരു ദിവസം അനുവദിക്കുന്ന ട്രെക്കർമാരുടെ എണ്ണം (അതായത് ഓരോ കൊടുമുടിയിലും 300 ട്രെക്കർമാർ) മാറ്റമില്ലാതെ തുടരും. എന്നാൽ വാരാന്ത്യങ്ങളിൽ തത്കാൽ ബുക്കിംഗിന് പ്രാദേശികർക്ക് 50 പേർക്കുള്ളതും 50 ട്രക്കർമാർക്കുള്ള അവസാന നിമിഷ ബുക്കിംഗുമാണ് ഇത്തരത്തിൽ നടത്താനാകുക.ശനി, ഞായർ ദിവസങ്ങളിൽ ശേഷിക്കുന്ന 200 സ്ലോട്ടുകളിലേക്ക് മാത്രമായിരിക്കും ബുക്ക് ചെയ്യാൻ സാധിക്കുക. തത്കാൽ ബുക്കിങുകൾ എല്ലാ വ്യാഴാഴ്ചയും രാവിലെ 10 ഓടെ ആരംഭിക്കും. പ്രദേശത്ത് ഹോം സ്റ്റേ നടത്തുന്നവരുടെ കൂടി അഭ്യർത്ഥന പ്രകാരമാണ് ഇത്തരത്തിൽ തത്കാൽ ബുക്കിങുകൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
കുമാരപർവ്വത ട്രെക്കിങിന് ഉണ്ടായ ജനത്തിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. റിപബ്ലിക് ഡെ ദിനത്തിൽ ഏകദേശം ആയിരത്തോളം പേരാണ് ട്രെക്കിങിനായി എത്തിയത്. എൻട്രി പോയിന്റിൽ കാത്തിരിക്കുന്നവരുടെ ചിത്രങ്ങൾ വലിയ വാർത്തയായിരുന്നു.












Click it and Unblock the Notifications