കേരളത്തിലേക്ക് പുതിയ വന്ദേഭാരത് സ്ലീപ്പർ വരുന്നു; റെയിൽവെ മന്ത്രാലയം ഉറപ്പ് നൽകിയതായി ബിജെപി
കേരളത്തിന് പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉറപ്പ് നൽകിയതായി ബിജെപി നേതൃത്വം. റെയിൽ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി മംഗലാപുരം-ഷൊർണൂർ നാലുവരി പാതയ്ക്കും, ഷൊർണ്ണൂർ-തിരുവനന്തപുരം-കന്യാകുമാരി പാതയിൽ മൂന്നാം പാതയ്ക്കുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഉറപ്പ് ലഭിച്ചെന്നും ബിജെപി വ്യക്തമാക്കി.
ട്രെയിനുകളുടെ വേഗത 130 മുതൽ 160 കിലോമീറ്റർ വരെയായി വർദ്ധിപ്പിക്കുന്നതിന് വളവുകൾ നിവർത്താനുള്ള സർവേ പൂർത്തിയായെന്നാണ് റെയിൽവെ മന്ത്രാലയം അറിയിച്ചത്. സിഗ്നലിംഗ് സംവിധാനങ്ങൾ പൂർണ്ണമായും ആധുനികവത്കരിക്കുമെന്ന് ഉറപ്പും ലഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് പ്രധാന നഗരങ്ങളിൽ നിന്നും കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുന്നതിനൊപ്പം യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം 22 ആക്കി ഉയർത്തും. ശബരിമല തീർത്ഥാടകരുടെ സൗകര്യം മുൻനിർത്തി തിരുവല്ലയിൽ എല്ലാ പ്രധാന ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്നും ബിജെപി നേതൃത്വം അറിയിച്ചു.

പുതിയ മംഗലാപുരം - കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ് വരുമോ? റെയിൽവെ മന്ത്രിക്ക് മുന്നിൽ ആവശ്യം
ഉത്തര മലബാറിലെ ട്രെയിനുകളിൽ അനുഭവപ്പെടുന്ന തിരക്കിനും റെയിൽവേ കണക്റ്റിവിറ്റിയിലെ പോരായ്മകൾക്കും അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി ഷാഫി പറമ്പിൽ എംപി. കോഴിക്കോടിനും കണ്ണൂരിനുമിടയിൽ പുതിയൊരു മംഗലാപുരം - കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ് കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി എംപി അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. വായിക്കാം
'കോഴിക്കോടിനും കണ്ണൂരിനുമിടയിൽ പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ യാത്രാസൗകര്യം തികച്ചും പരിമിതമാണ്. വൈകുന്നേരം 05:10 ന് നേത്രാവതി എക്സ്പ്രസും (റിസർവേഷൻ സൗകര്യം ഉള്ളത്) 6:15-നുള്ള കണ്ണൂർ എക്സ്പ്രസ്സും (റിസർവേഷൻ സൗകര്യം ഇല്ലാത്തത്) പോയിക്കഴിഞ്ഞാൽ, പിന്നീട് രാത്രി 10:25-നുള്ള കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിൻ വരുന്നത് വരെ-ഏകദേശം 4-5 മണിക്കൂറോളം മംഗലാപുരം ഭാഗത്തേക്ക് ട്രെയിനുകളില്ലാത്ത അവസ്ഥയാണ്!.
കോഴിക്കോട് നിന്ന് മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനുകളുടെ സമയക്രമത്തിലെ വലിയ ഇടവേള കാരണം കൊയിലാണ്ടി, വടകര, തലശ്ശേരി ഭാഗങ്ങളിലേക്ക് പോകുന്ന പ്രതിദിന യാത്രക്കാർ, വിദ്യാർത്ഥികൾ, വ്യാപാരികൾ, രോഗികൾ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്. നിലവിലുള്ള ട്രെയിനുകളിലെ, പ്രത്യേകിച്ച് പരശുറാം എക്സ്പ്രസ്സിലെ അസഹനീയമായ തിരക്ക് ഇതിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.
ഇതിന് പരിഹാരമായി, നിലവിൽ ഈ റൂട്ടിൽ ഓടുന്ന ഇന്റർസിറ്റി എക്സ്പ്രസിന് പുറമെ ഒരു പുതിയ മംഗലാപുരം - കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ് അനുവദിക്കണമെന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചു. രാവിലെ മംഗലാപുരത്ത് നിന്ന് പുറപ്പെട്ട്, ഉച്ചയോടെ കോയമ്പത്തൂരിലെത്തുകയും, മടക്കയാത്രയിൽ ഉച്ചയ്ക്ക് ശേഷം കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 7:30-8 മണിയോടെ കോഴിക്കോട്ടെത്തി മംഗലാപുരത്തേക്ക് യാത്ര തുടരുകയും ചെയ്യുന്ന രീതിയിലാണ് ഈ ട്രെയിനിന്റെ സമയക്രമം നിർദ്ദേശിച്ചിട്ടുള്ളത്. ഇത് യാഥാർത്ഥ്യമായാൽ വൈകുന്നേരങ്ങളിലെ 4 മണിക്കൂർ യാത്രാ തടസ്സത്തിനും മറ്റു ട്രെയിനുകളിലെ തിരക്കിനും വലിയൊരു പരിഹാരമാകും. മുൻപും ഈ ആവശ്യം മന്ത്രിയുടെ മുന്നിൽ ഉന്നയിച്ചിരുന്നു.
കഴിഞ്ഞ വർഷം പാലക്കാട് വെച്ച് ദക്ഷിണ മേഖലാ ജനറൽ മാനേജരുടെ അധ്യക്ഷതയിൽ നടന്ന എം.പിമാരുടെ യോഗത്തിലും ഈ വിഷയം സജീവമായി ഉന്നയിച്ചിരുന്നു. ഷൊർണൂർ ജംഗ്ഷനിൽ നടക്കുന്ന ചില നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ ഇന്റർസിറ്റിയുടെ കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് റെയിൽവേ അധികൃതർ ഉറപ്പ് നൽകിയതാണ്.
ഇതോടൊപ്പം വടകര പാർലമെന്റ് മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളായ കൊയിലാണ്ടി, വടകര, തലശ്ശേരി, മാഹി എന്നീ സ്റ്റേഷനുകളിൽ പ്രധാനപ്പെട്ട ദീർഘദൂര എക്സ്പ്രസ് / മെയിൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ സ്റ്റേഷനുകളിൽ നിന്ന് റെയിൽവേക്ക് ലഭിക്കുന്ന വരുമാനം പരിഗണിച്ചാൽ തന്നെ ഈ സ്റ്റോപ്പുകൾ എത്രയോ മുൻപേ അനുവദിക്കേണ്ടതായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിക്കും പഠനത്തിനും മറ്റു ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകളുടെ ഈ ദീർഘകാല ആവശ്യം യാഥാർഥ്യമാക്കുവാൻ റെയിൽവേ ബോർഡിനും ദക്ഷിണ റെയിൽവേ അധികൃതർക്കും അടിയന്തര നിർദ്ദേശം നൽകണമെന്നും മന്ത്രിയോട് അഭ്യർത്ഥിച്ചു.


Click it and Unblock the Notifications