പെർപ്ലെക്‌സിറ്റിയിൽ കണ്ണുവച്ച് ആപ്പിളും മെറ്റയും! വെറുതെയല്ല, സ്‌റ്റാർട്ടപ്പ് ആണെങ്കിലും ഗുണങ്ങൾ അനവധി
ന്യൂയോർക്ക്: വളരെ വേഗത്തിലാണ് ആഗോള തലത്തിൽ എഐ മേഖല പുരോഗമിക്കുന്നത്. അതിന്റെ മുൻനിരയിൽ ടെക് ഭീമന്മാർ പലരുമുണ്ടങ്കിൽ കൂടുതൽ നേട്ടമുണ്ടാക്കിയത് സ്വതന്ത്ര സ്‌റ്റാർട്ടപ്പുകളും മറ്റ് കമ്പനികളുമാണ്. അതിൽ ചാറ്റ് ജിപിടിയും ഡീപ്‌സീക്കും ഉൾപ്പെടുന്നു. അക്കൂട്ടത്തിലെ മറ്റൊരു പ്രധാന പേരാണ് പെർപ്ലെക്‌സിറ്റിയുടേത്. വളരെയധികം സ്വീകാര്യത നേടിയ കമ്പനികളിൽ ഒന്നാണ് അവരുടേത് എന്ന് നമുക്ക് വിപണി നോക്കിയാൽ മനസിലാവും.
അതിനിടെ ഇപ്പോഴിതാ ശക്തമായ സെർച്ച് എഞ്ചിനും ചാറ്റ്ബോട്ടും കൊണ്ട് പ്രശസ്‌തി നേടിയ അതിവേഗം വളർന്നുവരുന്ന സ്‌റ്റാർട്ടപ്പായ പെർപ്ലെസ്‌കിറ്റിഎഐയ്ക്ക് പിന്നാലെയാണ് ആപ്പിളും മെറ്റയും. സിലിക്കൺ വാലിയിൽ നടക്കുന്ന സാങ്കേതിക മത്സരത്തിൽ എഐ ശേഷികൾ എത്രത്തോളം നിർണായകമാണെന്ന് ഇത് സൂചിപ്പിക്കുന്നു. നിലവിൽ ഇരുകമ്പനികളും ഇവരെ ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ സജീവമായി തന്നെ നടത്തി വരികയാണ്.

ഇതിനകം തന്നെ ഒരു എഐ ഏറ്റെടുക്കൽ റിപ്പോർട്ടുകളിൽ ഇടം നേടിയിട്ടുള്ള സക്കർബർഗിന്റെ മെറ്റ ആദ്യം പെർപ്ലെക്‌സിറ്റിയെ സമീപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ മറുവശത്ത് ആപ്പിൾ ആവട്ടെ സ്വന്തമായി സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള നയവുമായി തുടരുന്ന വേളയിലാണ് ഇത്തരമൊരു ഏറ്റെടുക്കലിന്റെ സൂചന നൽകുന്നത്. അത് അവരുടെ നിർണായക നയവ്യതിയാനം സൂചിപ്പിക്കുന്ന കാര്യമാണ്.
ഇന്ത്യൻ വംശജനായ അരവിന്ദ് ശ്രീനിവാസും ചില പങ്കാളികളും ചേർന്ന് 2022ൽ സ്ഥാപിച്ച പെർപ്ലെക്‌സിറ്റി, ഉപഭോക്താക്കൾക്ക് ഒട്ടേറെ നേട്ടങ്ങൾ വാഗ്‌ദാനം ചെയ്യുന്നു. അതിന്റെ ഉപയോക്തൃ-സൗഹൃദ രൂപകൽപ്പന, തത്സമയ സൈറ്റേഷനുകൾ, ദ്രുത നവീകരണം എന്നിവ 15 ദശലക്ഷം ഉപയോക്താക്കളെയാണ് ഉണ്ടാക്കി കൊടുത്തത്. വളർന്നുവരുന്ന ഒരു സ്ഥാപനം എന്ന നിലയിൽ അവരെ ഇപ്പോൾ വാങ്ങുന്നത് ഗുണം ചെയ്യുമെന്നാണ് ഇരു കമ്പനികളും കണക്കുകൂട്ടുന്നത്.
നിലവിൽ എഐ ചാറ്റ്ബോട്ട് രംഗത്തെ ശക്തർ എന്ന വിശേഷണവും അവർക്ക് സ്വന്തം. ആപ്പിളിനും മെറ്റയ്ക്കും, പെർപ്ലെക്‌സിറ്റി സ്വന്തമാക്കുന്നത് ഗൂഗിളിനും ഓപ്പൺഎഐക്കുമെതിരായ വർധിച്ചുവരുന്ന മത്സരത്തിൽ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കും. എങ്കിലും വളരെ കുറവ് സാധ്യതകൾ മാത്രമേ നിലവിൽ അതിന് നമുക്ക് കാണാൻ കഴിയുന്നുള്ളൂ.
പെർപ്ലെക്‌സിറ്റിയുടെ സവിശേഷതകൾ
സെർച്ച് എഞ്ചിൻ എന്ന നിലയിൽ പെർപ്ലെക്‌സിറ്റിയുടെ വളർച്ച ശ്രദ്ധേയമാണ്. ഗൂഗിളിന്റെ ആധിപത്യത്തിന് വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള ഒരു സ്ഥാപനമായി അതിനെ പലരും കാണുന്നു. അതിന്റെ തിരയൽ കഴിവുകളെ പലവിഭാഗം ആളുകൾ പ്രശംസിച്ചിട്ടുണ്ട്. സ്‌റ്റാറ്റിക് ഫലങ്ങളെ ആശ്രയിക്കുന്ന പരമ്പരാഗത സെർച്ച് എഞ്ചിനുകളിൽ വേറിട്ട രീതിയാണ് ഇതിന്റേത്.
മറ്റുള്ളവയിൽ നിന്നും വ്യത്യസ്‌തമായി പെർപ്ലെക്‌സിറ്റി തിരയലിനെ ഒരു സ്വാഭാവിക സംഭാഷണമാക്കി മാറ്റുന്നു. അങ്ങനെ വരുമ്പോൾ ഇത് ഉപയോക്താക്കൾക്ക് തുടർ ചോദ്യങ്ങൾ ചോദിക്കാനും അനുബന്ധ വിഷയങ്ങൾ തടസമില്ലാതെ പര്യവേക്ഷണം ചെയ്യാനും അനുവദിക്കുന്നു. അതുകൊണ്ട് തന്നെയാണ് അവർക്കായി ഒരേസമയം ആപ്പിളും മെറ്റയും വലവിരിക്കുന്നത്.
പെർപ്ലെക്‌സിറ്റിയുടെ ഭാവി എന്താവും?
പെർപ്ലെക്‌സിറ്റിയുടെ കഴിവുകൾ ആപ്പിൾ അതിന്റെ ഹാർഡ്‌വെയറിലേക്കും ഒഎസ് ആവാസവ്യവസ്ഥയിലേക്കും സമന്വയിപ്പിച്ചാൽ, അതിന് വ്യക്തിഗത ഉപകരണ ഇടപെടലുകൾ പുനർനിർവചിക്കാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്. തത്സമയ, സംഭാഷണാത്മക, ഉറവിടം അടിസ്ഥാനമാക്കിയുള്ള ഉത്തരങ്ങൾ വാഗ്‌ദാനം ചെയ്യുന്ന സിരി പെർപ്ലെക്‌സിറ്റിയുടെ സഹായത്താൽ ആവും പിന്നീട് പ്രവർത്തിക്കുക.
ഇനി മെറ്റ ഏറ്റെടുത്താൽ, ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയിലുടനീളം എഐ-അധിഷ്‌ഠിത അനുഭവങ്ങളുടെ കേന്ദ്രമായി പെർപ്ലക്‌സിറ്റിയെ അവർ മാറ്റും. അങ്ങനെയെങ്കിൽ ഇത് ഉപയോക്തൃ ഇടപെടലും തിരയൽ നിലവാരവും മെച്ചപ്പെടുത്തും. ഇതൊന്നും അല്ലാതെ പെർപ്ലക്‌സിറ്റി സ്വതന്ത്രമായി തുടരുകയാണെങ്കിൽ അവർ ഗൂഗിളിന് വലിയ ബദലായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നടപടി വൈകി; പ്രതിപക്ഷ നേതാവ്
ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നടപടി വൈകിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത്രയും നാളും മൗനത്തിന്റെ വാത്മീകത്തിലായിരുന്നു മുഖ്യമന്ത്രിയെന്നും ഗവർണറുടെ ഔദ്യോഗിക പരിപാടികളും രാജ്ഭവനും ആർഎസ്എസ് പരിപാടികൾ ആയി മാറ്റരുതെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഇത് ഗവർണറെ ബോധ്യപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.












Click it and Unblock the Notifications