'ദിലീപേട്ടൻ എല്ലാവരെയും സഹായിക്കുന്ന വ്യക്തി, നമുക്കൊക്കെ വേണ്ടി നിന്നയാളാണ്'; രാജേഷ് പാണാവള്ളി
നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായെങ്കിലും ദിലീപിനെതിരെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പലവിധത്തിലുള്ള എതിർപ്പുകൾ തുടരുന്നുണ്ട്. അടുത്തിടെ ഇറങ്ങിയ ചിത്രമായ ഭഭബയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ പോലും ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ചിത്രത്തിൽ മോഹൻലാലും അതിഥി വേഷം ചെയ്‌തിരുന്നു. താരത്തിന്റെ സിനിമകൾ ഒന്നാകെ ബഹിഷ്‌കരിക്കണമെന്നും കാണരുതെന്നുമൊക്കെ പല കോണുകളിൽ നിന്ന് ആവശ്യം ഉയരുന്നതും പതിവായിരിക്കുകയാണ്.
ഇപ്പോഴിതാ ദിലീപിന്റെ പെരുമാറ്റത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്, മിമിക്രി കലാകാരനും സിനിമാ-സീരിയൽ താരവുമായ രാജേഷ് പാണാവള്ളി. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാജേഷ് ദിലീപിനെ കുറിച്ച് വൈകാരികമായി സംസാരിച്ചത്. എപ്പോൾ കണ്ടാലും ചേർത്ത് പിടിക്കുന്ന മനുഷ്യനാണ് ദിലീപ് എന്നും ജനപ്രിയ നായകൻ എന്ന അദ്ദേഹത്തിന്റെ പേര് വെറുതെ ഇട്ട് നൽകിയതല്ലെന്നും രാജേഷ് പറയുന്നു.

രാജേഷ് പാണാവള്ളിയുടെ വാക്കുകൾ
ജാക്ക് ഡാനിയൽ എന്ന സിനിമയിലാണ് ഞാനും ദിലീപേട്ടനും ഒരുമിച്ച് അഭിനയിച്ചത്. ശരിക്കും പറഞ്ഞാൽ ആ സിനിമയിൽ ഞാൻ ഉണ്ടായിരുന്നില്ല. ഷൂട്ടിംഗ് തുടങ്ങുന്ന സമയത്തൊന്നും ഞാൻ ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് എന്നെ വിളിക്കുന്നത്. ജയസൂര്യ ആയിരുന്നു അതിന്റെ ഡയറക്‌ടർ. ഒരു നടൻ വരാതായപ്പോഴാണ് എന്നെ വിളിക്കുന്നത്. വീട്ടിൽ ഉണ്ടോ എന്നാണ് കൺട്രോളർ വിളിച്ചു ചോദിക്കുന്നത്. ഞാൻ ഉണ്ടെന്ന് പറഞ്ഞു.
അങ്ങനെ പെട്ടെന്ന് എരമല്ലൂരിലേക്ക് വരാനായി പറഞ്ഞു. അവിടെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ വച്ചാണ് ഷൂട്ട് എന്ന് പറഞ്ഞു. ഞാൻ ചോദിച്ചു എന്താണ് സംഭവമെന്ന്. അപ്പോഴാണ് പറയുന്നത് ദിലീപേട്ടന്റെ പടമാണെന്ന്. പിന്നെ പാന്റും ഷർട്ടും എങ്ങനെയാണ് ഇട്ട് തീർത്തതെന്ന് പോലും എനിക്ക് അറിയില്ല. പ്രത്യക്ഷപ്പെടുന്നത് പോലെ ഞാൻ സെറ്റിൽ എത്തി. അങ്ങനെ ഞാൻ അവിടെ ചെന്നപ്പോൾ ഒരാൾ വന്ന് പറഞ്ഞു ദിലീപേട്ടന് കാണണമെന്ന്.
ആരാണ് അഭിനയിക്കുന്നതെന്ന് പുള്ളിക്ക് കാണണമെന്ന്. ദിലീപേട്ടൻ അവിടെ കാരവനിൽ ഉണ്ടായിരുന്നു. എന്നെ കണ്ട ശേഷം അവിടെ വച്ച് ആ സീൻ ഇമ്പ്രവൈസ് ചെയ്യുകയായിരുന്നു. വളരെ ചെറിയ സീൻ ആയിരുന്നു അത്. ജയസൂര്യയെയും വിളിച്ചുവരുത്തി. അവിടെ വച്ച് തന്നെ സീൻ ദിലീപേട്ടൻ എന്റെ മുൻപിലിരുന്ന് ഇമ്പ്രവൈസ് ചെയ്‌തു.
ഞാനും ദിലീപേട്ടനും ഇരുന്നാണ് ചെയ്‌തത്. എന്നോട് ഇങ്ങനെ ചെയ്യാനും അങ്ങനെ ചെയ്യാനുമൊക്കെ പറഞ്ഞു. അപ്പോൾ സംവിധായകൻ പറഞ്ഞിരുന്നു, അതിന് വലിയ പ്രാധാന്യം ഇല്ലെന്ന്. പക്ഷേ, പുള്ളി അത് നോക്കണമെന്ന് തന്നെ പറഞ്ഞു. ദിലീപേട്ടൻ അവിടെ നിന്ന് പണിയെടുക്കുകയാണ്. ശരിക്കും പറഞ്ഞാൽ ഞാൻ അത്ഭുതപ്പെട്ടുപോയി. പുള്ളി എനിക്ക് വേണ്ടിയാണ് ഇങ്ങനെ ആ സീൻ അവിടെ ഇരുന്ന് ചെയ്യുന്നത്.
പലരും പറഞ്ഞു കേട്ടിട്ടുണ്ട് ദിലീപേട്ടൻ സഹായിക്കുന്ന ആളാണെന്ന്, ഇത് ശരിക്കും ഞാൻ അനുഭവിച്ചറിയുകയാണ്. കൊറേ ആയപ്പോൾ സംവിധായകൻ വന്ന് പറഞ്ഞു, മതി ചേട്ടാ ഇത്രയൊക്കെ വേണോ എന്ന്. സൈജു കുറുപ്പ് ഒക്കെ ഉണ്ടായിരുന്നു. അതാണ് ആ സിനിമയുടെ കാര്യം. ആരെങ്കിലും ഒക്കെ എന്നെ ഇപ്പോഴും ആ സിനിമ കാണുമ്പോൾ വിളിക്കാറുണ്ട്.
ദിലീപേട്ടനുമായി ഉള്ള സീൻ കാണുമ്പോൾ വിളിക്കാറുണ്ട്. അത്ര നന്നായി നമുക്ക് വേണ്ടി നിന്നിട്ടുള്ള മനുഷ്യനാണ്. എനിക്ക് ദിലീപേട്ടനുമായി അടുപ്പമുണ്ട്, ഞങ്ങൾ ഒരുപാട് ഷോകളിൽ സഹകരിച്ചിട്ടുണ്ട്. ഭയങ്കര കാര്യമാണ്. എവിടെ വച്ച് കണ്ടാലും നമ്മളെ ചേർത്ത് പിടിക്കുന്ന ആളാണ് ദിലീപേട്ടൻ. അറിഞ്ഞിട്ട പേരായിരുന്നു ജനപ്രിയ നായകൻ എന്ന്.












Click it and Unblock the Notifications