ഇന്ത്യയിൽ എഐയ്ക്ക് വേണ്ടി അമേരിക്കക്കാർ എന്തിനാണ് പണം മുടക്കുന്നത്? ചോദ്യവുമായി നവാരോ
ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്‌ടാവ് പീറ്റർ നവാരോ ഇന്ത്യയുമായി ബന്ധപ്പെട്ട പുതിയ പരാമർശങ്ങൾ ഉന്നയിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ഇക്കുറി എഐയുമായി ബന്ധപ്പെട്ട വിഷയമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത് എന്ന് മാത്രം. ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾക്കായി അമേരിക്കക്കാർ എന്തിനാണ് പണം മുടക്കുന്നതെന്ന ചോദ്യമുയർത്തിയാണ് അദ്ദേഹം രംഗത്തെത്തിയത്.
സ്റ്റീവ് ബാനോണുമായി 'റിയൽ അമേരിക്ക വോയ്‌സ്' പരിപാടിയിൽ പങ്കെടുക്കവെയാണ് നവാരോ ഇക്കാര്യം ഉന്നയിച്ചത്. 'ഇന്ത്യയിലെ എഐ-ക്ക് വേണ്ടി അമേരിക്കക്കാർ എന്തിനാണ് പണം നൽകുന്നത്? അമേരിക്കൻ മണ്ണിൽ പ്രവർത്തിക്കുന്ന ചാറ്റ്ജിപിടി, അമേരിക്കൻ വൈദ്യുതി ഉപയോഗിച്ച് ഇന്ത്യയിലും ചൈനയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള വലിയ ഉപയോക്താക്കൾക്ക് സേവനം നൽകുന്നു' അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന അവിടെ വൈറലായിരിക്കുകയാണ്.

കൂടാതെ വിദേശ സ്ഥാപനങ്ങൾ കാർഷിക ഭൂമി യഥാർത്ഥ വിലയുടെ പത്തിരട്ടിക്ക് വാങ്ങുന്നത് യുഎസിൽ ഭക്ഷ്യവില വർധനവിന് കാരണമാകുമെന്നും നവാരോ മുന്നറിയിപ്പ് നൽകി. റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ മേൽ ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം തീരുവയും വ്യാപാര കരാറിലെ തടസങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് നവാരോയുടെ ഈ അഭിപ്രായപ്രകടനങ്ങൾ.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയ ഉയർന്ന താരിഫുകളെ നവാരോ നേരത്തെ ന്യായീകരിച്ചിരുന്നു. ദേശീയ സുരക്ഷാ കാരണങ്ങളാണ് ഇതിന് പിന്നിൽ എന്ന് അദ്ദേഹം വാദിച്ചു. 'ഇന്ത്യൻ തീരുവകളുടെ യുക്തി പരസ്‌പരം ചുമത്തുന്ന താരിഫുകളിൽ നിന്ന് വ്യത്യസ്‌തമാണ്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യയുടെ കടുത്ത വിസമ്മതവുമായി ബന്ധപ്പെട്ട ഒരു ദേശീയ സുരക്ഷാ വിഷയമായിരുന്നു ഇത്' എന്നാണ് അദ്ദേഹം പറഞ്ഞത്.
ട്രംപിന്റെ സഹായി മുമ്പ് ഇന്ത്യയെ തീരുവകളുടെ മഹാരാജാവ് എന്ന് മുദ്രകുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ എഐ വിഷയത്തിലും ഇന്ത്യയെ ലക്ഷ്യമിട്ട് നവാരോ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയിൽ എഐ മേഖല കാര്യമായി വളർച്ചയുടെ പാതയിലാണ്. കൂടുതൽ കമ്പനികൾ ഇന്ത്യയിൽ ചുവടുറപ്പിക്കുകയും ചെയ്യുന്നുണ്ട്.
ചാറ്റ്ജിപിടി ഉപയോക്താക്കളുടെ ലോകത്തിലെ ഏറ്റവും വലിയ അടിത്തറയായി ഇന്ത്യ മാറിയിരിക്കുകയാണ്. വിദ്യാഭ്യാസം, ജോലി, ദൈനംദിന ജോലികൾ എന്നിവയ്ക്കായി ദശലക്ഷക്കണക്കിന് ആളുകൾ ഇത് സജീവമായി ഉപയോഗിക്കുന്നു, കണക്കുകളിൽ യുഎസിനെ മറികടന്നാണ് ഇന്ത്യയുടെ മുന്നേറ്റം. ഇന്ത്യയിൽ പ്രതിമാസം 72 ദശലക്ഷം സജീവ ഉപയോക്താക്കൾ അവർക്ക് മാത്രം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications