ബെംഗളൂരുവിലേക്ക് 8.20 മണിക്കൂർ കൊണ്ട് എത്താം; പുതിയ വന്ദേഭാരത് നാളെ മുതൽ
യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബെംഗളൂരു-ബെലഗാവി വന്ദേ ഭാരത് എക്സ്പ്രസ് തിങ്കളാഴ്ച മുതൽ സർവ്വീസ് ആരംഭിക്കും. ബെംഗളൂരുവിൽ പുതിയ സർവ്വീസിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു. സംസ്ഥാനത്ത് ഓടുന്ന 11ാമത്തെ വന്ദേ ഭാരത് വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കും. ബെംഗളൂരുവിനും വടക്കൻ കർണാടകയ്ക്കും ഇടയിലുള്ള പുതിയ സർവീസോടെ കൂടുതൽ എളുപ്പമാകും.
8.20 മണിക്കൂർ കൊണ്ട് ബാംഗ്ലൂരിലെത്താം
സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലാണ് വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുക. ബെംഗളൂരു - ബെലഗാവി ദൂരം 611 കിലോമീറ്റർ ആണ്. 8 മണിക്കൂർ 20 മിനിറ്റ് കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനാകും. ആഴ്ചയിൽ ആറ് ദിവസവും വന്ദേഭാരത് സർവീസ് നടത്തും. ബുധനാഴ്ചയാണ് സർവ്വീസ് ഇല്ലാത്തത്. യശ്വന്ത്പൂർ, തുമകുരു, ദാവൻഗെരെ, ഹാവേരി, ഹുബ്ബള്ളി, ധാർവാഡ് എന്നിവിടങ്ങളിൽ
ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

1,575 രൂപ മുതൽ
ട്രെയിനിൽ എസി ചെയർ കാർ, എക്സിക്യൂട്ടീവ് ചെയർ കാർ എന്നിവ ലഭ്യമാണ്. എക്സിക്യൂട്ടീവ് ചെയർകാറിൽ കാറ്ററിംഗ് സേവനങ്ങളോടുകൂടി യാത്ര ചെയ്യാൻ 2,905 രൂപയാണ് ചാർജ്. കാറ്ററിംഗ് ഇല്ലാതെ ഇത് 2535 രൂപയാണ് നിരക്ക്. എസി ചെയർകാറിൽ കാറ്ററിംഗ് സേവനങ്ങളോടെ യാത്ര ചെയ്യുന്നതിന് 1,575 രൂപയാണ് നിരക്ക്. കാറ്ററിംഗ് ഒഴിവാക്കുകയാണെങ്കിൽ 1,264 രൂപ നൽകിയാൽ മതി. ഈ നിരക്കുകളിൽ ബാധകമായ ജിഎസ്ടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ട്രെയിനിൽ നാല് മോട്ടോർ കാറുകളും ഒരു ട്രെയിലർ കാറും ഒരു എക്സിക്യൂട്ടീവ് ക്ലാസ് ട്രെയിലർ കാറും രണ്ട് ഡ്രൈവിംഗ് ട്രെയിലർ കാറുകളും ഉൾപ്പെടെ എട്ട് കോച്ചുകളാണുള്ളത്.
പുലർച്ചെ 5.20 ന് യാത്ര തുടങ്ങും
26751 നമ്പർ ട്രെയിനാണ് ബെലഗാവിയിൽ നിന്നും സർവ്വീസ് നടത്തുക. രാവിലെ 5.20-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50-ന് ബെംഗളൂരുവിൽ എത്തും. ധാർവാഡ് (രാവിലെ 7.08), എസ് എസ് എസ് ഹുബ്ബള്ളി (രാവിലെ 7.30), എസ് എം എം ഹാവേരി (രാവിലെ 8.35), ദാവൻഗെരെ (രാവിലെ 9.25), തുമകുരു (ഉച്ചയ്ക്ക് 12.15), യശ്വന്ത്പൂർ (ഉച്ചയ്ക്ക് 1.03) എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.
ബെംഗളൂരുവിൽ നിന്ന് (ട്രെയിൻ നമ്പർ 26752) ഉച്ചയ്ക്ക് 2.20-ന് പുറപ്പെട്ട് രാത്രി 10.40-ന് ബെലഗാവിയിൽ എത്തിച്ചേരും.
നമ്മ മെട്രോ യെല്ലോ ലൈൻ തുറന്നു
ബെംഗളൂരു മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 19 കിലോമീറ്റർ ദൂരമുള്ള ഈ പാതയിൽ 16 സ്റ്റേഷനുകളാണുള്ളത്. ഏകദേശം 7,160 കോടി രൂപ ചെലവഴിച്ചാണ് യെല്ലോ ലൈൻ നിർമ്മിച്ചത്. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്യുകയും ചെയ്തു.
ഇതോടെ ബെംഗളൂരുവിലെ മെട്രോ ശൃംഖലയുടെ ദൈർഘ്യം 96 കിലോമീറ്ററിലധികമായി. ഹോസൂർ റോഡ്, സിൽക്ക് ബോർഡ് ജംഗ്ഷൻ, ഇലക്ട്രോണിക് സിറ്റി ജംഗ്ഷൻ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിന് പുതിയ പാത വലിയ തോതിൽ പരിഹാരമാകും.
യെല്ലോ ലൈനിനായി മൂന്ന് ട്രെയിൻ സെറ്റുകൾ ഇതിനോടകം എത്തിയിട്ടുണ്ടെന്നും നാലാമത്തേത് ഈ മാസം എത്തുമെന്നും ബെംഗളൂരു വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അടുത്തിടെ പറഞ്ഞിരുന്നു. നിലവിൽ 25 മിനിറ്റ് ഇടവേളകളിൽ മൂന്ന് ട്രെയിനുകൾ ഓപ്പറേഷൻ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുടക്കത്തിൽ 25 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തുമെങ്കിലും പിന്നീട് ഇത് 10 മിനിറ്റായി കുറയ്ക്കാനാണ് പദ്ധതി.












Click it and Unblock the Notifications