ഹൈദരാബാദിന് ആശ്വാസം; ബീഗംപേട്ട് വിമാനത്താവള റൺവേയ്ക്ക് കീഴിൽ ആറ് വരി തുരങ്ക പാത വരുന്നു
ഹൈദരാബാദ് ബീഗംപേട്ട് വിമാനത്താവള റൺവേയ്ക്ക് താഴെ ഭൂഗർഭ അടിപ്പാത നിർമ്മിക്കാൻ എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) അനുമതി. പാരാഡൈസ് ജംഗ്ഷനെയും എൻഎച്ച്-44ലെ മിലിട്ടറി ഡെയറി ഫാം റോഡിനെയും ബന്ധിപ്പിക്കുന്ന വലിയ മേൽപ്പാല പാതയുടെ പ്രധാന ഭാഗമായിരിക്കും ആറുവരികളോടുകൂടിയ ഈ തുരങ്കം. 5,106 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിക്ക് ന്യൂ ഡെവലപ്‌മെന്റ് ബാങ്കും സംസ്ഥാന സർക്കാരും ചേർന്നാണ് ധനസഹായം നൽകുന്നത്.
600 മീറ്റർ നീളമുള്ള ആറുവരി ഭൂഗർഭ തുരങ്കമായിരിക്കും ഇത്. പാരാഡൈസ് ജംഗ്ഷനെ മിലിട്ടറി ഡെയറി ഫാം റോഡുമായി ബന്ധിപ്പിക്കുന്ന 5.4 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാല പാതയുടെ ഭാഗമായാണ് ഈ തുരങ്കം വിഭാവനം ചെയ്തിരിക്കുന്നത്.പദ്ധതിയുടെ രൂപരേഖയനുസരിച്ച് സെക്കന്തരാബാദ്, ടാഡ്ബണ്ട്, ബോവൻപള്ളി തുടങ്ങിയ പ്രധാന പ്രദേശങ്ങളിലൂടെ കടന്നുപോയി ഡെയറി ഫാം റോഡിൽ അവസാനിക്കുന്ന രീതിയിലായിരിക്കും തുരങ്കം. വിമാനത്താവള റൺവേയോട് ചേർന്ന് മേൽപ്പാല പാത നിർമ്മിക്കുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ഈ ഭാഗത്ത് ഭൂഗർഭ ഘടന തിരഞ്ഞെടുക്കാൻ അധികൃതർ തീരുമാനിച്ചത്. ഭൂഗർഭ പാത ടാഡ്ബണ്ട് ഭാഗത്തെ കുത്തനെയുള്ള വളവുകൾ ഒഴിവാക്കാൻ സഹായിക്കുമെന്നും, ഇത് ഗതാഗത നീക്കത്തിന് പാതയെ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കുമെന്നും അധികൃതർ അറിയിച്ചു.

ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി (എച്ച്എംഡിഎ) നിലവിൽ നടപ്പാക്കുന്ന രണ്ട് പ്രധാന കണക്റ്റിവിറ്റി പദ്ധതികളിൽ ഒന്നായ പാരാഡൈസ്-ഡെയറി ഫാം റോഡ് ഇടനാഴിയുടെ ഒരു പ്രധാന ഭാഗമായാണ് ബീഗംപേട്ട് വിമാനത്താവള അടിപ്പാത വികസിപ്പിക്കുന്നത്. ഈ പാതയ്ക്ക് പുറമെ, പാരാഡൈസ് ജംഗ്ഷനിൽ നിന്ന് ഷാമിർപേട്ടിലേക്കുള്ള മറ്റൊരു പ്രധാന ഇടനാഴിയിലും എച്ച്എംഡിഎ പ്രവർത്തിച്ചുവരികയാണ്. രണ്ട് പദ്ധതികളും ഹൈദരാബാദിലും പരിസരങ്ങളിലുമുള്ള റോഡ് അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാരാഡൈസ് മുതൽ ഡെയറി ഫാം റോഡ് ഇടനാഴിക്കായി, 42 ഏക്കർ പ്രതിരോധ സേനയുടെ ഭൂമിയും 13 ഏക്കർ സ്വകാര്യ ഭൂമിയും ആവശ്യമായി വരും. പാരാഡൈസ് ജംഗ്ഷൻ-ഷാമിർപേട്ട്, പാരാഡൈസ് ജംഗ്ഷൻ-ഡെയറി ഫാം റോഡ് എന്നീ രണ്ട് ഇടനാഴികൾക്കുമായി മൊത്തം 114 ഏക്കർ പ്രതിരോധ സേനയുടെ ഭൂമിയും 78 ഏക്കർ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്.
ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ (എൻഡിബി) സഹായത്തോടെയാണ് പദ്ധതിക്ക് ധനസഹായം ലഭിക്കുന്നത്.പ്രാഥമിക പദ്ധതി റിപ്പോർട്ട് പ്രകാരം മൊത്തം പദ്ധതിച്ചെലവ് 5,106 കോടി രൂപയാണ്. എൻഡിബി 3,574 കോടി രൂപയും സംസ്ഥാന സർക്കാർ ശേഷിക്കുന്ന 1,532 കോടി രൂപയും നൽകും.












Click it and Unblock the Notifications