കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിൽ ജനിച്ച കുഞ്ഞിന് പേരിട്ടു; ഇതാണ് ആ പേര്
തൃശൂർ: തൃശൂർ പേരാമംഗലത്ത് കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ്സിൽ ജനിച്ച കുട്ടിക്ക് പേരിട്ടു. അമല എന്നാണ് കുട്ടിക്ക് പേരിട്ടത്. തൃശൂർ അമല മെഡിക്കൾ കോളേജ് ആശുപത്രിയിലെ ജീവനക്കാരാണ് ബസ്സിൽ വെച്ച് യുവതിയുടെ പ്രസവമെടുത്തത്. ആശുപത്രിയിൽ തന്നെയായിരുന്നു അമ്മയുടേയും കുഞ്ഞിന്റെയും പ്രസവാനന്തര ചികിത്സ. ഇവർ ഇന്ന് ഡിസ്ചാർജ് ആകും.
അങ്കമാലിയിൽ നിന്നും തൊട്ടിൽപാലത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സിലാണ് തിരുനാവായ സ്വദേശിനിയായ 26 കാരി പ്രസവിച്ചത്. യാത്രക്കിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതോടെയാണ് ബസ് ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്. അമല മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഫോൺ വിളിച്ച് വിവരം അറിയിച്ച ശേഷം ബസ് അമല ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

അത്യാഹിത വിഭാഗത്തിന് മുന്നിലേക്കാണ് ബസ് എത്തിയത്. അപ്പോഴേക്കും യുവതിയുടെ പ്രസവം നടക്കുമെന്ന അവസ്ഥയിലായിരുന്നു. യുവതിയെ ബസ്സിൽ നിന്ന് മാറ്റാൻ കഴിയുന്ന സാഹചര്യം ആയിരുന്നില്ല. സമയം കളയാതെ ഡോക്ടറും നഴ്സും ബസ്സിനുള്ളിൽ കയറി പ്രസവം എടുക്കുകയായിരുന്നു. ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലും സാഹചര്യം മനസ്സിലാക്കി യാത്രക്കാർ സഹകരിച്ചതും സഹായകമായി.
യാത്രക്കാരെ ഇറക്കി കെ എസ് ആർ ടി സി ബസ്സിൽ തന്നെ പ്രസവത്തിനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. നഴ്സുമാരും ഡോക്ടറും ബസ്സിനുള്ളിൽ കയറി ആവശ്യമായ കാര്യങ്ങൾ ചെയ്തു. ശേഷം അമ്മയേയും കുഞ്ഞിനേയും ഐസിയുവിലേക്ക് മാറ്റി. യുവതിയുടെയും കുഞ്ഞിന്റെയും തുടർ ചികിത്സ അമല ആശുപത്രി സൗജന്യമായിരിക്കുന്നു.
കെ എസ് ആർ ടി സി ബസ്സിൽ പ്രസവം എടുത്ത ഡോക്ടർക്കും നേഴ്സുമാർക്കും മന്ത്രി കെ ബി ഗണേഷ് കുമാർ അനുമോദനം അറിയിച്ചിരുന്നു.
കുഞ്ഞിനുള്ള സമ്മാനം കൈമാറുകയും ചെയ്തിരുന്നു.












Click it and Unblock the Notifications