മെട്രോ ഉദ്ഘാടനത്തിന് വേദിയിൽ ശ്രീധരനും ചെന്നിത്തലയും വേണം...! മോദിക്ക് പിണറായിയുടെ കത്ത്...!
തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ വേദിയിലിരിക്കേണ്ടവരുടെ പട്ടികയില്‍ നിന്നും മെട്രോ മാന്‍ ഇ ശ്രീധരനെ ഒഴിവാക്കിയത് വിവാദത്തിലായിരിക്കുകയാണ്. പ്രധാനമന്ത്രി അടക്കം നാലുപേര്‍ക്ക് മാത്രമാണ് വേദിയില്‍ ഇടമുണ്ടാവുക. ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും ഒഴിവാക്കിയ കേന്ദ്ര നടപടിയില്‍ വിയോജിപ്പ് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
പ്രധാനമന്ത്രിക്ക് കത്ത്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഇ ശ്രീധരനേയും വേദിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. ചടങ്ങില്‍ പത്ത് പേര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രമുഖരെ ഒഴിവാക്കി
കെഎംആര്‍എല്‍ പ്രധാമന്ത്രിയുടെ ഓഫീസിന് നല്‍കിയത് പതിമൂന്ന് പേരുടെ ലിസ്‌റ്‌റ് ആയിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഭൂരിപക്ഷം പേരും ഒഴിവാക്കപ്പെടുകയായിരുന്നു.
ഉമ്മൻചാണ്ടിയുമില്ല
പുതിയ പട്ടികയനുസരിച്ച് പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍, കേന്ദ്ര മന്ത്രി എന്നിവര്‍ മാത്രമായിരുന്നു ഉദ്ഘാടന വേദിയിലുണ്ടാവുക.ചെന്നിത്തലയെക്കൂടാതെ മറ്റു ജനപ്രതിനിധികളാരും വേദിയിലുണ്ടാവില്ല. അതേസമയം, കെഎംആര്‍എല്‍ നേരത്തേ നല്‍കിയ പട്ടികയില്‍ ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും പേര് ഉള്‍പ്പെടുത്തിയിരുന്നില്ല.
ജനപ്രതിനിധികളാരുമില്ല
ഇ ശ്രീധരന്‍, ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരെക്കൂടാതെ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, എംഎല്‍എ പിടി തോമസ്, കെവി തോമസ് എംപി എന്നിവരെയും ഉദ്ഘാടനത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
പ്രതിഷേധമില്ല
സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ച് ഇ ശ്രീധരൻ. ഉദ്ഘാടന വേദിയിൽ നിന്ന് ഒഴിവാക്കിയതിൽ പരിഭവമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ ഇത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.