ജയിലിൽ വച്ചും കാരണവർ വധക്കേസ് പ്രതി ബാസിത് അലി ക്വട്ടേഷൻ ഏടുത്തു? ക്വട്ടേഷൻ സംഘത്തിന് മെയിൽ അയച്ചു!
കാരണവർ വധക്കേസ് പ്രതി ബാസിത് അലി ജയിൽ നിന്ന് ക്വട്ടേഷൻ സംഘത്തിനു വരെ ഇമെയിൽ സന്ദേശം അയച്ചതായാണ് വിവരം. കോട്ടയത്തെ ക്വട്ടേഷൻ സംഘത്തിനാണ് ഇയാൾ സന്ദേശം അയച്ചിരിക്കുന്നത്.
തിരുവനന്തപുരം: ഞായറാഴ്ച പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫോൺ വിളിക്ക് പുറമെ പ്രതികൾ ജയിലിൽ വച്ച് ഇൻറർനെറ്റ് ഉപയോഗിച്ചതായും വ്യക്തമായി. ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ബാസിത് അലി ഉൾപ്പെടെയുള്ള കൊടും കുറ്റവാളികൾ ഇൻറർനെറ്റിലൂടെ പുറം ലോകവുമായി നിർബാധം ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജയിലിൽ നടത്തിയ പരിശേധനയിലാണ് ജയിലിൽ നിന്ന് ഫോൺ കണ്ടെത്തിയത്. രണ്ട് ഫോണുകളും സിം കാർഡുകളുമാണ് കണ്ടെത്തിയത്. ടിപി കേസ് പ്രതികളും ഫോൺ ഉപയോഗിച്ചിരുന്നതായി വ്യക്തമായിരുന്നു.
ക്വട്ടേഷൻ സംഘത്തിന് മെയിൽ
കാരണവർ വധക്കേസ് പ്രതി ബാസിത് അലി ജയിൽ നിന്ന് ക്വട്ടേഷൻ സംഘത്തിനു വരെ ഇമെയിൽ സന്ദേശം അയച്ചതായാണ് വിവരം. കോട്ടയത്തെ ക്വട്ടേഷൻ സംഘത്തിനാണ് ഇയാൾ സന്ദേശം അയച്ചിരിക്കുന്നത്.
ഷെറിനെ ഫോണിൽ വിളിച്ചു
കാരണവർ വധക്കേസിലെ മറ്റൊരു പ്രതിയായ ഷെറിനെ ബാസിത് അലി ഫോണിൽ വിളിച്ചതായി സംശയിക്കുന്നുണ്ട്. എന്നാൽ സ്ഥിരീകരിച്ചിട്ടില്ല. ഇതു സംബന്ധിച്ച് പോലീസ് പരിശോധന നടത്തി വരികയാണ്.
പ്രതികൾ ഫേസ്ബുക്കിൽ
ജയിലിൽ കഴിയുകയാണെങ്കിലും പല പ്രതികളും ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ സജീവമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും ജയിലിലെ ഫോൺ ഉപയോഗം സംബന്ധിച്ച് വിവരങ്ങൾ പുറത്തു വന്നിരുന്നു.
ടിപി കേസ് പ്രതികളും
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സിജിത്ത്, മനോജ്, റഫീക്ക് എന്നിവരും ഫോൺ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. വിയ്യൂർ ജയിലിൽ വച്ച് ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ടിപി കേസ് പ്രതികളെ പൂജപ്പുരയിലേക്ക് മാറ്റിയത്. സംഭവം ഏറെ വിവാദമായിരുന്നു.
സുഖസൗകര്യം
ജയിലിൽ ടിപി കേസിലടക്കമുള്ള പ്രതികൾക്ക് സുഖസൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉണ്ടായിരുന്നു. പ്രതികളുടെ സെല്ലിൽ നിന്ന് ഫോൺ കണ്ടെത്തിയതോടെ ആരോപണങ്ങൾ ശക്തമായിരിക്കുകയാണ്.
മിന്നൽ പരിശോധന
ജയിൽ ഡിജിപി ശ്രീലേഖയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് പോലീസ് സെല്ലിൽ പരിശോധന നടത്തിയത്. അപ്പോഴാണ് ഫോൺ കണ്ടെത്തിയത്.ഒമ്പതു ബ്ലോക്കുകളിൽ നടന്ന പരിശോധനയിൽ രണ്ട് മൊബൈൽ ഫോണുകളും രണ്ട് സിംകാർഡുകളും കണ്ടെത്തി.
പ്രത്യേക കാവൽ
ഫോൺ കണ്ടെത്തിയ സംഭവത്തിനു പിന്നാലെ സെല്ലുകളിൽ പ്രത്യേക സുരക്ഷ ഒരുക്കിയിരിക്കുകയാണ്. അതേസമയം ടിപി കേസ് പ്രതികളെ പൂജപ്പുരയിൽ നിന്ന് തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് സ്ഥലം മാറ്റാനും ആലോചിക്കുന്നതായി സൂചനകളുണ്ട്.