ഇനി ചാറ്റ്ബോട്ടുമായി കുട്ടികൾ സംസാരിക്കേണ്ട; നിർണായക നീക്കവുമായി ക്യാരക്റ്റർ എഐ, നിയന്ത്രണം വരുന്നു
ന്യൂയോർക്ക്: ചാറ്റ്ബോട്ടുകളുമായി കുട്ടികൾ സംവദിക്കുന്നത് നിരോധിക്കാൻ ഒരുങ്ങി പ്രമുഖ എഐ കമ്പനിയായ ക്യാരക്റ്റർ എഐ. സാങ്കേതികവിദ്യയുടെ പെട്ടെന്നുള്ള വളർച്ചയോട് യുവ ഉപയോക്താക്കൾ എങ്ങനെ ഇടപെടുന്നു എന്നതിനെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ഈ നിർണായക തീരുമാനം കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
വിവിധതരം എഐ കഥാപാത്രങ്ങൾക്ക് പേരുകേട്ട ഈ കമ്പനി, നവംബർ 25 മുതൽ 18 വയസിന് താഴെയുള്ള ഉപയോക്താക്കൾക്ക് എഐയുമായി തുറന്ന സംഭാഷണങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യം നിർത്തലാക്കുമെന്ന് അറിയിച്ചു. വരും ആഴ്‌ചകളിൽ ഘട്ടം ഘട്ടമായി ആക്‌സസ് നിയന്ത്രിക്കാനാണ് പദ്ധതി ഇടുന്നത്. ആദ്യഘട്ടത്തിൽ കുട്ടികൾക്ക് പ്രതിദിനം രണ്ട് മണിക്കൂർ മാത്രമായി ചാറ്റ് സമയം പരിമിതപ്പെടുത്തും.

എങ്കിലും ഈ പ്രായപരിധിയിൽ ഉള്ള ഉപയോക്താക്കളെ ഒഴിവാക്കാനല്ല കമ്പനി ഒരുങ്ങുന്നത്. മറിച്ച് 18 വയസിന് താഴെയുള്ളവർക്കായി പുതിയൊരു അനുഭവം വികസിപ്പിക്കാൻ ലക്ഷ്യമിടുന്നതായി കമ്പനി അറിയിച്ചു. ഇതിലൂടെ കൗമാരക്കാർക്ക് എഐ കഥാപാത്രങ്ങൾ ഉപയോഗിച്ച് വീഡിയോകളും കഥകളും സ്ട്രീമുകളും നിർമ്മിക്കാൻ സാധിക്കും.
അതേസമയം, ചാറ്റ്ബോട്ടുകളുമായി ബന്ധപ്പെട്ട കൗമാരക്കാരുടെ ആത്മഹത്യകളെ തുടർന്ന് കമ്പനിയും മറ്റ് ചാറ്റ്ബോട്ട് ഡെവലപ്പർമാരും അടുത്തിടെ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. 14 വയസുകാരനായ സെവെൽ സെറ്റ്‌സർ മൂന്നാമന്റെ അമ്മ കഴിഞ്ഞ നവംബറിൽ ക്യാരക്റ്റർ എഐക്കെതിരെ കേസെടുത്തിരുന്നു. ചാറ്റ്ബോട്ട് മകനെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് അവർ ആരോപിച്ചു.
ചാറ്റ്ജിപിടിയുമായി സംവദിച്ച ശേഷം ജീവനൊടുക്കിയ 16 വയസുകാരൻ ആദം റെയ്‌ന്റെ മാതാപിതാക്കളും ഓപ്പൺഎഐക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. ഈ റിപ്പോർട്ടുകളും റെഗുലേറ്റർമാർ, സുരക്ഷാ വിദഗ്‌ധർ, രക്ഷിതാക്കൾ എന്നിവരിൽ നിന്നുള്ള അഭിപ്രായങ്ങളും വിലയിരുത്തിയ ശേഷമാണ് 18 വയസിന് താഴെയുള്ളവർക്കായി ഒരു പുതിയ അനുഭവം സൃഷ്‌ടിക്കുന്നതിന് ഈ മാറ്റം വരുത്താൻ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചു.
കുട്ടികൾ ഉൾപ്പെടെ ജനറേറ്റീവ് എഐ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ നല്ല വശങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ഇതുപോലെയുള്ള സാധ്യതകൾ കൂടി അവിടെ പരിഗണിക്കേണ്ടതുണ്ട് എന്നാണ് പൊതുവായി ഉയരുന്ന അഭിപ്രായം. പഠനത്തിനായും മറ്റ് അക്കാദമിക് കാര്യങ്ങൾക്കും കുട്ടികൾക്ക് വളരെ അധികം സഹായം ഇവ മൂലം ലഭിക്കുന്ന സാഹചര്യമുണ്ട്, അത് നിഷേധിക്കാൻ ഒരിക്കലും കഴിയുന്നതല്ല.
എന്നാൽ അതുപോലെ തന്നെ ഇതിന് ചില ദൂഷ്യവശങ്ങളുമുണ്ട്. കുട്ടികൾ ഇതിനെ മറ്റ് രീതികളിൽ ദുരുപയോഗം ചെയ്യുന്നോ എന്നുള്ള സംശയമാണ് പ്രധാനമായും ഉയരുന്നത്. പ്രത്യേകിച്ച് അടുത്ത കാലത്തായി ഇത്തരം സംഭവങ്ങൾ തുടർക്കഥ ആവുന്ന വേളയിൽ. ഈ സാഹചര്യത്തിലാണ് ക്യാരക്റ്റർ എഐ ഉൾപ്പെടെയുള്ള കമ്പനികളുടെ നീക്കം ചർച്ചയാവുന്നത്.












Click it and Unblock the Notifications