'അന്ന് എനിക്ക് 18 വയസ്, എന്തുമാത്രം ഡിപ്രഷനിലൂടെ ആയിരിക്കും അവൾ കടന്നു പോയിട്ടുണ്ടാവുക?'; മഞ്ജു വാര്യർ
മലയാളികൾ ഏറ്റവും കാത്തിരിക്കുന്ന റീറിലീസുകളിൽ ഒന്നാണ് സമ്മർ ഇൻ ബത്‌ലഹേം. രഞ്ജിത് തിരക്കഥ എഴുതി സിബി മലയിൽ സംവിധാനം ചെയ്‌ത ഈ ചിത്രം ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. മഞ്ജു വാര്യർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. അക്കാലത്തെ സെൻസേഷണൽ ഹിറ്റുകളിൽ ഒന്ന് കൂടിയായിരുന്നു സമ്മർ ഇൻ ബത്‌ലേഹം.
അതിനൊപ്പം മലയാളത്തിലെ തന്നെ ഏറ്റവും മികച്ച അതിഥി വേഷങ്ങളിൽ ഒന്നായി മോഹൻലാലും ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു. നിരഞ്ജൻ എന്ന മോഹൻലാൽ കഥാപാത്രം ഏറെ കൾട്ട് ഫോളോവിംഗ് ഉള്ള ഒന്ന് കൂടിയാണ്. അടുത്തിടെയാണ് ചിത്രത്തിന്റെ റീറിലീസ് ട്രെയിലർ അണിയറ പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ പുറത്തുവിട്ടത്. സിബി മലയിൽ, നിർമ്മാതാവ് സിയാദ് കോക്കർ, മഞ്ജു വാര്യർ എന്നിവർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ ട്രെയിലർ ലോഞ്ച് പരിപാടിയിൽ മഞ്ജു വാര്യർ സമ്മർ ഇൻ ബത്‌ലഹേം സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുകയാണ്. തന്റെ വെറും പതിനെട്ടാമത്തെ വയസിൽ അഭിനയിച്ച ചിത്രമായിരുന്നു ഇതെന്നും അന്ന് ഇത്ര വലിയ ചിത്രമായിരുന്നുവെന്ന് അറിയില്ലായിരുന്നു എന്നും മഞ്ജു പറയുന്നു. തന്റെ കഥാപാത്രമായ ആമിയെ കുറിച്ചും മഞ്ജു മനസ് തുറക്കുന്നുണ്ട്.
മഞ്ജു വാര്യരുടെ വാക്കുകൾ ഇങ്ങനെ
ശരിക്കും ഇപ്പോൾ എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. എല്ലാ സിനിമയും നല്ല രീതിയിൽ വരണം എന്ന സത്യസന്ധമായിട്ടുള്ള, ആത്മാർത്ഥമായ ആഗ്രഹത്തോടെയാണ് ചെയ്യുന്നത്. പക്ഷെ എല്ലാ ചേരുവകളും ഒത്തുവന്ന് അത് നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ പ്രേക്ഷകരും സ്നേഹത്തോടെ സ്വീകരിക്കുമ്പോൾ ആണ് അത് വൻ വിജയം ആകുന്നത്. പക്ഷേ, അത് എല്ലാ സിനിമകളുടെയും കാര്യത്തിൽ നടക്കണം എന്നില്ല. അതിനു പല ഫാക്ടേഴ്‌സ് ഉണ്ടാകണം. എന്നെ സംബന്ധിച്ച് ഞാൻ അഭിനയിച്ചിട്ടുള്ള സിനിമകളിൽ എന്നോട് സ്നേഹമുള്ള ആളുകൾ എപ്പോഴും പറയുന്ന സിനിമയായിരുന്നു സമ്മർ ഇൻ സമ്മർ ഇൻ ബത്ലഹേം. അത്രയും നല്ല കഥയും കഥാപാത്രവും ആയിരുന്നു ഈ സിനിമയിലേത്.
അന്ന് എനിക്ക് ഞാൻ ഇത്രയും വലിയ ഒരു ചിത്രമാണ് ചെയ്യുന്നത് എന്നോ മൾട്ടി സ്‌റ്റാർസ് അഭിനയിച്ച ഒരു സിനിമയുടെ ഭാഗമാണ് ഞാൻ എന്നോ എനിക്ക് തിരിച്ചറിയാൻ ആകുമായിരുന്നില്ല. അത്ര വലിയ സ്കെയിൽ ഉള്ളൊരു സിനിമയാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. ആ പ്രായത്തിൽ അതിനുള്ള പക്വതയും എനിക്ക് ഉണ്ടായിരുന്നില്ല. പതിനെട്ടുവയസ് ആണ് അന്ന് എനിക്ക് പ്രായം. കളിവീടും പ്രണയവർണ്ണങ്ങളും ചെയ്‌ത് നിൽക്കുന്ന സമയം ആയിരുന്നു അത്.
എന്റെ ഏറ്റവും കൂടുതൽ സിനിമകളിൽ നായകന്മാരായിട്ടുള്ള സുരേഷേട്ടന്റെയും ജയറാമേട്ടന്റെയും കൂടെ വീണ്ടും വർക്ക് ചെയ്യുന്നു. ഇവരുടെ കൂടെ ഞാൻ ഇങ്ങനെ ആസ്വദിച്ച് ചെയ്‌ത സിനിമ. ഇതിലെ രംഗങ്ങൾ പോലെ സമ്മർ ക്യമ്പിൽ നിന്ന് ജീവിച്ചു ചെയ്‌ത സിനിമ ഒക്കെയാണ് അത്. എല്ലാവരും ചേർന്ന് എപ്പോളും സംസാരമായിരുന്നു എല്ലാവരുടെയും ഹോളിഡേ സ്പെൻഡ് ചെയ്യാൻ ഉള്ള ഒരു ബംഗ്ളാവ്. അവിടെ കിച്ചൺ സ്‌പേസിൽ എപ്പോഴും സുകുമാരിയമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണം എല്ലാം കഴിച്ചുകൊണ്ട് അത്രയും ആഘോഷിച്ചു ചെയ്‌ത ഒരു സിനിമ ആയിരുന്നു അത്.
അതിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ മണിച്ചേട്ടന്റെയും ജയറാമേട്ടന്റെയും ഒക്കെ തമാശകൾ ഉണ്ടായിരുന്നു. പലപ്പോഴും അതിന്റെ ഇടയിൽ നിന്ന് ഷൂട്ടിലേക്ക് പോവാൻ പോലും തോന്നുമായിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്നുകൊണ്ട് ആലോചിക്കുമ്പോൾ എന്ത് മാത്രം ഡിപ്രഷനിലൂടെ ആയിരിക്കും ആമി അന്ന് കടന്നുപോയിട്ടുണ്ടാവുക എന്നെനിക്ക് ആലോചിക്കാൻ കൂടി പറ്റുന്നില്ല. ഈയൊരു സിനിമ റീറിലീസ് ചെയ്യാൻ കഴിയുമ്പോൾ ആമിയുമായി ബന്ധപ്പെട്ട് അത്തരത്തിലൊരു ഒരു ചർച്ചയൊക്കെ ഉണ്ടാവുമെന്നാണ് എന്റെ പ്രതീക്ഷ.












Click it and Unblock the Notifications