Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏക സിവില്‍ കോഡ് വരുമോ: 44-ാം അനുച്ഛേദം ഉയർത്തി അനുകൂലികള്‍, എതിർക്കുന്നവർക്കും ന്യായങ്ങളുണ്ട്

കഴിഞ്ഞ ദിവസം ഭോപ്പാലില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളോടെ ഏക സിവില്‍ കോഡ് വിഷയം വീണ്ടും സജീവ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഒരു കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങൾക്ക് വ്യത്യസ്തമായ നിയമം ഉണ്ടാകുന്നത് ശരിയല്ലെന്നും ഒരു രാജ്യത്തിന് രണ്ടു നിയമങ്ങളിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നുമായിരുന്നു ബിജെപി ബൂത്ത് തല പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്.

നമ്മുടെ ഭരണഘടന എല്ലാ ജനങ്ങൾക്കും തുല്യാവകാശം ഉറപ്പുനൽകുന്നുവെന്ന് നാം ഓർക്കണം. സുപ്രീം കോടതി പോലും ഏകസിവില്‍ കോഡിന് അനുകൂലമായിരുന്നു. മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനും പ്രകോപിപ്പിക്കാനും ചിലർ ഏകസിവിൽ കോഡിനെ ഉപയോഗിക്കുന്നു. എതിർക്കുന്നവർ വോട്ടുബാങ്ക്‌ രാഷ്ട്രീയമാണ്‌ കളിക്കുന്നത്‌. മുത്തലാഖിനെ അനുകൂലിക്കുന്നവർ മുസ്ലിം സ്‌ത്രീകളോട്‌ വലിയ അനീതിയാണ്‌ കാട്ടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഏക സിവില്‍ കോഡിനെ അനുകൂലിച്ചുകൊണ്ടുള്ള മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിഷയത്തില്‍ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ കക്ഷികളും മുന്നോട്ട് വന്നു. അടുത്തിടെ 22-ാമത് ലോ കമ്മീഷൻ വിഷയം പുനഃപരിശോധിക്കാൻ തീരുമാനിക്കുകയും പൊതുജനങ്ങളിൽ നിന്നും അംഗീകൃത മത സംഘടനകളില്‍ നിന്നും ഏക സിവില്‍ കോഡ് സംബന്ധിച്ച അഭിപ്രായങ്ങളും ശുപാർശകളും സ്വീകരിച്ചുകൊണ്ട് നോട്ടിഫിക്കേഷന്‍ പുറത്തിറക്കുകുയം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയും വരുന്നത്.

 civilcode

എന്താണ് ഏക സിവിൽ കോഡ്?

എല്ലാ പൗരന്മാർക്കും അവരുടെ മതം പരിഗണിക്കാതെ തന്നെ വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം, പിന്തുടർച്ചാവകാശം എന്നിവയുൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന ഒരേ നിയമമാണ് ഏക സിവിൽ കോഡ് ലക്ഷ്യമിടുന്നത്. നിലവില്‍ മതാടിസ്ഥാനത്തില്‍ വ്യത്യസ്തമായ വ്യക്തിനിയമങ്ങളാണ് മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ രാജ്യം പിന്തുടരുന്നത്. ഏക സിവില്‍ കോഡ് വരുന്നതോടെ ഇതെല്ലാം അവസാനിക്കുയും എല്ലാവർക്കും ഒരേ നിയമം നടപ്പില്‍ വരികയും ചെയ്യും.

ഇന്ത്യയിലെ വ്യക്തിനിയമങ്ങള്‍ ഒരോ മതത്തിലും ഏങ്ങനെ വ്യത്യാസപ്പെട്ട് കിടക്കുന്നു എന്നതിന്റെ ഏറ്റവും മികച്ച ഒരു ഉദാഹരണമാണ് സ്ത്രീകളുടെ അനന്തരാവകാശം സംബന്ധിച്ച നിയമങ്ങള്‍. 1956-ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം, (ഇത് ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ജൈനർ, സിഖുകാർ എന്നിവർക്കാണ് ബാധകമാവുക) ഹിന്ദു സ്ത്രീകൾക്ക് അവരുടെ മാതാപിതാക്കളിൽ നിന്ന് സഹോദരന്മാർക്ക് തുല്യമായ സ്വത്ത് സ്വന്തമാക്കാനുള്ള അവകാശവുമുണ്ട്. വിവാഹിതരുടെയും അവിവാഹിതരായ പെൺമക്കളുടെയും അവകാശങ്ങളും തുല്യമാണ്. കൂടാതെ പൂർവ്വിക സ്വത്ത് വിഭജനത്തിന് സ്ത്രീകളെ സംയുക്ത നിയമപരമായ അവകാശികളായി അംഗീകരിക്കുകയും ചെയ്യുന്നു.

മുസ്ലിം സ്ത്രീകളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ അത് മുസ്ലിം വ്യക്തി നിയമത്തിന് കീഴിലാണ് വരുന്നത്. മുസ്ലീം സ്ത്രീകൾക്ക് അവരുടെ ഭർത്താവിന്റെ സ്വത്തിന്റെ ഒരു ഭാഗത്തിന് അർഹതയുണ്ട്. ഭർത്താവ് മരണപ്പെട്ടാല്‍ ഭാര്യയ്ക്ക് 8-ൽ ഒരു അവകാശമായിരിക്കും ഉണ്ടായിരിക്കുക. കൂടുതൽ ഭാര്യമാർ ഉണ്ടെങ്കില്‍ 8-ൽ ഒരു ഓഹരി അവർ തുല്യമായി വീതിച്ചെടുക്കും. എന്നാൽ മരണപ്പെട്ടയാൾക്ക് പിന്മുറക്കാരോ മകന്റെ കുട്ടിയോ ഇല്ലെങ്കിൽ ഭാര്യയ്ക്ക് 4-ൽ 1 അവകാശം ഉണ്ടായിരിക്കുന്നതാണ്.

മരണപ്പെട്ടയാൾക്ക് മകന്‍ ഇല്ലാതിരിക്കുകയും ഒരു മകൾ ആണ് ഉള്ളതെങ്കിൽ മകൾക്ക് പകുതി അവകാശം ഉണ്ടായിരിക്കും. മകന്‍ ഇല്ലാതിരിക്കുകയും ഒന്നിൽ കൂടുതൽ പെണ്മക്കൾ ഉണ്ടെങ്കിൽ പെണ്മക്കൾക്കെല്ലാവർക്കും കൂടി 3-ൽ 2 അവകാശം ഉണ്ടായിരിക്കും. എന്നാൽ മരണപ്പെട്ട വ്യക്തിക്ക് മകൻ ഉണ്ടായിരിക്കുമ്പോൾ പെണ്മക്കൾക്ക് ശിഷ്ടാവകാശം എന്ന് നിലയിൽ മകന്റെ അവകാശത്തിന്റെ പകുതി മാത്രമേ അർഹതയുണ്ടാവുകയുള്ളൂ.

ക്രിസ്ത്യാനികൾക്കും പാഴ്സികൾക്കും ജൂതന്മാർക്കും 1925-ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമമാണ് ബാധകമാവുക. കുട്ടികളുടെയോ മറ്റ് ബന്ധുക്കളുടെയോ സാന്നിധ്യത്തെ അടിസ്ഥാനമാക്കി ക്രിസ്ത്യൻ സ്ത്രീകൾക്ക് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വിഹിതം ലഭിക്കുന്നു. പാഴ്‌സി വിധവകൾക്ക് അവരുടെ മക്കളുടെ തുല്യമായ വിഹിതം ലഭിക്കുന്നു, അവർ ജീവിച്ചിരിപ്പുണ്ടെങ്കിൽ കുട്ടിയുടെ പകുതി വിഹിതം മരിച്ചയാളുടെ മാതാപിതാക്കൾക്ക് ലഭിക്കും.

ഭരണഘടനയിലെ വ്യവസ്ഥകൾ

ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ നിർദ്ദേശക തത്വങ്ങളിലൊന്നായി രാജ്യത്തെ ജനങ്ങൾക്ക് ഒരു ഏകീകൃത സിവിൽ കോഡ് ഉറപ്പാക്കാൻ ഭരണകൂടം ശ്രമിക്കണമെന്ന് പറയുന്നണ്ട്. എന്നിരുന്നാലും, ആർട്ടിക്കിൾ 37 പ്രസ്താവിക്കുന്നതുപോലെ, നിർദ്ദേശ തത്വങ്ങൾ സർക്കാർ നയങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശ തത്വങ്ങള്‍ മാത്രമാണ്. ഇവ കോടതികൾക്ക് നടപ്പിലാക്കാൻ കഴിയില്ല.

court

ഏക സിവില്‍ കോഡിന് അനുകൂലമായ വാദങ്ങള്‍

1- ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നു ഡോ ബാബാസാഹേബ് അംബേദ്കർ രാജ്യത്ത് ഏക സിവില്‍ കോഡ് കൊണ്ടുവരുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഭരണഘടനാ അസംബ്ലിയില്‍ വലിയ എതിർപ്പ് ഉയർന്നതോടെ ഇത് നടപ്പിലായില്ല. എതിർപ്പ് ഉയർന്നതോടെ ഭരണഘടനാ അസംബ്ലി ഒരു മൗലികാവകാശം എന്നതിലുപരി ഒരു നിർദ്ദേശ തത്വമായി ഏക സിവില്‍ കോഡ് ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

'രാജ്യത്തുടനീളം എല്ലാവർക്കും ഒരുപോലെ ബാധകമായ ഒരു ഏകീകൃത, സമ്പൂർണ ക്രിമിനൽ കോഡ് നമുക്കുണ്ട്. പീനൽ കോഡിന്റെയും ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെയും ഭാഗമാണത്. വസ്തു കൈമാറ്റത്തിനായും നമുക്കൊരു നിയമമുണ്ട്. അതും രാജ്യത്തുടനീളം ബാധകമാണ്. അതുപോലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടും ഉണ്ട്. നമ്മുടെ രാജ്യത്ത് ഫലത്തിൽ ഒരൊറ്റ സിവിൽ കോഡ് മാത്രമാണുള്ളതെന്നും അത് ഏകീകൃതവും എല്ലാവർക്കും ഒരു പോലെ ബാധകമായതുമാണെന്ന് തെളിയിക്കുന്ന എണ്ണമറ്റ ഉദാഹരണങ്ങൾ എനിക്ക് ചൂണ്ടിക്കാട്ടാനാകും. സിവിൽ നിയമത്തിന് ഇതുവരെ കടന്നുചെല്ലാൻ കഴിയാതിരുന്ന മേഖലകൾ വിവാഹവും പിന്തുടർച്ചാവകാശവും മാത്രമാണ്'- എന്നായിരുന്നു അംബേദ്കർ വ്യക്തമാക്കിയത്.

2- സുപ്രസിദ്ധമായ 1985ലെ ഷാബാനോ കേസിൽ വിധി പ്രസ്താവിക്കുന്നതിനിടെ സുപ്രീംകോടതിയും ഏക സിവില്‍ കോഡിനെ അനുകൂലിക്കുന്ന സമാനമായ ഒരു നിരീക്ഷണം നടത്തിയിരുന്നു. 44ാം വകുപ്പ് നിഷ്ഫലമായി നിലനിൽക്കുകയാണെന്നും, ഏകീകൃത സിവിൽ കോഡ് നിലവിൽ വരേണ്ടതുണ്ടെന്നുമായിരുന്നു പരമോന്നത കോടതിയുടെ നിരീക്ഷണം.

3- 1995-ൽ സരള മുദ്ഗൽ കേസിൽ, ഇന്ത്യയൊട്ടാകെ ഏക സിവില്‍ കോഡ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ആർട്ടിക്കിൾ 44 പുനഃപരിശോധിക്കാൻ സുപ്രീം കോടതി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. എന്നിരുന്നാലും, അഹമ്മദാബാദ് വിമൻ ആക്ഷൻ ഗ്രൂപ്പ് കേസിലും (1997) ലില്ലി തോമസ് കേസിലും (2000) തുടർന്നുള്ള ഉത്തരവുകൾ സരള മുദ്ഗൽ കേസിൽ ഏക സിവില്‍ കോഡ് നിയമമാക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.

ഏക സിവില്‍ കോഡിന് എതിരായ വാദങ്ങൾ

1- 21-ാമത് ലോ കമ്മിഷൻ 2018 ഓഗസ്റ്റിൽ "കുടുംബനിയമത്തിന്റെ പരിഷ്കരണം" എന്ന വിഷയത്തിൽ ഒരു കൺസൾട്ടേഷൻ പേപ്പർ കൊണ്ടുവരികയും അതില്‍ ഏക സിവില്‍ കോഡ് "ഈ ഘട്ടത്തിൽ ആവശ്യമില്ല അല്ലെങ്കിൽ അഭികാമ്യമല്ല" എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം തന്നെ വ്യക്തിനിയമങ്ങളിലെ വിവേചനവും അസമത്വവും പരിഹരിക്കുന്നതിനായി മതങ്ങളിലുടനീളമുള്ള നിലവിലുള്ള കുടുംബനിയമങ്ങൾ പരിഷ്കരിക്കാനും ക്രോഡീകരിക്കാനും കമ്മിഷന്‍ ശുപാർശ ചെയ്തു.

2- "സാംസ്‌കാരിക വൈവിധ്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല, ഏകരൂപത്തിനുള്ള നമ്മുടെ ത്വര തന്നെ രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയ്ക്ക് ഭീഷണിയാകുന്നു."- എന്നായിരുന്നു മുൻ സുപ്രീം കോടതി ജഡ്ജി ബിഎസ്. ചൗഹാൻ അധ്യക്ഷനായ നിയമ കമ്മീഷന്റെ നിരീക്ഷണം.

3-ഏതു മതത്തിലും വിശ്വസിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഭരണഘടനയുടെ 25-ാം അനുച്ഛേദം അവകാശം നല്‍കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+