നടന്നത് പാർട്ടി ലയനമല്ല!! ഒപിഎസ്-ഇപിഎസ് കൂട്ടുകെട്ടിനെ വീഴ്ത്താൻ ടിടിവിയുടെ പുതിയ തന്ത്രം?
സഖ്യം എത്രകാലം നിലനില്‍ക്കുമെന്ന് ദൈവത്തിന് മാത്രമറിയാമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറയുന്നു
ചെന്നൈ: അണ്ണാ ഡിഎംകെയിൽ ഒപിഎസ്-ഇപിഎസ് ലയനത്തിന് പിന്നാലെ വിമർശനവുമായി ടിടി ദിനകരൻ രംഗത്ത്. ട്വിറ്ററിലൂടെയാണ് ലയനത്തനെതിരെ ദിനകരൻ പ്രതികരിച്ചത്. നടന്നത് ലയനമല്ലെന്നും സ്വാര്‍ത്ഥ ലാഭത്തിനായി നടത്തിയ നീക്കുപോക്ക് മാത്രമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രവര്‍ത്തകരുടെ ആഗ്രഹമല്ല നടന്നത്. പാര്‍ട്ടിക്ക് ദ്രോഹം ചെയ്തയാളെ എങ്ങനെ കൂടെകൂട്ടും. സഖ്യം എത്രകാലം നിലനില്‍ക്കുമെന്ന് ദൈവത്തിന് മാത്രമറിയാമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറയുന്നു. കൂടാതെ ലയനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന സൂചനയും ദിനകരന്‍ നല്‍കിയിട്ടുണ്ട്.പനീർശെൽവം ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ശശികല-ദിനകരൻ പക്ഷത്തുള്ള എംഎൽഎമാർ മറീനബീച്ചിലെ ജയലളിതയുടെ സ്മാരകത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു.
ഗവർണ്ണറെ കാണും
ദിനകരൻ പക്ഷത്തുള്ള 18 എംഎൽഎമാർ തമിഴ്നാട് ഗവർണറെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
സർക്കാരിന് വെല്ലുവിളിയാകും
233 അംഗങ്ങളുള്ള സഭയിൽ എഐഎഡിഎംകെയ്ക്ക് 134 എംഎൽഎമാരാണുള്ളത്. ഭൂരിപക്ഷത്തിന് 117 എംഎല്‍എമാരുടെ പിന്തുണ മതി. പക്ഷേ ദിനകരനൊപ്പം 18 എംഎല്‍എമാര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ സര്‍ക്കാരിനത് വെല്ലുവിളിയാകും.
ദിനകരനെ പേടിക്കണം
ഒപിഎസ്- ഇപിസ് ടിടിവി ദിനകരനെ പേടിക്കണം. അധികാരത്തിനായി പല വളഞ്ഞ വഴികളും സ്വീകരിക്കാൻ മടികാണിക്കാത്ത നേതാവാണ്. വോട്ടിനു വേണ്ടിയും ചിഹ്നത്തിനു വേണ്ടിയും കോടികൾ മുടക്കി വരെ പരിചയമുള്ള ദിനകരന് ഈ പ്രശ്നങ്ങൾക്കിടെ കൂടുതൽ തന്ത്രങ്ങൾ മെനയേണ്ടതിനെപ്പറ്റി മറ്റാരും പറഞ്ഞു കൊടുക്കേണ്ട ആവശ്യവുമില്ല.
മുതലെടുത്തു ഡിഎംകെ
അണ്ണാ ഡിഎംകെയിലുണ്ടായ സംഭവ വികാസങ്ങൾ ഡിഎംകെക്ക് മുതൽക്കൂട്ട് ആകുകയാണ്. അതുകൊണ്ട് തന്നെ സഭയിൽ അവിശ്വാസം പ്രമേയം കൊണ്ടു വരുമെന്ന് ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ദിനകരനൊപ്പമുള്ള 19 പേര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ ഈ അവസരം ഡിഎംകെ മുതലെടുക്കാനും സാധ്യതയുണ്ട്.
സർക്കാരിനെ താഴെ ഇറക്കും
ശശികല-ടിടിവി വിഭാഗത്തിന് പളനിസ്വാമി സർക്കാരിനെ തഴെ ഇറക്കാനുള്ള തുറുപ്പ് ചീട്ട് ഇപ്പോഴും കൈവശമുണ്ട്. അതിറക്കിയാൽ പളനി സ്വാമി സർക്കാർ താഴെ ഇറങ്ങും. 19 എംഎൽഎമാരുടെ പിന്തുണ ഇപ്പോഴും ടിടിവി പക്ഷത്തിന് ഉണ്ട്. ഈ 19 പേരെ ഉപയോഗിച്ച് സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ ദിനകരന് സാധിക്കും. വേണ്ടി വന്നാല്‍ സര്‍ക്കാരിനെ മറിച്ചിടാനും ഇവര്‍ക്ക് കഴിയും. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ തുടര്‍ദിനങ്ങള്‍ അത്ര എളുപ്പമാകില്ല.
ഒപിഎസ്- ഇപിഎസ് ലയനം
ആറുമാസം നീണ്ട ഊഹാപോഹങ്ങള്‍ക്കൊടുവില്‍ അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും ലയിച്ചു. പാര്‍ട്ടിയില്‍ പ്രഥമനായി ഒ.പനീര്‍ശെല്‍വവും ഭരണത്തില്‍ ഒന്നാമനായി എടപ്പാടി പളനിസ്വാമിയും തുടരും. ഉപമുഖ്യമന്ത്രി, ധനമന്ത്രി, പാര്‍ട്ടി മാര്‍ഗ നിര്‍ദേശക സമിതി അധ്യക്ഷന്‍എന്നീ പദവികളാണ് ഒപിഎസിന് നല്‍കിയത്. അടുത്തുതന്നെ ജനറല്‍ ബോഡി വിളിച്ചുചേര്‍ത്ത് വി.കെ.ശശികലയെ പുറത്താക്കാനും തീരുമാനിച്ചു.