മഴയും വെള്ളപ്പൊക്കവും; പുറത്തിറങ്ങാനാവാത്ത അവസ്ഥ; ഒടുവിൽ വിവാഹം വീഡിയോ കോൾ വഴി
ഷിംല: ഹിമാചൽപ്രദേശിൽ മഴ തകർത്തുപെയ്യുകയാണ്. മഴക്കെടുതി കാരണം ആകെ താളം തെറ്റിയ അവസ്ഥയാണ്. മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഹിമാചൽ പ്രദേശിലെ ആളുകൾ. എന്നാൽ ഇങ്ങനെ സംഭവിക്കുമെന്ന് ആരും അറിഞ്ഞിരുന്നില്ലല്ലോ.
വളരെ നേരത്തെ നിശ്ചയിച്ചതായിരുന്നു ഷിംലയിൽ നിന്നുള്ള ആശിഷ് സിംഹയുടേയും കുളുവിലെ ശിവാനി ഠാക്കൂറിന്റെയും വിവാഹം. എന്നാൽ ശക്തമായ മഴ കാരണം കല്യാണം നടക്കുമോ എന്ന ആശങ്കയിലായി എല്ലാവരും, ആകെ വിഷമത്തിലായിരുന്നു എല്ലാവരും.

എന്നാൽ വിവാഹിതരാകാനുള്ള ദമ്പതികളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മഴയും വെള്ളപ്പൊക്കവുമൊക്കെ മാറിനിന്നു. വിവാഹം നടത്താൻ തന്നെ ഇവർ തീരുമാനിച്ചു. അങ്ങനെ ഇവരുടെ വിവാഹം നടക്കുകയും ചെയ്തു. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു. ഇവരുടെ വിവാഹം.
ഷിംലയിലെ കോട്ഗഢ് എന്ന ഗ്രാമത്തിൽ നിന്ന് വധുവിന്റെ ജന്മനാടായ കുളു ജില്ലയിലെ ഭുന്തറിലേക്ക് ആണ് വരൻ തിങ്കളാഴ്ച ബരാത്ത് (ഘോഷയാത്ര) വരേണ്ടിയിരുന്നത്. എന്നാൽ വാരാന്ത്യത്തിൽ അതിശക്തമായ മഴയെത്തുടർന്ന് പ്രദേശത്തെ റോഡുകൾ തടസ്സപ്പെട്ടതിനാൽ ദമ്പതികളുടെ വിവാഹം അവർ വിചാരിച്ചത് പോലെ നടന്നില്ല. വൈദികനോ ആചാര്യനോ, അങ്ങനെ ആരെങ്കിലും വിവാഹത്തിൽ പങ്കെടുത്തിരുന്നോ എന്ന് വ്യക്തമല്ല.
അതേസമയം, കഴിഞ്ഞ 50 വർഷത്തിനിടെ ഇത്രയും വലിയ ദുരന്തം സംസ്ഥാനം നേരിട്ടിട്ടില്ലെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സിഖു പറഞ്ഞു. മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഏകദേശം 4000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
ജൂലായ് 11 വരെ ലഹൗളിലും സ്പിറ്റിയിലും 400 ഓളം ആളുകൾ ഒറ്റപ്പെട്ടു, ഉന ജില്ലയിലെ ചേരികളിലെ വെള്ളക്കെട്ടിൽ നിന്ന് 515 ഓളം തൊഴിലാളികളെ അധികൃതർ രക്ഷപ്പെടുത്തി.
അതേസമയം ഡൽഹിയിലും സ്ഥിതി രൂക്ഷമാണ്. യമുന കരകവിഞ്ഞ് ഒഴുകുകയാണ്. പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.












Click it and Unblock the Notifications