ജിഷ്ണു കോപ്പിയടിച്ചിട്ടില്ല, കുടുക്കിയത് മാനേജ്‌മെന്റും അധ്യാപകനും ! പ്രതികാരം എന്തിനെന്നറിയണോ?
ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ഉള്‍പ്പെടെയുളള സമൂഹമാധ്യമങ്ങള്‍ വഴി ജിഷ്ണു കോളേജിനെതിരെ പ്രതികരിച്ചിരുന്നു. ഇതില്‍ മാനേജ്‌മെന്റ് അസ്വസ്ഥരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്വേഷണ റിപ്പോര്‍ട്ട്. മാനേജ്‌മെന്റിനെതിരെയും അധ്യാപകര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജിഷ്ണുവിനെ അധ്യാപകനും മാനേജ്‌മെന്റും ചേര്‍ന്ന് കുടുക്കിയതാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. മാനേജ്‌മെന്റിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ജിഷ്ണുവിനോട് മാനേജ്‌മെന്റിന് വൈരാഗ്യം ഉണ്ടായിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് കുടുക്കിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്
ആത്മഹത്യ ചെയ്ത ജിഷ്ണു കോപ്പിയടിച്ചെന്ന് ആരോപിക്കുന്നതല്ലാതെ ഇതിന്റെ തെളിവുകള്‍ ഇല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജിഷ്ണുവിനെ മനഃപൂര്‍വം കുടുക്കിയതാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ജിഷ്ണുവിനെ അന്യായമായി തടങ്കലില്‍ വച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. തെളിവുകള്‍ ഇല്ലാതാക്കാനാണ് സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോപ്പിയടിച്ചിട്ടില്ലാത്ത വിദ്യാര്‍ഥിക്കെതിരെ ഗൂഢാലോചന നടത്തി കുറ്റക്കാരനാക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ജിഷ്ണു മാനേജ്‌മെന്റിനെ എതിര്‍ത്തു
ജിഷ്ണുവിനോട് മാനേജ്‌മെന്റിന് വൈരാഗ്യം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍വ വൈരാഗ്യത്തോടെയാണ് മാനേജ്‌മെന്റ് ജിഷ്ണുവിനോട് പെരുമാറിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു. മാനേജ്‌മെന്റിന്റെ ചില തീരുമാനങ്ങളോടുള്ള ജിഷ്ണുവിന്റെ എതിര്‍പ്പാണ് വൈരാഗ്യത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ഉള്‍പ്പെടെയുളള സമൂഹമാധ്യമങ്ങള്‍ വഴി ജിഷ്ണു കോളേജിനെതിരെ പ്രതികരിച്ചിരുന്നു. ഇതില്‍ മാനേജ്‌മെന്റ് അസ്വസ്ഥരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഒത്താശ ചെയത് വൈസ് പ്രിന്‍സിപ്പല്‍
ജിഷ്ണുവിനെ കുടുക്കുന്നതിനുള്ള പദ്ധതിയുടെ സൂത്രധാരന്‍ നെഹ്രു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വൈസ് പ്രിന്‍സിപ്പല്‍ തങ്കവേലും അധ്യാപകനായ പ്രവീണും ഇതിന് വേണ്ട ഒത്താശ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് പരീക്ഷകളില്‍ പ്രവീണിനെ ഇന്‍വിജിലേറ്ററാക്കിയത് ജിഷ്ണുവിനെ മനഃപൂര്‍വം കുടുക്കാന്‍ വേണ്ടിയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മര്‍ദിച്ചിരുന്നു
രണ്ടാമത്തെ പരീക്ഷ അവസാനിക്കുന്നതിന് അര മണിക്കൂര്‍ മുമ്പാണ് കോപ്പിയടിച്ചെന്നാരോപിച്ച് പ്രവീണ്‍ ജിഷ്ണുവിനെ പിടികൂടിയത്. അതിനു ശേഷം വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ കൊണ്ടു പോയി മര്‍ദിച്ചെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോപ്പിയടിച്ചതിന് തെളിവില്ലാത്തതിനാല്‍ ജിഷ്ണുവിനെതിരെ നടപടി എടുക്കുന്നതിനെ പ്രിന്‍സിപ്പല്‍ എതിര്‍ത്തിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എട്ട് വകുപ്പുകള്‍
ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൃഷ്ണദാസാണ് കേസിലെ ഒന്നാം പ്രതി. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് തൃശൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആത്മഹത്യ പ്രേരണ, ഗൂഢാലോചന എന്നിവ ഉള്‍പ്പെടെ എട്ടോളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൃഷ്ണദാസിനെ കൂടാതെ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അധ്യാപകനായ പ്രവീണ്‍, വിപിപിന്‍ പിആര്‍ഒ സജിത്ത് എന്നിവരാണ് മറ്റ് പ്രതികള്‍.കേസെടുത്തതിനു പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
നിര്‍ണായക വിവരങ്ങള്‍
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബവും സുഹൃത്തുകള്‍ നടത്തിയ ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. കോപ്പിയടിച്ചെന്നാരോപിച്ച് ജിഷ്ണുവിനെ ശാരീരികവും മംാനസികവുമായി പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ജിഷ്ണുവിന്റെ ശരീരത്തിലെ മുറിവുകളും സംശയത്തിന് ഇടയാക്കിയിരുന്നു.