വന്ദേഭാരത് മാത്രമല്ല, തിരഞ്ഞെടുപ്പിന് മുൻപ് 11 ട്രെയിനുകൾ..വമ്പൻ പ്രഖ്യാപനത്തിന് റെയിൽവെ മന്ത്രാലയം
നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ബിജെപി. ബംഗാൾ-അസം റൂട്ടിൽ പുതിയ വന്ദേഭാരത് സ്ലീപ്പർ പ്രഖ്യാപിച്ചത് ഇതിൻ്റ ഭാഗമായാണെന്നാണ് വിലയിരുത്തൽ. എന്നാൽ വന്ദേഭാരത് മാത്രമല്ല ഈ രണ്ട് സംസ്ഥാനങ്ങളിലുമായി 11 ട്രെയിനുകൾ കൂടി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് റെയിൽവെ മന്ത്രാലയം എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ഈ മാസം ആരംഭിക്കുന്ന പുതിയ സർവീസുകളിൽ, എട്ടെണ്ണം അമൃത് ഭാരത് എക്സ്പ്രസുകളാണ്. ഒരു വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനും രണ്ട് എക്സ്പ്രസ് ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമായി മെച്ചപ്പെട്ട ഗതാഗത സൗകര്യം ഉറപ്പാക്കുന്നതായിരിക്കും ഈ സർവ്വീസുകൾ. പശ്ചിമ ബംഗാളിലെ ബങ്കുര-മായ്നാപുർ മെമു പാസഞ്ചർ ട്രെയിൻ ജയറാംബതി വരെ നീട്ടാനും റെയിൽവേ ബോർഡ് അനുമതി നൽകി.

വന്ദേ ഭാരത് എക്സ്പ്രസിന് സമാനമായ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്നവയാണ് അമൃത് ഭാരത് ട്രെയിനുകൾ. റൂട്ടുകൾ ഇങ്ങനെ- ന്യൂ ജൽപായ്ഗുരി-തിരുച്ചിറപ്പള്ളി, എസ്എംവിടി ബെംഗളൂരു-അലിപുർദ്വാർ, അലിപുർദ്വാർ-പൻവേൽ, ദിബ്രുഗഡ്-ഗോമതി നഗർ (ലക്നൗ), കാമാഖ്യ-റോഹ്തക്, ഹൗറ-ഡൽഹി (ആനന്ദ് വിഹാർ ടെർമിനൽ), സിയാൽദാ-ബനാറസ്, ന്യൂ ജൽപായ്ഗുരി-നാഗർകോവിൽ.
ഹൗറ-ഗുവാഹത്തി (കാമാഖ്യ) റൂട്ടിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക. 11 ത്രീ ടയർ എസി, നാല് സെക്കൻ്റ് എസി, ഒരു ഫസ്റ്റ് എസി എന്നിങ്ങനെ 16 കോച്ചുകളാണിതിലുള്ളത്. മണിക്കൂറിൽ 180 കീമിയാണ് ട്രെയിനിൻ്റെ വേഗം. കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യയ്ക്കിടയിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ട്രെയിൻ സഹായിക്കും.
വടക്കൻ ബംഗാളും കർണാടകയും തമ്മിലുള്ള റെയിൽ ബന്ധം ശക്തിപ്പെടുത്തുന്നതിനായി രണ്ട് പുതിയ എക്സ്പ്രസ് ട്രെയിനുകൾ കൂടി അവതരിപ്പിക്കും. എസ്എംവിടി ബെംഗളൂരു-ബലൂർഘട്ട് എക്സ്പ്രസ്, എസ്എംവിടി ബെംഗളൂരു-രാധികാപുർ എക്സ്പ്രസ് എന്നിവയാണിവ.
കേരളവും പ്രതീക്ഷയിൽ
ഈ വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ബി ജെ പി ഇത്തവണ വലിയ പ്രതീക്ഷയാണ് സംസ്ഥാനത്ത് പുലർത്തുന്നത്. കോർപറേഷൻ ഭരണം പിടിച്ചതിൻ്റെ ആവേശത്തിൽ വലിയ മുന്നേറ്റം സംസ്ഥാനത്ത് കാഴ്ചവെയ്ക്കാൻ സാധിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വന്ദേഭാരത് സ്ലീപ്പറുകൾ കേരളത്തിനും ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വന്ദേഭാരത് സ്ലീപ്പർ കേരളത്തിന് അനുവദിക്കുമെന്ന് റെയിൽവെ മന്ത്രി വ്യക്തമാക്കിയിരുന്നു.
രണ്ട് ട്രെയിനുകളാണ് പ്രതീക്ഷിക്കുന്നത്. ഒന്ന് തിരുവനന്തപുരം-ബെംഗളൂരു റൂട്ടിലേക്കും മറ്റൊന്ന് തിരുവനന്തപുരം-ചൈന്നൈ റൂട്ടിലുമായിരിക്കും പ്രഖ്യാപിച്ചേക്കുക. ഈ രണ്ട് റൂട്ടുകളിലുമുള്ള യാത്ര ക്ലേശം പരിഹരിക്കാൻ സർവ്വീസുകൾ ഗുണകരമാകും. നിലവിൽ മൂന്ന് വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തിൽ സർവ്വീസ് നടത്തുന്നത്. കാസർഗോഡ്-തിരുവനന്തപുര, കാസർഗോഡ്- മംഗലാപുരം, കൊച്ചി-ബെംഗളൂരു റൂട്ടുകളിലാണ് സർവ്വീസ്. സംസ്ഥാനത്ത് വന്ദേഭാരത് സർവ്വീസുകൾക്ക് പൊതുവെ വലിയ ഡിമാൻ്റാണ്. 100 ശതമാനമാണ് ട്രെയിനുകളുടെ ഒക്യുപെൻസി റേറ്റ്. അതുകൊണ്ട് തന്നെ വന്ദേഭാരത് സ്ലീപ്പറുകളുടെ വരവും റെയിൽവെയ്ക്ക് സാമ്പത്തികമായി വലിയ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications