കുറഞ്ഞ ചെലവിലൊരു അത്യുഗ്രൻ കായൽ കാഴ്ച, പോകാം അഷ്ടമുടിയിലേക്ക്; പാക്കേജുമായി കെഎസ്ആർടിസി
തിരുവനന്തപുരം: എട്ടു ശാഖകൾ ആയി പടർന്ന് കിടക്കുന്ന അഷ്ടമുടിക്കായൽ, കേരള ടൂറിസത്തിലൂടെ ലോകം പരിചയപ്പെട്ട ഇടം, ആ സുന്ദരമായ കായൽകാഴ്ചകളിലേക്ക് സഞ്ചാരികളെ ക്ഷണിക്കുകയാണ് കെ എസ് ആർ ടി സി.
തിരുവന്തപുരം വെഞ്ഞാറമൂട് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് യാത്ര ഒരുങ്ങുന്നത്.
അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വദിച്ച് അഞ്ച് മണിക്കൂർ ജലഗതാഗത വകുപ്പിന്റെ ബോട്ടിലുള്ള (See Ashtamudi Tourist Boat Service) യാത്രയാണ് ഈ പാക്കേജിന്റെ ആകർഷണം. കേരളത്തിലെ ശുദ്ധജല തടാകങ്ങളിലേക്കുളള കവാടമെന്നാണ് അഷ്ടമുടിക്കായലിനെ വിശേഷിപ്പിക്കാറുള്ളത്. ജലഗതാഗത വകുപ്പിന്റെ സീ അഷ്ടമുട്ടി ഡബിൾ ഡക്കിൾ ബോട്ടിൽ പച്ചത്തുരുത്തുകളും കായലോരഗ്രാമങ്ങളും ചീനവലകളും കണ്ടാസ്വദിക്കാൻ കഴിയുന്നതാണ് യാത്ര.

സാമ്പ്രാണിക്കൊടി, കോയിവിള, മൺറോ തുരുത്ത്, കണ്ണങ്കാട്ട് കടവ് പാലം, പെരിങ്ങളം, പെരുമൺ പാലം, കാക്കത്തുരുത്ത് വഴി വീണ്ടും സാമ്പ്രാണിക്കോടിയിലേക്ക്. സാംബ്രാണിക്കോടി ദ്വീപിൽ വിനോദസഞ്ചാരികൾക്ക് ഒരു മണിക്കൂർ സമയം ചെലവഴിക്കാം. വിനോദ സഞ്ചാരികളുമായി 5 മണിക്കൂർ ആണ് ദിവസവും സീ അഷ്ടമുടി കായൽയാത്ര നടത്തുന്നത് . രാവിലെ 11.30 ന് ആരംഭിച്ച് വൈകീട്ട് 4.30 നായിരിക്കും മടക്കയാത്ര. ബോട്ട് കൗണ്ടറുകളിൽ കേരള ശൈലിയിലുള്ള പരമ്പരാഗത ഭക്ഷണം കുടുംബശ്രീ യൂണിറ്റ് നൽകും.
കായൽ യാത്ര പൂർത്തിയാക്കിയാൽ കെ എസ് ആർ ടി സിയിൽ വീണ്ടും തിരികെ കൊല്ലത്ത് എത്തിയ ശേഷം അഡ്വഞ്ചർ പാർക്കും കൊല്ലം ബീച്ചും കണ്ടായിരിക്കും മടക്കം. ഡിസംബർ 26 ചൊവ്വാഴ്ചയാണ് യാത്ര. രാവിലെ 8 മണിക്ക് തിരിച്ച് രാത്രി 8 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. രാജധാനി ബസിലാണ് യാത്ര. 50 സീറ്റുണ്ട്. ബുക്കിങ്ങിന്: ജയലക്ഷ്മി 8590356071, കണ്ണൻ 9747850344, രാജേഷ് 9447324718 എന്നീ നമ്പറിൽ ബന്ധപ്പെടാം.
സീ അഷ്ടമുടി വൻ ഹിറ്റ്
'സീ അഷ്ടമുടി'യാത്ര ഏറ്റെടുത്ത് സഞ്ചാരികൾ. സർവ്വീസ് ആരംഭിച്ച് 9 മാസത്തിനുള്ളിൽ അരക്കോടി രൂപയാണ് ജലഗതാഗത വകുപ്പിന് വരുമാനമായി ലഭിച്ചത്. വാരന്ത്യങ്ങളും അവധി ദിവസങ്ങളും കുറഞ്ഞ ചെലവിൽ ചെലവഴിക്കാം എന്നതാണ് ആളുകളെ ആകർഷിക്കുന്നത്.ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുള്ള 14,000 സഞ്ചാരികളാണ് ഇതുവരെ സീ അഷ്ടമുടിയിൽ യാത്ര ആസ്വദിച്ചത്. 1.9 കോടി രൂപ മുതൽ മുടക്കിൽ മാർച്ച് 13ന് ആണ് സീ അഷ്ടമുടി യാത്ര തുടങ്ങിയത്.












Click it and Unblock the Notifications