എഐയുടെ സ്വാധീനം കൂടുതൽ മേഖലകളിലേക്ക്; ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച് ഓപ്പൺഡോർ, 250 പേർക്ക് ജോലി നഷ്‍ടം
ന്യൂഡൽഹി: നിർമിത ബുദ്ധി ആഗോള തൊഴിൽ മേഖലയെ മാറ്റിമറിക്കുന്നതിന്റെ പുതിയ ഉദാഹരണമായി അമേരിക്കൻ റിയൽ എസ്‌റ്റേറ്റ് ടെക് കമ്പനിയായ ഓപ്പൺഡോർ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്തെ ഏകദേശം 250 ജീവനക്കാർക്ക് ജോലി നഷ്‌ടമാവുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അമേരിക്കയിൽ ചെറിയ "എഐ നേറ്റീവ്" ടീമുകളെ കേന്ദ്രീകരിച്ച് പ്രവർത്തനം പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഉപഭോക്താക്കൾ കൂടുതലും അമേരിക്കയിലായതിനാൽ, അവരുമായി ബന്ധപ്പെട്ട ജോലികൾ യുഎസിൽ തന്നെ നിർവഹിക്കുന്നതാണ് കൂടുതൽ ഫലപ്രദമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന കേന്ദ്രമായി ഇന്ത്യയെ ആഗോള കമ്പനികൾ ഉപയോഗിച്ചിരുന്നു. എന്നാൽ എഐയുടെ വളർച്ചയോടെ ഈ മോഡൽ വെല്ലുവിളി നേരിടുമെന്ന ആശങ്ക ഉയരുകയാണ്. നിരവധി കമ്പനികൾ വിദേശ രാജ്യങ്ങളിലെ വലിയ ഓഫ്‌ഷോർ ടീമുകളെ ആശ്രയിക്കുന്നതിന് പകരം സ്വന്തം രാജ്യങ്ങളിൽ തന്നെ എഐ ഉപയോഗിച്ചുള്ള പ്രവർത്തനത്തിലേക്ക് മാറുകയാണ്.
ഉത്പാദന ക്ഷമത കുറയില്ലെന്ന് കമ്പനി
ഓപ്പൺഡോർ 2.0 പ്രകാരം ജീവനക്കാരുടെ എണ്ണം കുറയുമെങ്കിലും കമ്പനിയുടെ ഉൽപ്പാദനക്ഷമതയും സ്വാധീനവും വർധിക്കുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. എഐ അധിഷ്‌ഠിത ഉപകരണങ്ങളുടെ സഹായത്തോടെ ജീവനക്കാർക്ക് മുമ്പത്തേക്കാൾ കൂടുതൽ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും, കുറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ച് വലിയ തോതിലുള്ള പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നും കമ്പനി പറയുന്നു.
വർഷങ്ങളായി ഇന്ത്യയിലെ വലിയ ഓഫ്ഷോർ ടീമാണ് കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയിരുന്നത്. എന്നാൽ എഐ സാങ്കേതികവിദ്യയും ഓട്ടോമേഷനും വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ, കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം രൂപപ്പെട്ടതായി കമ്പനി വ്യക്തമാക്കി.
മുമ്പ് നിരവധി ജീവനക്കാർ ചേർന്ന് നിർവഹിച്ചിരുന്ന ജോലികൾ ഇപ്പോൾ എഐ ടൂളുകളും ഓട്ടോമേറ്റഡ് സംവിധാനങ്ങളും ഉപയോഗിച്ച് വളരെ ചെറിയ ടീമുകൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വലിയ തോതിലുള്ള ബാക്ക്-ഓഫീസ് പ്രവർത്തനങ്ങളുടെ ആവശ്യം കുറയുകയാണ്.
ജോലി നഷ്‍ടപ്പെടുന്ന ജീവനക്കാർക്ക് സെവറൻസ് പാക്കേജുകളും തൊഴിൽ കണ്ടെത്താനുള്ള സഹായ സേവനങ്ങളും നൽകുമെന്നും കമ്പനി അറിയിച്ചു. അതേസമയം ചില നിർണായക ജോലികൾ പൂർത്തിയാക്കുന്നതിനായി ചെറിയൊരു വിഭാഗം ജീവനക്കാർ താൽക്കാലികമായി തുടരും. മറ്റുള്ളവർ കമ്പനിയിൽ നിന്ന് പുറത്തേക്ക് പോവും.
ഓപ്പൺഡോറിന്റെ ഈ തീരുമാനം ഇന്ത്യയുടെ ഔട്ട്‌സോഴ്സിംഗ് വ്യവസായത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. എഐയുടെ വളർച്ചയോടെ പരമ്പരാഗത ബാക്ക്-ഓഫീസ് ജോലികളുടെ ആവശ്യകത കുറയുകയും, ചെറിയ എഐ അധിഷ്‌ഠിത ടീമുകളിലേക്ക് ആഗോള കമ്പനികൾ മാറുകയും ചെയ്യുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.














Click it and Unblock the Notifications