വാളകത്തെ അധ്യാപകന്റെ പിന്നാക്കം വികസിപ്പിച്ച കേസ് എന്തായി? 'മുന്നോക്കം' ബാലകൃഷ്ണപിള്ളയോട് ഒരു ചോദ്യം
മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ളയെ സംസ്ഥാന മുന്നാക്കസമുദായക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതാണ് ഇപ്പോൾ എവിടെയും സംസാരവിഷയം. കാബിനറ്റ് പദവിയോടെയാണ് ബാലകൃഷ്ണപിള്ള ഈ സ്ഥാനത്ത് എത്തുന്നത്. പണ്ട് വാളകത്തെ അധ്യാപകനെ പിന്നാക്കം വികസിപ്പിച്ച കേസ് എന്തായി എന്നൊക്കെയാണ് ഓരോരുത്തർ പിള്ളയോട് ചോദിക്കുന്നത്. അതിനുള്ള ഉത്തരം ഇതാണ്.
എന്താണ് വാളകത്ത് സംഭവിച്ചത്
കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ കെ കൃഷ്ണകുമാറാണ് ആക്രമിക്കപ്പെട്ടത്. വലിയ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ ബാലകൃഷ്ണപ്പിളളയ്ക്കെതിരെ വലിയ തോതിൽ ആരോപണങ്ങൾ ഉയർന്നു. സംസ്ഥാന പോലീസും സി ബി ഐയും അന്വേഷിച്ച കേസായിരുന്നു ഇത്.
അഞ്ച് വർഷം മുമ്പ്
2012ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സെപ്തംബര്‍ 27നായിരുന്നു രക്തം വാര്‍ന്ന നിലയില്‍ കൃഷ്ണകുമാറിനെ കണ്ടെത്തിയത്. വാളകം എം എല്‍ എ ജംഗ്ഷന് സമീപം റോഡരികിലായിരുന്നു ഇദ്ദേഹം കിടന്നിരുന്നത്. പൊലീസാണ് കൃഷ്ണകുമാറിനെ ആശുപത്രിയിലെത്തിച്ചത്.
ബാലകൃഷ്ണപിള്ളയ്ക്കെതിരെ വി എസ്
അധ്യാപകന്‍ ആക്രമിക്കപ്പെട്ടതാണെന്നും സംഭവത്തിന് പിന്നില്‍ ആര്‍ ബാലകൃഷ്ണപിള്ളയാണെന്നുമാണ് ആരോപണം ഉയർന്നത്. പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദൻ അടക്കമുളള പ്രമുഖർ പിള്ളയ്ക്കെതിരെ രംഗത്ത് വന്നു.
ആസനത്തില്‍ കമ്പിപ്പാര കയറ്റിയോ
കൃഷ്ണകുമാറിനെ ശാരീരികമായി ആക്രമിച്ചു എന്നും ആസനത്തിൽ കമ്പിപ്പാര കയറ്റി എന്നുമൊക്കെയായിരുന്നു ആരോപണങ്ങൾ. കമ്പിപ്പാര കയറ്റി കൊലപ്പെടുത്താനുള്ള ശ്രമത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടയാളാണ് വാളകം സ്കൂളിലെ അധ്യാപകനായ കൃഷ്ണകുമാർ എന്നാണ് വി എസ് പ്രതിപക്ഷ നേതാവായിരിക്കേ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അയച്ച കത്തിൽ പറയുന്നത്.
ജോലി പോയതിന് പിന്നാലെ
വിവാദമായ വാളകം കേസിലെ അദ്ധ്യാപകന്‍ ആര്‍. കൃഷ്ണകുമാറിനെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് കാട്ടിയാണ് വി എസ് ഈ കത്ത് എഴുതിയത്. കഋഷ്ണകുമാറിനെ പിന്നീട് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജോലി നേടിയത് അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചാണ് വാളകം സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തത്.
കേസ് പോയ വഴി
വാഹനമിടിച്ചാണ് കൃഷ്ണകുമാറിന് പരിക്കേറ്റതെന്നാണ് വാളകം കേസ് അന്വേഷിച്ച സിബിഐ കണ്ടെത്തിയത്. കൃഷ്ണകുമാറിനെ ആരും ആക്രമിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപകന്‍ പരുക്കേറ്റ നിലയില്‍ റോഡരികില്‍ കിടക്കുന്നത് ആദ്യമായി കണ്ടയാള്‍ പൊലീസിന് മൊഴിനല്‍കുകയും ചെയ്തതോടെ വാഹനാപകടത്തിലാണ് അധ്യാപകന് പരുക്കേറ്റത് എന്ന നിഗമനത്തില്‍ നേരത്തെ കേസ് അന്വേഷിച്ച പൊലീസും എത്തിയിരുന്നു.