തേയില തോട്ടത്തിന് നടുവിലൂടെ ഓഫ്രോഡ് യാത്ര,കോടമഞ്ഞും മഴയും ആസ്വദിക്കാം; 750 രൂപ മുതൽ കെഎസ്ആർടിസി പാക്കേജ്
മലപ്പുറം: സോഷ്യൽ മീഡിയ നിറയെ മഴയാത്രകളാണ്. എങ്ങനെയാണ് ഈ കാഴ്ചകളൊക്കെ കണ്ട് വീട്ടിലിരിക്കാനാകുക? നിങ്ങൾക്കും പോവണ്ടേ അതുപോലൊരു കിടിലൻ മഴയാത്ര. എന്നാൽ ബാഗ് തയ്യാറാക്കിക്കോളൂ, മലപ്പുറം കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ ഒരുക്കുന്ന മഴക്കാലയ യാത്രയിൽ സ്ഥലങ്ങൾ കണ്ടുവരാം. മഴ ആസ്വദിക്കാമെന്ന് മാത്രല്ല, ഒരിക്കലും മറക്കാനാകാത്ത മനോഹരമായ അനുഭവങ്ങൾ കൂടി ആസ്വദിച്ച് മടങ്ങാനാകുന്ന തരത്തിലാണ് പാക്കേജ്. വിശദമായി നോക്കാം
ജുലൈ അഞ്ചിനാണ് ആദ്യ യാത്ര പുറപ്പെടുന്നത്. അതിരാവിലെ 4 മണിക്ക് യാത്ര തുടങ്ങും. എവിടേക്കാണെന്നല്ലേ? മൂന്നാറിലേക്ക്. മഴ പെയ്ത് തുടങ്ങിയതോടെ മൂന്നാറിലെ തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും ഗ്യാപ് റോഡുമെല്ലാം ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്കാണ്. ഈ പാക്കേജൽ മൂന്നാർ മാത്രമല്ല ഉൾപ്പെടുത്തിയിരിക്കുന്നത്. തലങ്ങും വിലങ്ങും കാറ്റ് വീശുന്ന ചതുംരംഗപ്പാറയും മൂന്നാറിലേക്ക് പോകും വഴിയുള്ള പ്രകൃതി മനോഹര ഗ്രാമമായ മാമലക്കണ്ടവും തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ ലക്ഷ്മി എസ്റ്റേറ്റ് കണ്ടുള്ള യാത്രയും എല്ലാം പാക്കേജിലുണ്ട്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഈ യാത്രയ്ക്ക് വരുന്ന ചെലവ് 1680 രൂപയാണ്. ബസ് ചാർജും ഒരു നേരത്തെ ഉച്ചഭക്ഷണവും താമസവും ചേർത്തുള്ളതാണ് ഈ തുക.

ദ്വിദിന പാക്കേജാണോ ഏകദിന പാക്കേജ് ഉണ്ടോയെന്നാണ് ചോദ്യമെങ്കിൽ അതേ ദിവസം തന്നെ മലപ്പുറത്ത് നിന്ന് നെല്ലിയാമ്പതിയിലേക്ക് ഒരു ഏകദിന പാക്കേജ് ഉണ്ട്. പാലക്കാട്ടെ ഏറ്റവും മനോഗഹരമായ ഹിൽ സ്റ്റേഷൻ ആസ്വദിക്കാൻ പറ്റിയ മികച്ച സമയം കൂടിയാണിത്. കോട മഞ്ഞും മഴയുമാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വിരുന്നൊരുക്കുന്നത്. നെല്ലിയാമ്പതി പാക്കേജിന് മലപ്പുറത്ത് നിന്ന് ഈടാക്കുന്ന തുക 830 രൂപയാണ്.
ജുലൈ അഞ്ചിന് തന്നെയാണ് മറ്റൊരു ഏകദിന പാക്കേജ് ആയ ഇല്ലിക്കൽ കല്ല് -വാഗമൺ പാക്കേജ് ഒരുക്കിയിരിക്കുന്നത്. മഴക്കാലത്ത് സഞ്ചാരികൾ നിർബന്ധമായും പോകുന്ന രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളാണിത്. പ്രത്യേകിച്ച് സാഹസിക സഞ്ചാരികൾ. ഇല്ലിക്കൽ കല്ല് എന്നത് ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന പാക്കേജ് ആണ്. മഞ്ഞിന്റേയും മഴയുടേയും അകമ്പടിയൊടെയുള്ള ട്രെക്കിങ് ആണ് ഇവിടുത്ത പ്രധാന ആകർഷണം. വാഗമണിലെത്തിയാൽ മൊട്ടക്കുന്നും അഡ്വഞ്ചർ പാർക്കും പൈൻ കാടും സഞ്ചാരികൾക്ക് ആസ്വദിക്കാം. ഈ രണ്ട് സ്ഥലങ്ങൾക്കൊപ്പം കോട്ടയത്തെ മറ്റൊരു ഹിൽ സ്റ്റേഷനായ ഇലവീഴാപൂഞ്ചിറയും കണ്ടായിരിക്കും മടക്കം. ഈ പാക്കേജിന് ഒരാൾക്ക് വരുന്ന ചെലവ് 1130 രൂപയാണ്.
ഈ മഴയ്ക്ക് കേരളത്തിന് അകത്തും പുറത്തും ഉള്ള സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്നത് എവിടെയാണെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേ ഉള്ളൂ, വയനാട്. മഴയിൽ വയനാടിന് പ്രത്യേക ഭംഗിയാണെന്ന കാര്യത്തിൽ തർക്കമില്ല. കാടും പ്രകൃതിയും കാട്ടുചോലകളും വെള്ളച്ചാട്ടങ്ങലും ട്രെക്കിങ് സ്പോട്ടുകളും കുന്നും മലകളും എല്ലാം ചേർത്ത് ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കും സഞ്ചാരികൾക്ക് സമ്മാനിക്കുക. വയനാട്ടിലെ പക്കോട് തടാകം, ഹണി മ്യസിയും, ബാണാസുര സാഗർ ഡാം എന്നിവയെല്ലാമാണ് പാക്കേജിൽ സന്ദർശിക്കുക. മഴ കൂടി കഴിഞ്ഞാൽ വയനാട്ടിലെ പല ഇടങ്ങളിലും വിനോദസഞ്ചാരത്തിന് നിരോധനം ഉണ്ടാകും. അതിനാൽ ഇപ്പോൾ തന്നെ പോകുന്നതായിരിക്കും നല്ലത്. ജുലൈ ആറിനാണ് പാക്കേജ്. എൻട്രി ഫീസുകളും ബസ് ചാർജും ചേർത്ത് ഒരാൾക്ക് വരുന്ന ചെലവ് 750 രൂപയാണ്. ഒരു ദിവസത്തെ പാക്കേജ് ആണിത്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടാം - 9400128856












Click it and Unblock the Notifications