വന്ദേഭാരത് സ്ലീപ്പർ വേറെ ലെവൽ; ആ പരാതി കൂടി പരിഹരിച്ചു..കേരളത്തിനും പ്രതീക്ഷ
രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ റേക്ക് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) എത്തിച്ചു. ഐസിഎഫിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് ബിഇഎംഎൽ ആണ് കോച്ച് നിർമ്മിച്ചത്. ബിഇഎംഎല്ലിന് അനുവദിച്ച പത്ത് ട്രെയിനുകളിൽ രണ്ടാമത്തേതാണിത്. ശേഷിക്കുന്ന എട്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ 2025-26 സാമ്പത്തിക വർഷാവസാനത്തോടെ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബിഇഎംഎൽ വിതരണം ചെയ്ത ഈ രണ്ടാമത്തെ റേക്ക് അന്തിമമായി പുറത്തിറക്കുന്നതിന് മുമ്പായി നിർബന്ധിത പരീക്ഷണങ്ങൾക്ക് വിധേയമാകും. ട്രയൽ റൺ ഉടൻ ആരംഭിക്കുമെന്ന് ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) ജനറൽ മാനേജർ യു സുബ്ബറാവു പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ട്രയൽ റൺ സമയത്ത്, RDSO ഓസിലേഷൻ, സ്പീഡ് പരീക്ഷണങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ പരിശോധനകൾ നടത്തുമെന്നും റാവു കൂട്ടിച്ചേർത്തു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ രണ്ടാമത്തെ റേക്ക് ഈ പരീക്ഷണങ്ങൾക്കായി നോർത്ത് വെസ്റ്റേൺ റെയിൽവേ (NWR) സോണിലേക്ക് ഉടൻ അയക്കുമെന്നും അദ്ദേഹം അറിയിച്ചു.

രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ നിരവധി നവീകരണങ്ങൾ നടത്തിയിട്ടുണ്ട്. "ആദ്യ റേക്ക് ലഭിച്ച ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ ടോയ്‌ലറ്റുകളിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട സൗകര്യങ്ങൾക്കായി ബെർത്തുകളും പരിഷ്കരിച്ചു. കൂടാതെ, ചില ഹോൾഡിംഗ് ആംസും ഫിക്‌സ്ചറുകളും ഉപയോഗക്ഷമത വർദ്ധിപ്പിക്കുന്നതിനായി പുനഃസ്ഥാപിച്ചു. മൊത്തത്തിൽ, വളരെ മികച്ച ഒരു ഉൽപ്പന്നമാണ് പുറത്തിറക്കിയത്," ജനറൽ മാനേജർ പറഞ്ഞു.
രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഒരുമിച്ച് പുറത്തിറക്കാനാണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. രണ്ടാമത്തെ ട്രെയിൻ സാധാരണ സർവീസിനായി പൂർണ്ണമായി തയ്യാറായതിന് ശേഷം മാത്രമേ ഈ ഉദ്ഘാടനം നടക്കൂ എന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
സുഖകരമായ യാത്ര
പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ കൂടുതൽ സൗകര്യപ്രദവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ രീതിയിൽ അപ്പർ ബെർത്തുകൾ പുനർരൂപകൽപ്പന ചെയ്തതായി വന്ദേ ഭാരത് പദ്ധതിയുടെ ചുമതലയുള്ള കൈനെറ്റ് എന്ന സംയുക്ത സംരംഭത്തിന്റെ ഡയറക്ടറായ നിഷാങ്ക് ഗാർഗ് അറിയിച്ചു.
'അപ്പർ ബെർത്തുകളിലെ യാത്ര ഒട്ടും സുഖകരമല്ലെന്നും അവിടേക്ക് കയറാൻ പ്രയാസമാണെന്നും പൊതുവെ യാത്രക്കാർക്ക് ഒരു പരാതിയുണ്ട്. ഇത് മനസ്സിൽ കണ്ടുകൊണ്ടാണ് ഞങ്ങൾ പുതിയ വന്ദേ ഭാരത് സ്ലീപ്പർ രൂപകൽപ്പന ചെയ്തത്, ഗാർഗ് വ്യക്തമാക്കി. അപ്പർ ബെർത്തുകളിലേക്കുള്ള ഗോവണി എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്തത് യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കും. ഈ ഫീച്ചർ ആദ്യത്തെ ട്രെയിനിൽ തന്നെ ലഭ്യമാക്കും', അദ്ദേഹം അറിയിച്ചു.
റഷ്യയിലെ ഏറ്റവും വലിയ റോളിംഗ് സ്റ്റോക്ക് നിർമ്മാതാക്കളായ സി.ജെ.എസ്.സി. ട്രാൻസ്മാഷ്ഹോൾഡിംഗും റെയിൽ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റെയിൽ വികാസ് നിഗം ലിമിറ്റഡും (ആർ.വി.എൻ.എൽ.) ചേർന്നുള്ള സംയുക്ത സംരംഭമാണ് കൈനെറ്റ് റെയിൽവേ സൊല്യൂഷൻസ്. വന്ദേ ഭാരത് പദ്ധതിക്കായി 1,920 സ്ലീപ്പർ കോച്ചുകൾ (120 ട്രെയിൻ സെറ്റുകൾ) രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും അടുത്ത 35 വർഷത്തേക്ക് അവ പരിപാലിക്കാനുമുള്ള ചുമതല ഈ പങ്കാളിത്തത്തിനാണ്.
കേരളത്തിനും പ്രതീക്ഷ
ആദ്യ വന്ദേഭാരത് സ്ലീപ്പർ ബിഹാറിനായിരിക്കും ലഭിക്കുകയെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നിരുന്നാലും രണ്ടാം ഘട്ടത്തിൽ പുറത്തിറക്കുന്ന സ്ലീപ്പർ സർവ്വീസുകളിലൊന്ന് കേരളത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കായിരിക്കും ഈ സർവ്വീസ് ഉണ്ടാകുക.












Click it and Unblock the Notifications