ദക്ഷിണേന്ത്യയില്‍ ബിജെപി ചുവടുറപ്പിക്കുന്നു; ഒരു പാര്‍ട്ടി മുഴുവന്‍ ബിജെപിയിലേക്ക്, മുസ്ലിം എംപിയും!
ദ്വീപിന്റെ മുഖച്ഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ബിജെപി തുടക്കമിടുന്നത്. ദ്വീപ് മൊത്തം വരുതിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.
കൊച്ചി: ദക്ഷിണേന്ത്യ പിടിക്കാന്‍ ബിജെപി മെനഞ്ഞ തന്ത്രങ്ങള്‍ ഫലം കാണുന്നു. ഒരു പാര്‍ട്ടി മുഴുവന്‍ ബിജെപിയിലേക്ക് കൂടു മാറുന്നുവെന്ന വിവരമാണ് വരുന്നത്. ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ലക്ഷദ്വീപിലെ എന്‍സിപി നേതൃത്വവും ബിജെപിയും ധാരണയിലെത്തി.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയിലാണ് എന്‍സിപി ബിജെപി ഐക്യധാരണയുണ്ടായത്. എന്‍സിപിയുടെ പാര്‍ലമെന്റംഗമായ മുഹമ്മദ് ഫൈസലും ലക്ഷദ്വീപ് സംസ്ഥാന അധ്യക്ഷന്‍ കെഎം അബ്ദുല്‍ മുത്തലിബും ഉള്‍പ്പെടെയുള്ള എന്‍സിപി നേതാക്കള്‍ അമിത് ഷായുമായി ചര്‍ച്ച നടത്തി.

തുടക്കത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. ലയനം ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കും. മുസ്ലിംകള് ഭൂരിപക്ഷമുള്ള ലക്ഷദ്വീപില്‍ ബിജെപിക്ക് ഇതുവരെ സ്വാധീനം ചെലുത്താന്‍ സാധിച്ചിരുന്നില്ല. അമിത് ഷാ നടത്തിയ പുതിയ നീക്കം ബിജെപിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ലക്ഷദ്വീപില്‍ നിന്നുള്ള ഏക പാര്‍ലമെന്റംഗമാണ് മുഹമ്മദ് ഫൈസല്‍. അദ്ദേഹത്തിനെതിരേ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ബിജെപി സ്ഥാനാര്‍ഥി സെയ്ദ് മുഹമ്മദ് കോയക്ക് 187 വോട്ട് മാത്രമേ ലഭിച്ചിരുന്നുള്ളൂ.

എന്‍സിപിയുടെ ഉന്നത നേതൃത്വങ്ങള്‍ അറിയാതെയാണ് ലക്ഷദ്വീപിലെ നേതാക്കള്‍ ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിജെപിയിലും ഇതുസംബന്ധിച്ച് കൂടുതല്‍ നേതാക്കള്‍ അറിഞ്ഞിട്ടില്ല. അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാത്രമേ ഇക്കാര്യം അറിഞ്ഞിട്ടൂള്ളൂ.

ലക്ഷദ്വീപ് എന്‍സിപിയെ ചാക്കിലാക്കാന്‍ ബിജെപി നേരത്തെ ശ്രമം തുടങ്ങിയിരുന്നു. ദ്വീപില്‍ നിന്നുള്ള എന്‍സിപി നേതാക്കള്‍ മുന്നോട്ട് വച്ച എല്ലാ പദ്ധതികളും നടപ്പാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്കിയിട്ടുണ്ടത്രെ. ഇതിന് മുന്‍കൈയെടുത്തതും അമിത് ഷാ ആയിരുന്നു.

ലക്ഷദ്വീപിന്റെ വികസനത്തിന് വന്‍ പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകും. ഇതിനായി പ്രധാനമന്ത്രി നേരിട്ട് ദ്വീപിലെത്തും. ലക്ഷദ്വീപിന് വേണ്ടി പ്രത്യേക കര്‍മ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് വിവരം.

ദ്വീപിന്റെ മുഖച്ഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ബിജെപി തുടക്കമിടുന്നത്. ദ്വീപ് മൊത്തം വരുതിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. ബിജെപി സ്വാധീനമില്ലാത്തതും മുസ്ലിം ഭൂരിപക്ഷവുമായ ഒരു പ്രദേശം ബിജെപിയുടെ കുടക്കീഴില് അണിനിരക്കുന്ന അവസ്ഥ കൊണ്ടുവരികയാണ് ഈ നീക്കങ്ങളിലൂടെ.

പ്രധാനമന്ത്രി അടുത്ത നവംബറിലാണ് ദ്വീപിലെത്തുക. ദ്വീപിന് വേണ്ടി അദ്ദേഹം പ്രഖ്യാപിക്കുന്ന പ്രത്യേക വികസന കര്‍മ പദ്ധതിയുടെ പുരോഗതി വിലയിരുത്താനും വേണ്ട നടപടികള്‍ സ്വീകരിക്കാനും അഞ്ച് കേന്ദ്രമന്ത്രിമാരെ ചുമതലപ്പെടുത്തുമെന്നാണ് അറിയുന്നത്.

ചൊവ്വാഴ്ച രാത്രി കവരത്തി ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് നിര്‍ണായകമായ തീരുമാനങ്ങള്‍ എടുത്തത്. എന്‍സിപി ജനറല്‍ സെക്രട്ടറി ഹാഫിസ് ആസാദ്, ബിജെപി ലക്ഷദ്വീപ് അധ്യക്ഷന്‍ അബ്ദുല്‍ ഖാദര്‍ ഹാജി, മുന്‍ അധ്യക്ഷന്‍ പിപി മുത്തുക്കോയ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദ്വീപില്‍ പോള്‍ ചെയ്തത് ആകെ 43239 വോട്ടാണ്. ഇതില്‍ 21665 വോട്ടുകള്‍ മുഹമ്മദ് ഫൈസലിന് ലഭിച്ചു. എതിരാളി കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അബ്ദുള്ള സെയ്ദിന് 20130 വോട്ടാണ് കിട്ടിയത്. ബിജെപിയുടെ പ്രകടനം വളരെ മോശമായിരുന്നു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി വിരമിച്ച ഐപിഎസ് ഓഫീസര്‍ ഫാറൂഖ് ഖാനെ കഴിഞ്ഞ സപ്തംബറില്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. എന്‍സിപി ദ്വീപ് നേതൃത്വത്തിന്റെ താല്പര്യം കൂടി മുന്‍നിര്‍ത്തിയായിരുന്നു ഈ നിയമനം. പുതിയ കര്‍മ പദ്ധതി പ്രഖ്യാപിച്ചാല്‍ അതിന് മേല്‍നോട്ടം വഹിക്കുന്ന മന്ത്രിമാര്‍ രണ്ട് മാസത്തിലൊരിക്കല്‍ ദ്വീപിലെത്തും.

മാത്രമല്ല, ഒരു രാജ്യസഭാംഗത്തിന്റെ മുഴുവന്‍ എംപി ഫണ്ടും ലക്ഷദ്വീപിന് കൈമാറാനാണ് ബിജെപിയുടെ തീരുമാനം. ഈ ഫണ്ട് ഉപയോഗിച്ച് ദ്വീപില്‍ നിരവധി വികസന പദ്ധതികള്‍ നടപ്പാക്കും. പെട്രോള്‍ പമ്പുകള്‍, കുടിവെള്ള ശുചീകരണ പ്ലാന്റുകള്‍, കോളജ് എന്നിവ കൊണ്ടുവരുമെന്നും അമിത് ഷാ ഉറപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ എന്‍സിപി ഉന്നത നേതൃത്വങ്ങള്‍ ഈ ഐക്യധാരണ സംബന്ധിച്ച് അറിഞ്ഞില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ വികസനം മുന്‍നിര്‍ത്തിയുള്ള സഹകരണം മാത്രമായിരിക്കുമെന്നും അവര്‍ പറയുന്നു. ലയനം ഒരിക്കലും ഉണ്ടാകില്ലെന്നാണ് നേതാക്കളുടെ പ്രതികരണം.

ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറുന്ന വാര്‍ത്തകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മോദി തരംഗവും ബിജെപി തരംഗവും ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ ഇനി കോണ്‍ഗ്രസില്‍ രക്ഷയില്ലെന്ന് കണ്ടാണ് ഈ കൂടുമാറ്റം. അരുണാചല്‍ പ്രദേശിലും ഹിമാചല്‍ പ്രദേശിലുമാണ് ഒടുവില്‍ കോണ്‍ഗ്രസ് ജന പ്രതിനിധികള്‍ പാര്‍ട്ടി വിട്ടത്.

അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ മുന്‍സിപ്പാലിറ്റി ഭരണം കഴിഞ്ഞ മാസം ബിജെപിക്ക് ലഭിച്ചു. കൗണ്‍സിലെ 23 കോണ്‍ഗ്രസ് അംഗങ്ങളാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവരെ പിടിച്ചുനിര്‍ത്താന്‍ പാര്‍ട്ടി നേതൃത്വത്തിന് സാധിക്കാത്തത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇറ്റാനഗര്‍ മന്‍സിപ്പല്‍ കൗണ്‍സിലില്‍ 25 കോണ്‍ഗ്രസ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ 23 പേരും ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ സാന്നിധ്യത്തിലായിരുന്നു ബിജെപിയില്‍ അംഗത്വമെടുത്തത്.

അതേസമയം, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശിലെ ഷിംല കോര്‍പറേഷനില്‍ 65 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് തീരുമാനം. രണ്ട് മുന്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ മേയര്‍ മധുസൂദ്, മുന്‍ കൗണ്‍സിലര്‍മാരായ കമല്‍ജിത് സിങ്, സഞ്ജയ് ശര്‍മ എന്നിവരുള്‍പ്പെടെയുള്ള 65 കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടി വിട്ടത്.

മറ്റു പാര്‍ട്ടികളില്‍ നിന്നു നേതാക്കളെ ബിജെപിയില്‍ ചേര്‍ക്കുന്നതിന് പാര്‍ട്ടി അടുത്തിടെ പ്രത്യേക തീരുമാനം കൈക്കൊണ്ടിരുന്നു. ഒഡീഷയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഒഡീഷയും കേരളവുമാണ് ബിജെപിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കേരളത്തില്‍ നിന്നു ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ പേരുകളില്‍ ഉയര്‍ന്നു കേട്ട ശശി തരൂര്‍ എംപിയും കെ സുധാകരനും റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് രംഗത്തെത്തുകയുണ്ടായി.
-
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?












Click it and Unblock the Notifications