വന്ദേഭാരത് കേരളത്തിലൂടെ കൂടുതൽ വേഗത്തിൽ ഓടും? യാത്രസമയം ഇനിയും കുറയും?ക്യാന്റഡ് ടേൺഔട്ട് നടപ്പാക്കിയാൽ
കേരളത്തിൽ ഏറ്റവും വേഗത്തിൽ പോകുന്ന ട്രെയിനുകൾ ഏതെന്ന് ചോദിച്ചാൽ വന്ദേഭാരത് എന്നാണ് ഉത്തരം. മണിക്കൂറിൽ 160 കിമി വേഗതയിൽ സഞ്ചരിക്കുന്നവയാണ് വന്ദേഭാരത് ട്രെയിനുകൾ. എന്നാൽ കേരളത്തിൽ ഇത്രയും വേഗത്തിൽ വന്ദേഭാരത് സഞ്ചാരിക്കാറുണ്ടോ? ഇല്ല.
റെയിൽവെ ട്രാക്കുകളിലെ 3 , 4 ഡിഗ്രി വരെയുള്ള കുത്തനെയുള്ള വളവുകളാണ് വേഗതയ്ക്ക് വെല്ലുവിളി തീർക്കുന്നത്. എന്നാൽ വൈകാതെ തന്നെ ഈ വെല്ലുവിളി പരിഹരിക്കപ്പെടും.'ക്യാൻടെഡ് ടേൺഔട്ടുകൾ' പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചാൽ ട്രാക്കുകളുടെ ഘടന മാറ്റാതെ തന്നെ ട്രെയിനുകൾക്ക് വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുമെന്ന് ലഖ്‌നൗവിലെ ആർ ഡി എസ് ഒ എക്സിക്യൂട്ടീവ് ഡയറക്ടർ അമിത് ശ്രീവാസ്തവ പറഞ്ഞു.

വളവുകളിലൂടെ സഞ്ചരിക്കുമ്പോൾ ട്രെയിനുകൾക്ക് അപകേന്ദ്രീകൃത ബലം അനുഭവപ്പെടും. ഈ സമയത്ത് സുരക്ഷിതവും സൌകര്യപ്രദവുമായി യാത്ര ചെയ്യുന്നതിന് ട്രെയിനുകളുടെ വേഗത കുറയ്ക്കേണ്ടി വരും. എന്നാൽ ക്യാൻടെഡ് ടേൺഔട്ടുകൾ ഉപയോഗിച്ചാൽ ഈ പ്രശ്നം മറികടക്കാം. ഇതൊരു ട്രാക്ക് ക്രമീകരണമാണ്.അതായത് ടേൺഔട്ടുകളിൽ പുറത്തെ പാളം നേരിയ തോതിൽ ഉയർത്തും. ഇങ്ങനെ ചെയ്യുമ്പോൾ വളവുകളിലൂടെ വളരെ എളുപ്പത്തിലും സുഗമമായും വേഗതയോടെ തന്നെ ട്രെയിനുകൾക്ക് യാത്ര ചെയ്യാനാകും, അദ്ദേഹം വിശദീകരിച്ചു.
കുത്തനെയുള്ള വളവുകളിൽ ഇപ്പോൾ സഞ്ചരിക്കാവുന്ന അനുവദനീയമായ വേഗത മണിക്കൂറിൽ 15 കിമിയാണ്. ഇത് 30 ആയി ഉയർത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈകാതെ തന്നെ ഇത് 45 കിമിയായി ഉയർത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം ടേണ്‍ ഔട്ടുകൾ കൊണ്ടുമാത്രം പ്രശ്നം പൂർണമായി പരിഹരിക്കപ്പെടില്ല. വേഗത ഉയർത്തണമെങ്കിൽ വളവുകളിൽ മാറ്റം വരുത്തണം. ട്രാക്കുകളുടെ റേഡിയത് കൂട്ടണം. അതിന് ട്രാക്കുകൾ പൂർണമായി പുനഃക്രമീകരിക്കേണ്ടി വരും. അങ്ങനെ വന്നാൽ മറ്റൊരു പ്രധാന വെല്ലുവിളി ഭൂമി ഏറ്റെടുക്കലാണ്. മാത്രമല്ല സിഗ്നലിംഗ് സൌകര്യങ്ങളിലും മാറ്റം വരുത്തേണ്ടി വരും. കാരണം ട്രാക്ക് പോയിൻ്റുകളും ഓഫ് ടേക്കുകളും സിംഗ്നലിംഗ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ',അദ്ദേഹം പറഞ്ഞു.
കുത്തനെയുള്ള വളവുകൾ കുറച്ചതോടെ ട്രെയിനിൻ്റെ വേഗത 100 ൽ നിന്ന് 110 ആയി വർധിപ്പിച്ചിട്ടുണ്ടെന്ന് ആർഡിഎസ്ഒ ഡയറക്ടർ മനിഷ് തപ്ലിയാൽ പറഞ്ഞു. മണിക്കൂറിൽ 130 കിമി വേഗതയും കേരളത്തിലെ ട്രാക്കുകളിൽ പ്രായോഗികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ ഓടുന്ന ട്രെയിനുകൾക്ക് ഉയർന്ന വേഗപരിധി സാധ്യമാകുമോയെന്ന പരിശോധിക്കുകയാണ് റെയിൽവെ. ഇത് സംബന്ധിച്ചുള്ള സർവ്വേകൾക്ക് അംഗീകാരം നൽകിയതായി നേരത്തേ തന്നെ കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. മണിക്കൂറിൽ 160 കിമി വേഗതയെ പിന്തുണയ്ക്കാൻ ശേഷിയുള്ള ഏഴ് പദ്ധതികളുടെ സർവ്വേകൾക്കാണ് അംഗീകാരം നൽകിയത്.


Click it and Unblock the Notifications
