'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ്
ഇന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് വിദ്യ ബാലൻ. മലയാളി ആയിരുന്നിട്ട് കൂടി അവർ അധികം മലയാള ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ല. തന്റെ പല സിനിമകളും നിലച്ചുപോയത് കാരണം അവർക്ക് ഒരുപാട് പഴി കേൾക്കേണ്ടി വന്നിരുന്നു. അതിനെ കുറിച്ചും വിദ്യ ബാലൻ നായിക ആവേണ്ടിയിരുന്ന ചക്രം എന്ന മലയാള സിനിമയെ കുറിച്ചും മനസ് തുറക്കുകയാണ് ഇപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
സിൽക്ക് സ്‌മിതയുടെ ജീവിതത്തെ ആസ്‌പദമാക്കി ദി ഡേർട്ടി പിക്ച്ചർ എന്ന സിനിമയിലൂടെ 2011ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയത് വിദ്യ ബാലനായിരുന്നു. മുംബൈ ചെമ്പൂരിൽ ആയിരുന്നു അവരുടെ സ്‌കൂൾ കാലഘട്ടം. അഭിനയത്തോട് അവർക്ക് വലിയ കമ്പമായിരുന്നു. 1979 ജനുവരി ഒന്നിനാണ് അവർ ജനിച്ചത്. മലയാളവും തമിഴും ചേർത്തുള്ള മമിഴ് ഭാഷയിലാണ് വീട്ടിൽ സംസാരിക്കുന്നത്. ശബാന ആസ്‌മിയുടെയും മാധുരി ദീക്ഷിത്തിന്റെയും ഒക്കെ ആരാധിക ആയിരുന്നു വിദ്യ ബാലൻ.

പതിനാറാം വയസിൽ ഒരു സീരിയലിലൂടെ ആയിരുന്നു അവരുടെ അരങ്ങേറ്റം. മലയാള സിനിമയിൽ നായികാ ആവണം എന്ന് അവർ ആഗ്രഹിച്ചു.തമിഴിലും ഒരു കൈ നോക്കണം എന്ന് അവർ തീരുമാനിച്ചു. കമൽ ഹാസനോടൊപ്പം ഒരു സിനിമയിൽ അഭിനയിച്ചെങ്കിലും അത് പൂർത്തിയായില്ല. തല അജിത്തിനോടൊപ്പം ഒരു സിനിമ ചെയ്‌തെങ്കിലും പാതി വഴിയിൽ അത് നിലച്ചു, പിന്നെ തൃഷയാണ് ആ വേഷം ചെയ്‌തത്.
ഭൂൽ ബുലയ്യയിലേക്ക് പ്രിയൻ ക്ഷണിച്ചെങ്കിലും പിന്നെ അത് തബുവിലേക്ക് എത്തി. 2000ൽ ഒരു നല്ല അവസരം എത്തി വിദ്യ ബാലനെ തേടി. ലോഹിതദാസ് തിരക്കഥ എഴുതി, മോഹൻലാൽ നായകനും കൂടെ വേറൊരു നായകനായി ദിലീപും. ജോണി സാഗരിക എന്ന കാസറ്റ് കമ്പനി ഉടമയാണ് നിർമ്മാതാവ്. ചിത്രത്തിന്റെ പേര് ചക്രം. ഭംഗിയായി ചിത്രീകരണം തുടങ്ങി. പക്ഷേ ഓരോ സീൻ കഴിയുമ്പോഴും മോഹൻലാൽ അസ്വസ്ഥനാവാൻ തുടങ്ങി.
തന്നോട് പറഞ്ഞ കഥയാണ് ചിത്രീകരിക്കുന്നതെന്ന് മോഹൻലാലിന് തോന്നിയില്ല. ഇപ്പോൾ എടുക്കുന്ന സീൻ ഏതെന്നോ, അടുത്ത സീൻ ഏതെന്നോ ചോദിച്ചാൽ സംവിധായകൻ കമലിന് ഉത്തരം ഉണ്ടായിരുന്നില്ല. അമ്മ തരുമെന്നാണ് ലോഹിതദാസ് മറുപടി നൽകിയിരുന്നത്. അങ്ങനെയൊരു സിനിമ എടുക്കുക എന്ന് പറഞ്ഞാൽ അതൊരു ഭാരിച്ച പണിയാണ്.
സീനുകൾ തമ്മിലുള്ള അന്തരം ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടാക്കി. വൺ ലൈൻ ഇല്ലാതെ സ്ക്രിപ്റ്റ് എഴുതിയാൽ അതാണ് പ്രശ്‌നം. കമൽ ഒന്നും പറയാത്തതിന്റെ കാരണം ഈ സിനിമയെ കുറിച്ചുള്ള പിക്ച്ചർ മുഴുവൻ ലോഹിയുടെ മനസിൽ മാത്രമേ ഉള്ളൂ. ലോഹി ആണെങ്കിൽ മനസ് തുറക്കുകയുമില്ല. പെട്ടെന്ന് കയറി സൂപ്പർ സ്‌റ്റാർ എഴുത്തുകാരൻ ആയപ്പോൾ പിന്നെ ലോഹിയോട് ആർക്കും ഒന്നും പറഞ്ഞുകൂടാ. എങ്കിൽ പിന്നെ ലോഹി കളഞ്ഞിട്ട് പോവും.
ഓരോ സീൻ കഴിയുന്തോറും മോഹൻലാൽ കൂടുതൽ കൂടുതൽ സംഘർഷത്തിലായി. ഒടുവിൽ 15 ദിവസത്തെ ചിത്രീകരണത്തിന് ശേഷം ആ സിനിമ ഉപേക്ഷിച്ചു. മോഹൻലാൽ ആ പടം ഉപേക്ഷിച്ചു. അതോടെ അതിന്റെ പഴി മുഴുവൻ വിദ്യ ബാലന്റെ തലയിലായി. ഭാഗ്യമില്ലാത്ത നായിക എന്ന വിളിപ്പേരും കിട്ടി. മുകേഷിന്റെ നായികയായി കളരി വിക്രമൻ എന്ന സിനിമയിലും ജോഡി ആയെങ്കിലും അതും നിലച്ചു പോയി.
ചക്രം മുടങ്ങിയതോടെ ലോഹിതദാസിനോടും കമലിനോടും പിന്നെ മോഹൻലാൽ സഹകരിച്ചിട്ടേ ഇല്ല. രണ്ട് പേരെയും ഒഴിവാക്കി. നിലച്ച ചക്രം 2003ൽ ലോഹിതദാസ് തന്നെ സംവിധാനം ചെയ്‌തു. പൃഥ്വിരാജ്, ജയസൂര്യ, മീര ജാസ്‌മിൻ എന്നിവരെ ഒക്കെ വച്ചാണ് ആലോചിച്ചത്. എന്തോ കാരണം കൊണ്ട് ജയസൂര്യ ഒഴിവായി, പകരം നൂലുണ്ട വിജീഷ് ചെയ്‌തു. ലോഹിതദാസിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ മീര ജാസ്‌മിനെ വളർത്തി എടുക്കണം.












Click it and Unblock the Notifications