ഹാദിയ കേസ് കത്തുന്നു! ചൊവ്വാഴ്ച എറണാകുളത്ത് മുസ്ലീം ഏകോപന സമിതിയുടെ ഹർത്താൽ...
ഹൈക്കോടതിയിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് മുസ്ലീം ഏകോപന സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കൊച്ചി: എറണാകുളം ജില്ലയിൽ മെയ് 30 ചൊവ്വാഴ്ച ഹർത്താലിന് ആഹ്വാനം. ഹാദിയ കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് മുസ്ലീം ഏകോപന സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. നിർബന്ധിത മതപരിവർത്തനമെന്നും, രക്ഷിതാക്കളുടെ അസാന്നിദ്ധ്യത്തിലാണ് വിവാഹം നടന്നതെന്നും പറഞ്ഞാണ് ഹൈക്കോടതി ഹാദിയയുടെ വിവാഹം അസാധുവാക്കിയത്. ഇതിനെതിരെയാണ് വിവിധ മുസ്ലീം സംഘടനകൾ മുസ്ലീം ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയത്.
പ്രതിഷേധ മാർച്ച് ആൽബർട്ട്സ് കോളേജിന് മുന്നിൽവെച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. എന്നാൽ സമരക്കാർ ബാരിക്കേഡ് തകർത്ത് മുന്നോട്ട് നീങ്ങിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്യുകയായിരുന്നു. പോലീസ് ലാത്തിച്ചാർജിലും അതിക്രമത്തിലും പ്രതിഷേധിച്ചാണ് മുസ്ലീം ഏകോപന സമിതി മെയ് 30 ചൊവ്വാഴ്ച എറണാകുളം ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.