കുടിയേറ്റ തൊഴിലാളികള്‍ക്കായി അംബാനിയടക്കമുള്ളവര്‍ക്ക് പ്രിയങ്കയുടെ കത്ത്; സൗജന്യ സേവനം നല്‍കണം
ദില്ലി: കൊറോണ വൈറസിനെ നേരിടാന്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി കുടിയേറ്റ തൊഴിലാളികളാണ് ദുരിതത്തിലായത്. ദില്ലി, അഹമ്മദാബാദ്, മുംബൈ തുടങ്ങിയ പല നഗരങ്ങളില്‍ നിന്നും സ്വന്തം സംസ്ഥാനങ്ങളിലേക്ക് ദിവസങ്ങളോളം നടക്കുകയാണ് തൊഴിലാളികള്‍. പൊരിവെയിലില്‍ പലരും കുടുംബ സമേതമാണ് യാത്ര തുടരുന്നത്. ഈ സ്ഥിതി ഗൗരവമേറിയതാണെന്നും എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന അതിര്‍ത്തികള്‍ അടച്ചതു സ്ഥിതി വഷളാക്കിയിരിക്കുകയാണ്. തൊഴിലാളികളെ വീടുകളിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രിയങ്കാ ഗാന്ധിയും കുടിയേറ്റ തൊഴിലാളികള്‍ക്കായി മറ്റൊരു പ്രധാന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
ഫോണ്‍ കോള്‍ സൗജന്യമാക്കണം
ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഫോണ്‍ കോള്‍ സേവനം സൗജന്യമായി നല്‍കണമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാജ്യത്തെ ടെലകോം കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മനുഷ്യത്വപരമായ സമീപനം
നിലവിലെ സാഹചര്യത്തില്‍ തൊഴില്‍ ഇല്ലാത്തതിനാല്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാനുള്ള തുക അവരുടെ കയ്യിലുണ്ടാവില്ലെന്നും അതിനാല്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് സേവനം സൗജന്യമായി നല്‍കണമെന്നാണ് പ്രിയങ്ക ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് ടെലകോം മേധാവികളായ റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി, ഭാരതി എയര്‍ടെല്‍ ഉടമ സുനില്‍ മിത്തല്‍, വൊഡഫോണ്‍ ഇന്ത്യ ചെയര്മാന് കുമാര്‍ മംഗലം ബിര്‍ള, ബി.എസ്.എന്‍.എല്‍ ചെയര്മാന് പി.കെ പുര്‍വാര്‍ എന്നിവര്‍ക്ക് പ്രിയങ്ക കഴിഞ്ഞ ദിവസം കത്തെഴുതി.
ദേശീയ ഉത്തരവാദിത്വമാണ്
ഈ ഘട്ടത്തില്‍ രാജ്യത്തെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മനുഷ്യരെ സഹായിക്കുക എന്നത് നമ്മുടെ ദേശീയ ഉത്തരവാദിത്വമാണ്. നിരവധി തൊഴിലാളികള്‍ ഇതിനോടകം തന്നെ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. ചിലര്‍ ഇപ്പോഴും ജോലി ചെയ്യുന്ന അതെ സ്ഥലത്ത് തുടരുകയാണ്. ഭക്ഷണത്തിനും ചികിത്സക്കും അവര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
ലോക്ക്ഡൗണ്‍ കാലത്ത്
ഇതോടൊപ്പം തന്നെ കുടുംബാംഗങ്ങളെ വിളിക്കുവാന്‍ അവര്‍ക്ക് ഫോണില്‍ റിചാര്‍ജ് ചെയ്യാന്‍ പണമില്ല. അതിനാല്‍ ലോക്ക്ഡൗണ്‍ കാലത്ത് സേവനം സൗജന്യമാക്കണെന്നും പ്രിയങ്ക കത്തില്‍ വ്യക്തമാക്കി. അതേസമയം, നിരക്കുകള്‍ സൗജന്യമാക്കുമെന്ന ആവശ്യം പരിഗണിക്കുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ രാജന് മാത്യൂസ് അഭിപ്രായപ്പെട്ടിരുന്നു.
കേന്ദ്രസർക്കാർ നടപടിയെടുക്കണം
ലോക്ക് ഡൗണില്‍ കുടിങ്ങിയ തൊഴിലാളികളെ സഹായിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും പ്രിയങ്ക ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഭക്ഷണം പോലുമില്ലാതെ കൊടുംചൂടിൽ കാൽനടയായി വീടുകളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളെ സഹായിക്കണമെന്നായിരുന്നു പ്രിയങ്ക ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. തൊഴിലാളികളെ തിരികെ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതുകയും ചെയ്തിരുന്നു.
അമേരിക്ക നേരിടാന്‍ പോവുന്നത് വന്‍ ദുരന്തത്തെ; 2 ലക്ഷം പേര് മരിച്ചുക്കും,മുന്നറിയിപ്പുമായി വിദഗ്ധന്‍
കേരളം നിങ്ങളെ സംരക്ഷിക്കും, പിണറായി ഉറപ്പ് നല്‍കിയിട്ടുണ്ട്; അതിഥി തൊഴിലാളികളോട് മെഹുവ മൊയ്ത്ര എംപി