യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്; വന്ദേഭാരത് സർവ്വീസിൻ്റെ കോച്ചുകൾ ഉയർത്തി
ജോധപൂർ-ഡൽഹി വന്ദേഭാരതിൻ്റെ കോച്ചുകൾ ഉയർത്തി. 20 കോച്ചുകളായാണ് ഉയർത്തിയത്. ജോധ്പൂരിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് നിലവിൽ 8 കോച്ചുകളോടെയാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ വർധിച്ച ആവശ്യം പരിഗണിച്ചാണ് കോച്ചുകൾ ഉയർത്തിയതെന്ന് ട്രെയിനിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് കേന്ദ്രറെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
രാജസ്ഥാനിലെ റെയിൽവേ വികസനത്തിന് കൂടുതൽ വേഗം നൽകുന്ന നിരവധി പദ്ധതികളും അശ്വനി വൈഷ്ണവ് പ്രഖ്യാപിച്ചു. ജോധ്പൂരിൽ നടന്ന പരിപാടിക്കിടെയാണ് പുതിയ ട്രെയിൻ സർവീസുകൾ, സ്റ്റേഷൻ വികസനം, കോച്ചിംഗ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രഖ്യാപനങ്ങൾ മന്ത്രി നടത്തിയത്.

"ജോധ്പൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ വളരെ ജനപ്രിയമാണ്. ശക്തമായ യാത്രാ ആവശ്യം പരിഗണിച്ചാണ് 8 കോച്ചുകളിൽ നിന്ന് 20 കോച്ചുകളിലേക്ക് വികസിപ്പിക്കുന്നത്," എന്നാണ് അശ്വിനി വൈഷ്ണവ് പറഞ്ഞത്.
ഇതിനൊപ്പം ജയ്സാൽമീർ-അഹമ്മദാബാദ് പുതിയ ട്രെയിൻ സർവീസും ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പശ്ചിമ രാജസ്ഥാനിലെ പ്രധാന റെയിൽവേ കേന്ദ്രങ്ങളിലൊന്നായ ജോധ്പൂരിൽ പുതിയ ട്രെയിനുകൾക്കായി ആധുനിക കോച്ചിംഗ് ടെർമിനൽ സ്ഥാപിക്കുമെന്നും, ജയ്സാൽമീരിൽ കോച്ചുകളുടെ പരിപാലനത്തിനായി കോച്ചിംഗ് കെയർ സെന്റർ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജസ്ഥാനിൽ വലിയ തോതിലുള്ള റെയിൽവേ വികസന പദ്ധതികൾ നടപ്പിലാക്കുകയാണ്. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പുതിയ റെയിൽവേ പാതകൾ, സ്റ്റേഷൻ നവീകരണങ്ങൾ, കൂടുതൽ ട്രെയിൻ സർവീസുകൾ എന്നിവയ്ക്ക് മുൻഗണന നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് രാജ്യത്തെ പ്രധാന നഗരങ്ങളായ ചെന്നൈ, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് അടുത്തിടെ പ്രതിദിന ട്രെയിൻ സർവീസുകൾ ആരംഭിച്ചതായും മന്ത്രി ഓർമ്മിപ്പിച്ചു. ബിക്കാനീർ-മുംബൈ ട്രെയിനും പുതിയ ജയ്സാൽമീർ-അഹമ്മദാബാദ് സർവീസും ഈ വികസന പദ്ധതികളുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനിലെ റെയിൽവേ വികസനത്തിനായി കേന്ദ്ര സർക്കാർ 10,000 കോടി രൂപയ്ക്കുമുകളിൽ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മാൻവാർ ജംഗ്ഷൻ-മവാളി ഗേജ് മാറ്റം, മേർതാ-പുഷ്കർ റെയിൽവേ ലൈൻ നിർമ്മാണം പോലുള്ള ദീർഘകാല പദ്ധതികൾക്കും ഇപ്പോൾ വേഗം കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹരിദ്വാറിലേക്ക് നേരിട്ടുള്ള റെയിൽവേ സർവീസ് ആവശ്യപ്പെട്ട് പ്രദേശവാസികൾ ഉയർത്തിയ ആവശ്യവും കേന്ദ്രം പരിഗണനയിലെടുത്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഉടൻ തന്നെ "സന്തോഷവാർത്ത" ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി.












Click it and Unblock the Notifications