ഥാറിനോട് ഒരുങ്ങി നിന്നോളാൻ പറ; ഗൂർഖ വരുന്നു അഞ്ചിന്റെ പവറുമായി, വിപണിയിൽ കൊലതൂക്ക് ലോഡിംഗ്
ഇന്ത്യയിലെ എസ്‌യുവി വിപണി കുതിച്ചു പൊങ്ങുന്ന കാഴ്‌ചയാണ് കഴിഞ്ഞ കാലങ്ങളിൽ കാണുന്നത്. മുൻപൊക്കെ എസ്‌യുവി ഇത്ര ജനകീയമല്ലാത്ത കാലത്ത് ഹാച്ച്ബാക്കുകൾക്കും സെഡാനുകൾക്കും ഒക്കെയായിരുന്നു കൂടുതൽ ആവശ്യക്കാർ. ഇന്ന് ആ സാഹചര്യമൊക്കെ മാറി എവിടെ നോക്കിയാലും എസ്‌യുവി തരംഗമാണ്.
ഈ സെഗ്‌മെന്റിൽ താരമാവാൻ എല്ലാ കമ്പനികളും പരസ്‌പരം മത്സരിക്കുകയുമാണ്. എന്നാൽ എസ്‌യുവി മാർക്കറ്റിൽ എല്ലാ കാലത്തും ഒരുപോലെ മികച്ചു നിന്നവർ തമ്മിലുള്ള പോരാട്ടത്തിനാണ് ഇനി അരങ്ങൊരുന്നത്. ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ ഫോഴ്‌സ് മോട്ടോഴ്‌സിന്റെ ഗൂർഖയാണ് ഇനി പുതിയ രൂപത്തിൽ എത്തുന്നത്.

മഹീന്ദ്രയുടെ ഥാർ, മാരുതിയുടെ ജിംനി എന്നീ മോഡലുകളെ മലർത്തിയടിക്കാനാണ് ഈ വാഹനം എത്തുന്നത്. ഏറെനാളുകളായി ഈ വാഹനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ സ്ഥിരമാണ്. എന്നാൽ ഇപ്പോൾ അതിന്റെ ഇന്റീരിയറിലെ ക്യാബിനുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ കമ്പനി തന്നെ പുറത്തുവിട്ടു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഫീച്ചർ ഡിപ്പാർട്ട്‌മെന്റിൽ നിരവധി മാറ്റങ്ങളോടെയാണ് പുതിയ ഗൂർഖ എത്തുന്നത്. 7-സീറ്റർ ലേഔട്ട്, വലിയ ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്‌റ്റർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുതിയ ഫീച്ചർ കൂട്ടിച്ചേർക്കലുകളോടെ നിലവിൽ വിൽപ്പന നടത്തുന്ന മൂന്ന് ഡോർ പതിപ്പിനോട് സാമ്യമുള്ള, പുതുക്കിയ ഡാഷ്‌ബോർഡ് ഇതിൽ ഉണ്ടാവും.
എന്നാൽ പുതിയ മോഡലിൽ ഇപ്പോൾ ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ കൂടിയുണ്ട് എന്നത് ശ്രദ്ധിക്കണം. സ്‌റ്റിയറിംഗും നിലവിലുള്ള മോഡലിന് സമാനമാണ്. ഒരു പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്‌റ്ററും ഗൂർഖ ഉപഭോക്താക്കളെ കാത്തിരിപ്പുണ്ട്.
ഓട്ടോ സ്‌റ്റാർട്ട്-സ്‌റ്റോപ്പ്, ടയർ പ്രഷർ മോണിറ്റർ, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ, സ്‌പീഡോമീറ്ററിനും ടാക്കോമീറ്ററിനുമുള്ള ഡിജിറ്റൽ റീഡ്-ഔട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഗൂർഖ സിലൗറ്റ് ഉപയോഗിക്കുന്ന സ്‌റ്റാർട്ട് ആനിമേഷനുമായാണ് ക്ലസ്‌റ്ററും വരുന്നത്. ഇത് കൂടാതെ ഉള്ള ഫീച്ചറുകൾ എന്തൊക്കെ ആണെന്ന് ഇനി ലോഞ്ചിന് ശേഷമേ അറിയാൻ പറ്റുകയുള്ളൂ.
പവർട്രെയിനിൽ 91 ബിഎച്ച്പി കരുത്തും 250 എൻഎമ്മും പുറപ്പെടുവിക്കുന്ന അതേ 2.6 ലിറ്റർ, നാല് സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിനുമായി ഗൂർഖ 5-ഡോർ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5-ഡോർ റിയർ-വീൽ ഡ്രൈവിലും 4x4 സ്പൈക്കിലും വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷ. 5 ഡോർ വകഭേദത്തിൽ മൂന്ന് വാരി സീറ്റ് ക്രമീകരണവും ഏർപ്പെടുത്തിയേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications