ഇന്ത്യയും ഇസ്രയേലും 7 കരാറുകളിൽ ഒപ്പിട്ടു.. സ്വർഗത്തിൽ നടക്കേണ്ട വിവാഹമെന്ന് നേതാക്കൾ!!!
ജറുസലേം: ഇന്ത്യയും ഇസ്രയേലും തമ്മിൽ ഏഴ് കരാറുകളിൽ ഒപ്പുവെച്ചു. ചരിത്രപരം എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള കൂട്ടുകെട്ടിനെ വിശേഷിപ്പിച്ചത്. സ്വർഗത്തിൽ നിശ്ചയിച്ച വിവാഹമാണ് ഇത്. ഭൂമിയിൽ തങ്ങൾ പ്രാവർത്തികമാക്കുന്നു എന്ന് മാത്രം.
ഭീകരവാദത്തിന്റെ ഇരകളാണ് ഇന്ത്യയും ഇസ്രയേലും. ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നു. കരാറൊപ്പിട്ട ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും സമാനമായ അഭിപ്രായം പങ്കുവെച്ചു. ആഗോളസമാധനത്തിനും സ്ഥിരതയ്ക്കും കൂടിയുള്ള കൂട്ടുകെട്ടാണ് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ളത്.
ആണവ രംഗത്തും കാർഷിക രംഗത്തും ഇന്ത്യയും ഇസ്രയേലും ഒരുമിച്ച് പ്രവർത്തിക്കും. നേരത്തെ ഐ ഫോർ ഐ എന്നാണ് ഇന്ത്യ - ഇസ്രയേൽ ബന്ധത്തെ നരേന്ദ്രമോദി വിശേഷിപ്പിച്ചത്. ഇന്ത്യ ഫോർ ഇസ്രയേൽ എന്നായിരുന്നു മോദിയുടെ വാക്കുകള്‍. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് നരേന്ദ്രമോദി ഇക്കാര്യം പറഞ്ഞത്.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇസ്രയേലിൽ എത്തിയ മോദിയെ പ്രോട്ടോക്കോൾ പോലും ലംഘിച്ച് വിമാനത്താവളത്തിലെത്തിയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വീകരിച്ചത്. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിക്കുന്നത്. ഇസ്രയേൽ പ്രസിഡണ്ട് റുവിൻ റവ്ലിനുമായും മോദി കൂടിക്കാഴ്ച നടത്തി.