എഐ സ്‌റ്റാർട്ടപ്പ് നിക്ഷേപം; കാര്യമായ ചലനമുണ്ടാക്കാതെ 2025ലെ ഇടപാടുകൾ, ആകെയുള്ളത് വമ്പൻ ഡീലുകൾ
ന്യൂഡൽഹി: ഇന്ത്യൻ സ്‌റ്റാർട്ടപ്പ് നിക്ഷേപം 2025ൽ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല എന്നാണ് റിപ്പോർട്ടുകൾ ഇപ്പോൾ സൂചിപ്പിക്കുന്നത്. വമ്പൻ ഡീലുകൾ സജീവമായിരുന്നിട്ടും ഈ വർഷത്തെ കണക്കുകൾ ഇതാണ് കാണിക്കുന്നത്. വർഷം ഇതുവരെ 9.8 ബില്യൺ ആണ് മൊത്തം ഫണ്ടിംഗ്. ഇത് 2024ലെ 10.1 ബില്യണിനേക്കാൾ നേരിയ കുറവാണ്. വളർച്ചാ ഘട്ടത്തിലെ റൗണ്ടുകളിലെ നേട്ടങ്ങൾ, ലേറ്റ്-സ്‌റ്റേജ് സ്വകാര്യ മൂലധനത്തിലെ വലിയ കുറവ് കാരണം ഇല്ലാതായി.
ലേറ്റ്-സ്‌റ്റേജ് സ്വകാര്യ നിക്ഷേപം 2.9 ബില്യണിൽ നിന്ന് 1.8 ബില്യണായി കുറഞ്ഞു. വളർച്ചയെത്തിയ സ്‌റ്റാർട്ടപ്പുകൾ സ്വകാര്യ ഇടപാടുകളേക്കാൾ പൊതുവിപണി തിരഞ്ഞെടുത്തതാണ് ഈ മാറ്റത്തിന് കാരണം എന്നാണ് വിലയിരുത്തൽ. മീഷോ, ലെൻസ്‌കാർട്ട്, ഫിസിക്‌സ് വാലാ എന്നിവയുൾപ്പെടെ ഏകദേശം പത്തോളം കൺസ്യൂമർ, ടെക് കമ്പനികൾ ഐപിഒ വഴി ലിസ്‌റ്റ് ചെയ്യപ്പെട്ട്, ആദ്യകാല നിക്ഷേപകർക്കും ജീവനക്കാർക്കും പണലഭ്യത ഉറപ്പാക്കി.

'ഈ വർഷം രണ്ട് കാര്യങ്ങളാണ് നടന്നത്: പുതിയ നിക്ഷേപങ്ങളും, എക്‌സിറ്റുകളും. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വേഗത കുറഞ്ഞതിന് ശേഷം, പ്രത്യേകിച്ച് എഐയുടെയും കൺസ്യൂമർ ബ്രാൻഡുകളുടെയും കടന്നുവരവ് കാരണം ഇത് തിരക്കേറിയ വർഷമായിരുന്നു," പീക്ക് എക്‌സ്വി പാർട്ണേഴ്‌സിന്റെ മാനേജിംഗ് ഡയറക്‌ടർ മോഹിത് ഭട്‌നാഗർ പറഞ്ഞു.
ഈ വർഷത്തെ ഫണ്ട് ശേഖരണത്തിന് വലിയ ഡീലുകൾ പിന്തുണ നൽകി. സെപ്റ്റോ 450 മില്യൺ ഡോളർ സമാഹരിച്ചു. റാപ്പിഡോ 550 മില്യൺ ഇടപാടിന്റെ ഒരു ഭാഗം പൂർത്തിയാക്കി. മീഷോ 270 മില്യൺ ഡോളർ വെൽത്ത്‌ടെക് ഗ്രോവ് 200 മില്യണും നേടി. കൂടാതെ, മോഎൻഗേജ് 280 മില്യൺ ഡോളർ റൗണ്ടും അടച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മറ്റ് പ്രവണതകളെ മറികടന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തി. ആദ്യഘട്ട ഫണ്ടിംഗ് 3.1 ബില്യണായി കുറഞ്ഞപ്പോഴും, എഐ നിക്ഷേപം ഏകദേശം ഇരട്ടിയായി 1.3 ബില്യണിലെത്തി. ഊതിവീർപ്പിച്ചതാണോ എന്ന ആശങ്കകൾക്കപ്പുറം, പീക്ക് എക്‌സ് വി, സ്‌റ്റെല്ലറിസ് വെഞ്ച്വർ പാർട്ണേഴ്‌സ് പോലുള്ള സ്ഥാപനങ്ങൾ ദീർഘകാല കാഴ്‌ചപ്പാടോടെ എന്റർപ്രൈസ്, വോയ്‌സ് എഐ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.












Click it and Unblock the Notifications