"ദിലീപ് മഞ്ജു വാര്യരുടെ പേര് പറഞ്ഞ നിമിഷം അയാളുടെ പക തിരിച്ചറിഞ്ഞു, മുഖ്യമന്ത്രി എപ്പോഴും അവൾക്കൊപ്പം"
നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ ദിലീപിനെതിരെ ശക്തമായ നിലപാട് എടുത്ത വ്യക്തിയായിരുന്നു പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി. കേസിൽ ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയാണ് അവർ. ദിലീപിന് മഞ്ജു വാര്യരുടെ വളർച്ച സഹിക്കാൻ കഴിയുന്നില്ലെന്നും കടുത്ത പകയാണ് ഉള്ളതെന്നും കേരള അൺബയാസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ പറയുന്നു.
ഭാഗ്യലക്ഷ്‌മിയുടെ വാക്കുകൾ ഇങ്ങനെ
വിധി വന്ന ദിവസം അവൾ തകർന്നുപോവുമോ എന്ന ഒരു ഭയം എനിക്കുണ്ടായിരുന്നു. ആദ്യമേ നെഗറ്റീവ് ആയി ചിന്തിക്കാനാണ് ഞാൻ പറഞ്ഞത്. ഈ കോടതിയിൽ നിന്ന് നീതി കിട്ടില്ലെന്ന് നാല് വർഷം മുൻപേ മനസിലായതാണ്. ഞാൻ മെന്റലി തയ്യാറായിരുന്നു. ജഡ്‌ജി കോടതിയിൽ കയറിയപ്പോൾ ഞാൻ അവളെ മുകളിലേക്ക് പറഞ്ഞുവിട്ടു. ഏഴാം പ്രതിയെ വെറുതെ വിട്ടപ്പോൾ തന്നെ ഞാൻ പറഞ്ഞു. ഇനി നിൽക്കണ്ട ടിവി ഓഫാക്കിക്കോളൂ എന്ന് ഞാൻ അവളോട് പറഞ്ഞു.

ഇനിയിപ്പോൾ ഞാൻ എന്താ ചെയ്യണ്ടേ എന്നാണ് അവൾ ചോദിച്ചത്. കരയുന്നില്ലായിരുന്നു. ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല. ഭക്ഷണം പോലും കഴിക്കാതെ അവളുടെ ചുറ്റും ഇരുന്നു. പിന്നെ ഏകദേശം മറ്റുള്ളവരുടെ വിധി വരുന്നത് വരെ ഞാൻ അവിടെ തന്നെയായിരുന്നു. മറ്റ് പ്രതികൾക്ക് കൊടുത്ത ശിക്ഷയും പോരാ എന്നാണ് എനിക്ക് തോന്നിയത്. ഒന്നാം പ്രതിയുടെ പേര് പോലും ഉച്ചരിക്കാൻ എനിക്ക് തോന്നുന്നില്ല എന്നാണ് പറയാനുള്ളത്.
അയാൾ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ തന്നെ നമുക്ക് തോന്നിയിരുന്നു, അവന് ചെറിയ ശിക്ഷയെ കിട്ടുകയുള്ളൂ. അത്രമാത്രം അവനെ വിലക്കെടുത്തിട്ടുണ്ട്. അവനെ ഒരുപാട് കാലം ശിക്ഷിക്കാതിരിക്കാൻ ഉള്ള വഴികൾ എല്ലാം അയാൾ നോക്കിയിട്ടുണ്ട്. കാരണം അവന് ജീവപര്യന്തം കിട്ടിക്കഴിഞ്ഞാൽ അവൻ വെറുതെ ഇരിക്കില്ല. എല്ലാവരുടെ കാര്യത്തിലും അയാൾ കളിച്ചിട്ടുള്ളൂ. ഇനി 12 വർഷം കൂടി മാത്രമേ അവന് ശിക്ഷ കിട്ടിയിട്ടുള്ളൂ. ജാമ്യത്തിൽ ഇറങ്ങിയപ്പോൾ അവൻ പറയുന്നുണ്ട്.
ഇത് സർവ സാധാരണമാണ്, ഞങ്ങൾ എപ്പോഴും ചെയ്യുന്ന കാര്യമാണ്. നിങ്ങൾ മാധ്യമങ്ങളാണ് ഇത്രമാത്രം വാർത്തയാക്കിയത്. കോടതി ഒരു കാര്യം മറന്നു, അവൻ പുറത്തിറങ്ങിയാൽ ഇനിയും അത് ചെയ്യുമെന്ന്. അതുപോലെ കുറ്റവാളികളിൽ നിന്ന് പിഴ ഈടാക്കി അതിജീവിതയ്ക്ക് നൽകുന്ന രീതിയുടെ കാലമൊക്കെ കഴിഞ്ഞു. അതൊരു ഭിക്ഷ നൽകുന്നത് പോലെയാണ്. കുറ്റവാളിക്ക് തക്കതായ ശിക്ഷ കിട്ടിയാൽ മാത്രമേ അവളുടെ മനസ് പഴയത് പോലെ ആവൂ.
വിധി വരുന്നത് വരെ ഒരു അൻപത് ശതമാനം ആളുകൾ എങ്കിലും കരുതിയത് ഇതൊരു കെട്ടുകഥയാണോ? ഈ കുട്ടി ക്രിയേറ്റ് ചെയ്‌ത ഒരു സംഭവമാണോ? എന്നൊക്കെ കരുതിയിരുന്നു. പക്ഷേ, ദിലീപ് കോടതിക്ക് പുറത്ത് ഇറങ്ങി മഞ്ജു വാര്യരുടെ പേര് ഒരു വൈരാഗ്യം പോലെ പറഞ്ഞപ്പോൾ മുതൽ പൊതുജനം മുഴുവൻ അവളോടൊപ്പമായി. ഇത് ഇയാളുടെ ഉള്ളിൽ പക സൂക്ഷിക്കുന്ന ആളാണെന്നും, 90 ശതമാനം ആളുകളും അവളോടൊപ്പമായി മാറി.
പിന്നെ ഞാൻ ചോദിക്കട്ടെ, മഞ്ജുവും ഒരു തരത്തിൽ പറഞ്ഞാൽ ഒരു അതിജീവിതയാണ്. ഇത്രയും സ്വാധീനമുള്ള, ഇത്രയും പകയുള്ള മനുഷ്യന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങി വന്നിട്ട് അവൾ ഇത്രയും സക്‌സസ്‌ഫുൾ ആയി എങ്കിൽ അത് അവളുടെ ഏറ്റവും വലിയ വിജയമാണ്. ആ വിജയം അയാൾക്ക് താങ്ങാൻ കഴിയുന്നില്ല. അന്ന് അത് അവൾക്ക് സംഭവിച്ച്, അത് കേസായിരുന്നില്ലെങ്കിൽ ഉറപ്പായും മഞ്ജുവിന് സംഭവിച്ചേനെ, ഞാൻ നേരത്തെ പലപ്പോഴും പറഞ്ഞതാണ് അത്.
ഒരുതരത്തിൽ മഞ്ജു വാര്യർ എന്ന പെൺകുട്ടിയെയും അതുപോലെ സിനിമയിൽ മറ്റ് ഒരുപാട് പെൺകുട്ടികളെയും രക്ഷപ്പെടുത്തുകയാണ് ചെയ്‌തത് ആ കുട്ടി കേസ് കൊടുത്തതിലൂടെ. അത് ഒതുക്കി തീർത്തെങ്കിൽ ഇവിടെ ഇനിയും ഇത് തുടർന്നേനെ. ദിലീപിന്റെയൊക്കെ ഫോണിൽ ഉള്ള വീഡിയോകൾ അതാണ് കാണിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്നും അവൾക്കൊപ്പമാണ് നിന്നത്. അദ്ദേഹം അല്ലായിരുന്നെങ്കിൽ ഒരിക്കലും കേസ് ഇതുപോലെ ആവുമായിരുന്നില്ല.












Click it and Unblock the Notifications