വന്ദേഭാരത് എറണാകുളം-ബെംഗളൂരു സമയം മാറും; എത്ര സ്റ്റോപ്പുണ്ടാകും, യാത്രാ സമയം? എല്ലാം അറിയാം
വന്ദേഭാരത് എക്സ്പ്രസ് സർവ്വീസുകൾ കേരളത്തിൽ വലിയ ഹിറ്റാണ്. ഇതുവരെ രണ്ട് ട്രെയിനുകളാണ് കേരളത്തിൽ സർവ്വീസ് നടത്തുന്നത്. കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരതും മംഗലാപുരം സെൻട്രൽ-തിരുവനന്തപുരം വന്ദേഭാരതും. 100 ശതമാനം ഒക്യുപെൻസി റേറ്റാണ് ഇരുട്രെയിനും ഉള്ളത്. അതുകൊണ്ട് തന്നെ മറ്റൊരു ട്രെയിൻ കൂടി കേരളത്തിന് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
ബെംഗളൂരു സർവ്വീസിനായിരുന്നു ആവശ്യം ഉയർന്നത്. ബെംഗളൂരുവിലെ ഐടി മേഖലയിൽ ഉൾപ്പെടെ നിരവധി മലയാളികൾ ജോലി ചെയ്യുന്നുണ്ട്. നാട്ടിലേക്കുള്ള വരവിനും പോക്കിനുമെല്ലാം ആശ്രയിക്കാൻ രാത്രി കാലങ്ങളിൽ ഓടുന്ന ചുരുക്കം ട്രെയിൻ സർവ്വീസുകൾ മാത്രമാണ് ഉള്ളത്. ഇത് തന്നെ ഏകദേശം 12 മണിക്കൂറിന് മുകളിലെടുക്കും എത്താൻ. തിരക്ക് കാരണം പലപ്പോഴും സ്വകാര്യ ബസ് സർവ്വീസുകളെ ആശ്രയിക്കുകയാണ് പലരും. ഇവർ ഈടാകുന്നതാകട്ടെ ഉയർന്ന ടിക്കറ്റ് നിരക്കും.

അതിനാൽ കേരള-ബെംഗളൂരു റൂട്ടിൽ ഒരു പ്രീമിയം ട്രെയിൻ അവതരിപ്പിക്കണമെന്ന ആവശ്യം നേരത്തേ തന്നെ ശക്തമായിരുന്നു. അതിനിടയിലാണ് 2024 ൽ സ്പെഷ്യൽ ട്രെയിനായി ഈ റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസ് റെയിൽവെ അവതരിപ്പിച്ചത്. എന്നാൽ 25 ദിവസത്തിന് ശേഷം ഈ ട്രെയിൻ പിൻവലിച്ചു. പ്രവൃത്തി ദിനങ്ങളിൽ ആളില്ലെന്നതായിരുന്നു ഇതിന് പ്രധാന കാരണമായി റെയിൽവെ ചൂണ്ടിക്കാട്ടിയത്.
എന്തായാലും ഏറെ നാളത്തെ ആവശ്യത്തിനൊടുവിൽ ഈ റൂട്ടിൽ പുതിയൊരു വന്ദേഭാരത് അവതരിപ്പിക്കാനൊരുങ്ങുകയാണ് റെയിൽവെ. റെയിൽവേ മന്ത്രിയാണ് ബുധനാഴ്ച ഈ പ്രഖ്യാപനം നടത്തിയത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, പുനരാരംഭിക്കുന്ന സർവീസിന്റെ സമയക്രമങ്ങളിൽ ചെറിയ മാറ്റങ്ങളുണ്ട്. വിശദമായി നോക്കാം
ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് (06002) രാവിലെ 5:30-ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2:20-ന് എറണാകുളം ജംക്ഷനിൽ എത്തിച്ചേരുന്ന തരത്തിലായിരുന്നു മുൻ സർവ്വീസ്. ഉച്ചയ്ക്ക് 12:50-ന് എറണാകുളം ജംക്ഷനിൽ നിന്ന് (സൗത്ത്) പുറപ്പെട്ട് രാത്രി 10:00-ന് ബെംഗളൂരുവിലും എത്തും.
എന്നാൽ പുതിയ സർവ്വീസ് രാവിലെ 5 മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2 മണിയോടെ എറണാകുളത്ത് എത്തിച്ചേരും. തിരികെ രാത്രി 11 മണിയോടെ ബെംഗളൂരുവിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിങ്ങനെ ആറ് സ്റ്റോപ്പുകളായിരിക്കും ഉണ്ടാകും. കഴിഞ്ഞ വർഷം വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലായിരുന്നു പ്രത്യേക സർവീസുകൾ ഉണ്ടായിരുന്നത്.
എല്ലാ ദിവസവും സർവ്വീസ് ഉണ്ടാകുമോ അതോ വാരാന്ത്യത്തിൽ മാത്രമായിരിക്കുമോ സർവ്വീസ് എന്നത് സംബന്ധിച്ചൊന്നും റെയിൽവെ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവിൽ 13 മണിക്കൂറുള്ള യാത്രാസമയം 9 മണിക്കൂറിൽ താഴെയായി കുറയുമെന്നതാണ് വലിയ ആശ്വാസം.
വന്ദേഭാരത് സ്ലീപ്പർ സർവ്വീസ്
രാജ്യത്ത് ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവ്വീസുകൾ ഒക്ടോബറിൽ അവതരിപ്പിക്കുമെന്നാണ് റെയിൽവെ മന്ത്രി അറിയിച്ചത്. എന്നാൽ ഏത് റൂട്ടിലായിരിക്കും എന്നത് സംബന്ധിച്ചുള്ള പ്രതികരണമൊന്നും മന്ത്രി നടത്തിയില്ല. അതേസമയം സ്ലീപ്പർ അവതരിപ്പിച്ചാൽ ഉടൻ തന്നെ കേരളത്തിലും സർവ്വീസ് ആരംഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ പുതിയ സ്ലീപ്പർ വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ ഈ റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസ് വരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം-മംഗളൂരു സെൻട്രൽ റൂട്ടിലായിരിക്കും പുതിയ സ്ലീപ്പർ സർവ്വീസ് എത്തിയേക്കുക. സ്ലീപ്പർ ട്രെയിൻ 12 മണിക്കൂർ കൊണ്ടായിരിക്കും ലക്ഷ്യ സ്ഥാനത്ത് എത്തുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. വന്ദേഭാരത് എക്സ്പ്രസുകൾ പോലെ തന്നെ ഏകദേശം 8-10 സ്റ്റേഷനുകളിൽ മാത്രമായിരിക്കും വന്ദേഭാരത് സ്ലീപ്പർ സർവ്വീസിനും സ്റ്റോപ് അനുവദിച്ചേക്കുക.












Click it and Unblock the Notifications