വന്ദേഭാരത് സ്ലീപ്പർ തിരുവനന്തപുരം-ബെംഗളൂരു സർവ്വീസ് ഓണത്തിനില്ലേ? പുതിയ അപ്ഡേറ്റ് ഇങ്ങനെ
തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ സ്ലീപ്പർ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ എത്തുമെന്ന ദക്ഷിണ റെയിൽവെ മാനേജരുടെ ഉറപ്പിൽ വലിയ പ്രതീക്ഷയിലായിരുന്നു മലയാളികൾ. വന്ദേഭാരത് സ്ലീപ്പർ ഇറങ്ങുമ്പോൾ കേരളത്തിന് പ്രഥമ പരിഗണന ലഭിക്കുമെന്ന റിപ്പോർട്ടുകളും മലയാളികളുടെ പ്രതീക്ഷയേറ്റി. ഇതോടെ ഓണത്തിന് നാട്ടിലേക്കും തിരിച്ചുമെല്ലാം വന്ദേഭാരതിൽ പറക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു പലരും. എന്നാൽ ഈ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കുന്ന അപ്ഡേറ്റാണ് ഇപ്പോൾ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെ കുറിച്ച് വരുന്നത്. സ്ലീപ്പറിനുള്ള ക്സിയറൻസ് റെയിൽവേ ഇതുവരെ നൽകിയിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയിട്ട് ആറ് മാസം കഴിഞ്ഞു. ചെന്നൈയിലെ ഐസിഎഫ് രൂപകൽപ്പന ചെയ്ത് ബെംഗളൂരു ആസ്ഥാനമായുള്ള പൊതുമേഖലാ കമ്പനിയായ ബിഇഎംഎൽ (മുമ്പ് ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്) നിർമ്മിച്ച 16 കോച്ചുകളുള്ള പ്രോട്ടോടൈപ്പിന് 120 കോടി രൂപയാണ് ചെലവ് വന്നത്. എന്നാൽ ചില പ്രൊഡക്ഷൻ അപാകതകൾ കണ്ടെത്തിയതിനെ തുടർന്ന് റേക്ക് കമ്മീഷൻ ചെയ്യുന്നത് കുറച്ച് മാസത്തേക്ക് വൈകിയിരുന്നു. പിന്നീട് ഈ അപാകതകൾ ബിഇഎംഎൽ പരിഹരിച്ചു.

പിന്നാലെ ട്രെയിനുകളുടെ ട്രയലും ടെസ്റ്റിങ്ങും പൂർത്തിയാക്കി. റിസർച്ച് ഡിസൈൻ ആന്റ് സ്റ്റാന്റേഡ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ജനവരിയിലായിരുന്നു ടെസ്റ്റിങ്ങ് പൂർത്തീകരിച്ചത്. എന്നാൽ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ (സിആർഎസ്) അനുമതി ഇതുവരേയും ലഭിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
ട്രെയിനിന്റെ രൂപകൽപ്പനയെക്കുറിച്ച് സിആർഎസ് ചില എതിർപ്പുകൾ ഉയർത്തിയിട്ടുണ്ടെന്നാണ് സൂചന. മാത്രമല്ല ട്രെയിനിൽ ഏർപ്പെടുത്തിയിരിക്കുന്ന ചില സുരക്ഷാ സവിശേഷതകളെക്കുറിച്ച് സംശയങ്ങളും സിആർഎസ് പ്രകടിപ്പിച്ചിട്ടുണ്ടത്രേ.
പ്രോട്ടോട്ടൈപ്പിനെ കുറിച്ച് സിആർഎസ് ചില സംശയങ്ങൾ ഉയർത്തിയതായും ഇത് സംബന്ധിച്ച് വ്യക്തമായ മറുപടികൾ നൽകിയതായും ഐസിഎഫ് ജനറൽ മാനേജർ യു സുബ്ബ റാവു വ്യക്തമാക്കി. ' വിശദമായ മറുപടി കൈമാറിയിട്ടുണ്ട്. സാങ്കേതിക കാര്യങ്ങളിലുള്ള ചെറിയ സംശയങ്ങളാണ് പ്രകടിപ്പിച്ചത്. പ്രോട്ടോടൈപ്പിൽ വലിയ പോരായ്മകളൊന്നും ഉണ്ടായിരുന്നില്ല', അദ്ദേഹം പറഞ്ഞു.
ഐസിഎഫ് കണ്ടെത്തിയത് 73 ലധികം സാങ്കേതിക പ്രശ്നങ്ങൾ
ബിഎംഎൽ വന്ദേഭാരത് സ്ലീപ്പർ പ്രോട്ടോടൈപ്പ് കൈമാറിയപ്പോൾ 73 ൽ അധികം ഡിസൈൻ സാങ്കേതിക പ്രശ്നങ്ങളാണ് കണ്ടെത്തിയത്. പ്രത്യേകിച്ച് സുരക്ഷയുമായി ബന്ധപ്പെട്ട്. ക്രാഷ് ബഫേഴ്സ്, ഫയർ ബാരിയർ വാൾസ്, അപ്പർ-മിഡിൽ ബർത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഹൂക്കുകൾ എന്നിവ ഇതിൽ പെടുന്നു. ഇതോടെ സ്ലീപ്പർ കോച്ചുകൾ നിർമ്മിക്കാൻ നിശ്ചയിച്ചിരുന്ന പ്രാരംഭ സമയപരിധി അൽപം നീണ്ടുപോകാൻ കാരണമായി.
ഐസിഎഫ് ഉന്നയിച്ച എല്ലാ ആശങ്കകളും പരിഹരിച്ചതായി സുബ്ബറാവു വ്യക്തമാക്കി. ' 16 കോച്ചുകളുള്ള സ്ലീപ്പർ പതിപ്പിന് റെയിൽവേയിൽ നിന്നും അനുമതി കിട്ടുന്നത് വൈകുന്നത് സമയത്തിന്റെ കാര്യം മാത്രമാണ്. ഈ സാമ്പത്തിക വർഷത്തിനുള്ളിൽ 9 വന്ദേഭാരത് സ്ലീപ്പറുകൾ കൂടി നിർമ്മിക്കാനുള്ള ഓഡറുകൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ലീപ്പർ പതിപിപ്പിൽ നിരവധി സുരക്ഷ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രെയിൻ അപകടങ്ങൾ ഒഴിവാക്കാനുള്ള കവാറ്റ് ട്രെയിൻ കൊലീഷൻ അവോയിഡൻസ് സിസ്റ്റം,അപകടങ്ങളെ നേരിടാൻ കഴിയുന്ന ശക്തമായ കപ്ലറുകൾ, മുന്നിലും വശങ്ങളിലുമുള്ള ക്രാഷ് ബഫറുകൾ, ഫയർ ഡിറ്റക്ഷൻ സംവിധാനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ജനവരിയിൽ ട്രെയിനിന്റെ സ്റ്റബിലിറ്റി, എമർജൻസി ബ്രെയ്കിങ്, ഇലക്ട്രിക്കൽ സിസ്റ്റം എന്നിവയെല്ലാം ലഖ്നൗവിലെ ആർഡിഎസ്ഒ പരിശോധിച്ച് ഉറപ്പാക്കിയിരുന്നു.കോട്ട ഡിവിഷനിൽ 180 കിലോമീറ്റർ വേഗതയിലും ട്രെയിൻ പരീക്ഷിച്ചിരുന്നു. കൂടാതെ സിആർസ് അംഗീകാരത്തിനായി അയക്കുന്നതിന് മുൻപ് ഹ്രസ്വ-ദീർഘ പരീക്ഷണ ഓട്ടങ്ങളും പൂർത്തിയാക്കിയിരുന്നു.












Click it and Unblock the Notifications