കബനിയുടെ ഓളപ്പരപ്പിൽ കുറുവയെ ആസ്വദിച്ച് ഒരു കിടിലൻ റാഫ്റ്റിങ്; സഞ്ചാരികളെ ഇതിലേ
വയനാട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് ബാംബൂ റാഫ്റ്റിങിന് ഒരുങ്ങുന്നു. കബനിയുടെ ഓളപ്പരപ്പിൽ ഇനി സഞ്ചാരികൾക്കും ഉല്ലസിക്കാം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് യാത്ര ഒരുക്കുന്നത്. മുളം ചങ്ങാടത്തിൽ ദ്വീപിനെ ചുറ്റിക്കാാണാൻ സഞ്ചാരികൾക്ക് സാധിക്കും. ദ്വീപിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ കഴിയുന്ന തരത്തിലായിരിക്കും യാത്ര. സംസ്ഥാനത്തെ മികച്ച റാഫ്റ്റിങിന് കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ബാംബൂ റാഫ്റ്റിങിനായി നിരവധി വിനോദസഞ്ചാരികള്‍ ജില്ലയില്‍ എത്തുന്നതായി ജില്ലാ കളക്ടര്‍ ഡോ രേണുരാജ് പറഞ്ഞു.
നിലവിൽ അഞ്ച് മുളം ചങ്ങാടമാണ് ഇവിടെയുള്ളത്. ഒരേ സമയം അഞ്ച് പേര്‍ക്ക് കയറാവുന്ന ചങ്ങാടത്തിൽ കാൽ മണിക്കൂർ യാത്ര ചെയ്യാൻ 300 രൂപയാണ് ഈടാക്കുന്നത്. മൂന്ന് പേര്‍ക്ക് സഞ്ചരിക്കാവുന്ന റാഫ്റ്റിന് 150 ഉം നാല്‍പ്പത് മിനുറ്റ് നേരം പുഴയിലൂടെ സ്വന്തം തുഴഞ്ഞു പോകുന്ന അഞ്ച്‌പേര്‍ക്ക് കയറാവുന്ന ചങ്ങാടത്തിന് ആയിരം രൂപയുമാണ് ഈടാക്കുന്നത്. സാഹസിക സഞ്ചാരികൾക്കും അല്ലാത്തവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നതാണ് ഈ ചങ്ങാട യാത്ര. അതുകൊണ്ട് ഇവിടെ എത്തുന്ന ആളുകൾ ഏറെ താത്പര്യത്തോടെയാണ് റിവർ റാഫ്റ്റിങ്ങിൽ ഏർപ്പെടാറുള്ളത്.

കുറുവ ദ്വീപില്‍ കാട്ടാന ആക്രമണത്തിന് ശേഷം സഞ്ചാരികളെ താത്ക്കാലികമായി പ്രവേശിപ്പിക്കുന്നില്ല. ഇതിനെ തുടർന്ന് വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് വിവിധ ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ദ്വീപില്‍ റാഫ്റ്റിങ് സംവിധാനം വരുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നും ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ഇക്കോ ടൂറിസം സാധ്യതകള്‍ പ്രോത്സാഹിപ്പിച്ച് അടുത്ത ടൂറിസം സീസണില്‍ കയാക്കിങ്, കൂടുതല്‍ റാഫ്റ്റിങ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ കുറുവയില്‍ ഒരുക്കുകയാണ് ലക്ഷ്യം. നിലവില്‍ കുറുവ ദ്വീപ് അടച്ചതിനാല്‍ മാനന്തവാടി ഭാഗത്തേക്ക് വിനോദസഞ്ചാരികള്‍ എത്തുന്നത് കുറവാണ്. വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഒട്ടനവധി സംരംഭകരാണുള്ളത്. വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ വരുമാനമാര്‍ഗ്ഗത്തിന് പരിഹാരം എന്ന നിലയിലാണ് റാഫ്റ്റിങ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ജില്ലാ ടൂറിസം പ്രൊമേഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ.ജി അജേഷ് പറഞ്ഞു. പരിപാടിയിൽ മാനേജർ രതീഷ് ബാബു, ജീവനക്കാർ എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications