2026ലെ ആദ്യപാദത്തിൽ ജോലി നഷ്‌ടമായത് 73000 ടെക്കികൾക്ക്; വില്ലനാവുന്നത് എഐ, ഇനിയും തുടരുമോ?
2026ന്റെ ആദ്യ പാദത്തിൽ മാത്രം ടെക് കമ്പനികൾ ഏകദേശം 73,000 തൊഴിലുകൾ വെട്ടിക്കുറച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ പകുതിയോളവും നിർമ്മിത ബുദ്ധി ഓട്ടോമേഷനുമായി ബന്ധപ്പെട്ടതാണെന്ന് വ്യവസായ നിരീക്ഷകർ പറയുന്നു. കൂടുതലും ബാധിച്ചത് വൈറ്റ് കോളർ, ജൂനിയർ തസ്‌തികകളെയാണ്. ഈ പിരിച്ചുവിടലുകൾ അമേരിക്കയിൽ കേന്ദ്രീകരിച്ചെങ്കിലും അതിന്റെ പ്രകമ്പനങ്ങൾ ആഗോളതലത്തിൽ അനുഭവപ്പെട്ടു.
നിക്കി ഏഷ്യയുടെ കണക്കനുസരിച്ച് ജനുവരി മുതൽ ഏപ്രിൽ ആദ്യവാരം വരെ 78,557 ടെക് ജീവനക്കാരെ പിരിച്ചുവിട്ടു. ഇതിൽ 37,638 പേരെ (47.9 ശതമാനം) എഐയുമായും വർക്ക്‌ഫ്ലോ ഓട്ടോമേഷനുമായും നേരിട്ട് ബന്ധപ്പെടുത്തിയാണ് ഒഴിവാക്കിയത്. ബാധിക്കപ്പെട്ടവരിൽ 76 ശതമാനത്തിലധികം പേരും യുഎസിലെ ജീവനക്കാരാണ്, ഇത് അമേരിക്കൻ ടെക് മേഖലയുടെ ഓട്ടോമേഷനിലുള്ള ആശ്രയത്വം വ്യക്തമാക്കുന്ന കണക്കാണ്.

2026ന്റെ ആദ്യ മാസങ്ങളിൽ ആഗോളതലത്തിൽ 40,000-ത്തിലധികം ടെക് പിരിച്ചുവിടലുകൾ നടന്നതായി ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇ-കൊമേഴ്‌സ് മുതൽ എന്റർപ്രൈസ് സോഫ്റ്റ്‌വെയർ കമ്പനികൾ വരെ എഐ പദ്ധതികൾക്കായി ടീമുകളെ മാറ്റിയെഴുതുന്നതിന്റെ ഭാഗമാണിത്. ഓഫ്‌ഷോറിംഗും സപ്പോർട്ട് റോളുകളും വഴി ഇന്ത്യയ്ക്കും ഈ പ്രതിസന്ധി അനുഭവപ്പെടുന്നു, ഇത്തരം ജോലികൾ പലപ്പോഴും ഓട്ടോമേഷന്റെ ഭീഷണിയിലാണ്.
എഐ ബന്ധമുള്ള പ്രധാന പിരിച്ചുവിടലുകൾ
എഐ കാരണം ആമസോൺ, ബ്ലോക്ക്, അറ്റ്ലാസിയൻ തുടങ്ങിയ പ്രമുഖ കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടു. വൈസ്‌ടെക് ഗ്ലോബലും എഐ സപ്ലൈ ചെയിൻ ഓട്ടോമേഷൻ ചൂണ്ടിക്കാട്ടി 2,000 തസ്തികകൾ ഒഴിവാക്കി. ജനുവരി 28-ന് ആമസോൺ ഏകദേശം 16,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിട്ടു. മഹാമാരി സമയത്തെ ജീവനക്കാരുടെ എണ്ണ വർധനവിന് ശേഷമാണിത്.
ചില കോർപ്പറേറ്റ് ജോലികൾക്ക് ജനറേറ്റീവ് എഐ ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. 2025 ഒക്ടോബറിലെ 14,000 പിരിച്ചുവിടലുകൾക്ക് പിന്നാലെയാണിത്. ബ്ലോക്ക് തങ്ങളുടെ 4,000 ജോലികൾ, അതായത് 40 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. എഐ ടൂളുകൾക്ക് കൂടുതൽ വിപുലമായ ജോലികൾ ചെയ്യാൻ കഴിവ് വർധിച്ചുവരുന്നതാണ് ഇതിന് കാരണമെന്ന് ഒരു മെമ്മോയിൽ ജാക്ക് ഡോർസി എഴുതി. ഈ പ്രസ്‌താവന എഐ പിരിച്ചുവിടൽ ചർച്ചകൾക്ക് ഒരു പുതിയ മാനദണ്ഡമായി മാറി.
എഐയുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ചർച്ചകൾ
എല്ലാ കമ്പനി വാദങ്ങളും വിദഗ്ധർ അംഗീകരിക്കുന്നില്ല. യഥാർത്ഥ ഉത്പാദനക്ഷമതാ നേട്ടങ്ങളുമായി ഈ പിരിച്ചുവിടലുകൾക്ക് പൊരുത്തമില്ലെന്ന് കോഗ്നിസന്റ് ചീഫ് എഐ ഓഫീസർ ബാബക് ഹൊദ്ജാത് തന്നെ പറയുന്നു. കമ്പനികൾ അമിതമായി നിയമിച്ച ജീവനക്കാരെ കുറയ്ക്കാൻ ആഗ്രഹിക്കുമ്പോൾ പലപ്പോഴും എഐ ഒരു മറയാവുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
"എഐ വാഷിംഗ്" എന്ന പ്രവണത വർധിച്ചുവരുന്നതായി ഫ്രോൺ്റിയർ റിസ്‌ക് മോണിറ്റർ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 60 ശതമാനം കമ്പനികളും പിരിച്ചുവിടലുകൾക്ക് എഐയെ കാരണമായി പറയുമ്പോൾ, 9 ശതമാനം കേസുകളിൽ എഐ നേരിട്ട് ജോലികൾ മാറ്റിസ്ഥാപിച്ചെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇത് കമ്പനികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.
ഇന്ത്യൻ ബിരുദധാരികളെയും യുവാക്കളെയും സംബന്ധിച്ച് ഒരു സമ്മിശ്ര ചിത്രമാണ് നൽകുന്നത്. കോഗ്നിസന്റ് ബെംഗളൂരുവിൽ എഐ ലാബുകൾ തുറന്ന് ജീവനക്കാർക്ക് പുനർപരിശീലനം നൽകുന്നു. അതേസമയം, ആഗോള ഉപഭോക്താക്കൾ പതിവ് കോഡിംഗ്, സപ്പോർട്ട്, ഓപ്പറേഷൻ ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നു. പുതിയ എഐ ജോലികൾ വരുന്നുണ്ടെങ്കിലും വൈദഗ്ധ്യ നവീകരണ സമ്മർദ്ദം ശക്തമാണ്.












Click it and Unblock the Notifications