"സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം"
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തും ഒക്കെയായിരുന്നു രഞ്ജിത്ത്, എന്നാൽ അടുത്തിടെ അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ രഞ്ജിത്ത് ഇപ്പോൾ ജയിലിലാണ്. യുവനടിയുടെ പരാതിയിലാണ് നടപടി. ഇപ്പോഴിതാ രഞ്ജിത്തിനെ കുറിച്ച് മനസ് തുറക്കുകയാണ് തിരക്കഥാകൃത്ത് കൂടിയായ സുനിൽ പരമേശ്വരൻ. ഡിഎൻഎ മലയാളം ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സുനിൽ പരമേശ്വരന്റെ വാക്കുകൾ
നമ്മുടെ സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ രഞ്ജിത്ത് അനുഭവിക്കുന്നത് കണ്ടില്ലേ. അദ്ദേഹത്തിന് അലക്‌സ് എന്നൊരു സുഹൃത്ത് ഉണ്ടായിരുന്നു. അലക്‌സ് ആയിരുന്നു മെയ് മാസ പുലരിയിൽ എന്ന ചിത്രത്തിലൂടെ രഞ്ജിത്തിനെ ഒരു കഥാകൃത്തായി അവതരിപ്പിച്ചത്. എന്നാൽ രഞ്ജിത്ത് പിന്നീട് വലിയ തിരക്കഥാകൃത്തായി പ്രശസ്‌തിയുടെ ഉന്നതിയിൽ എത്തിയപ്പോൾ അലക്‌സുമായുള്ള സൗഹൃദം ഇല്ലാതായെന്നാണ് സത്യം.

ജീവിതത്തിന്റെ അവസാന കാലത്ത് അലക്‌സ് എന്റെയടുത്ത് വന്നിരുന്നു, അന്നെനിക്ക് സമ്പത്ത് ഉണ്ടായിരുന്നു. ഞാൻ അലക്‌സിനോട് പറഞ്ഞു, ഞാൻ പണം മുടക്കാം രഞ്ജിത്തിനെ വച്ചൊരു സിനിമ ചെയ്യൂ, അദ്ദേഹത്തിന് ഇപ്പോൾ വാല്യൂ ഉണ്ടല്ലോ എന്ന്. അപ്പോൾ പക്ഷേ അത് നടന്നില്ല, അലക്‌സ് പിന്നീട് മരണപ്പെടുകയും ചെയ്‌തു. എന്റെ രുദ്രസിംഹാസനം എന്ന സിനിമ അലക്‌സിന് വേണ്ടി സമർപ്പിച്ചിട്ടുള്ള ആളാണ്.
ആ സൗഹൃദം നിറവേറ്റാൻ പറ്റിയില്ല. തന്നെ ഈ രംഗത്തേക്ക് കൊണ്ട് വന്ന, കൈപിടിച്ച ആളെ രഞ്ജിത്ത് വിസ്‌മരിച്ചു പോയി, നമ്മൾ എപ്പോഴും തിരിഞ്ഞു നോക്കണം. നമ്മളെ ആരാണ് വളർത്തിയത്, ആരെങ്കിലും ചേർത്ത് പിടിച്ചിട്ടുണ്ടോ, നഷ്‌ടം വന്നപ്പോൾ സഹായിച്ചിട്ടുണ്ടോ, ഭക്ഷണം തന്നിട്ടുണ്ടോ എന്നൊക്കെ അത് ഓർക്കണം.
ധാർഷ്ട്യം കൊണ്ടും അഹങ്കാരം കൊണ്ടും അത്യുന്നതനായ കലാകാരനായ രഞ്ജിത്ത് കാരാഗൃഹത്തിൽ രോഗങ്ങളോട് കൂടി, അതൊക്കെ ആർക്കും വരാം. എന്തൊരു നല്ല കലാകാരനാണ് രഞ്ജിത്ത്, ആറാം തമ്പുരാൻ പോലെയും നരസിംഹം പോലെയും, നന്ദനം പോലെയുമൊക്കെ നല്ല സിനിമകൾ എടുത്ത ആളാണ് രഞ്ജിത്ത്. എത്ര നല്ല ചിന്തകൾ മനസിൽ ഉണ്ടായിരുന്ന ആളാണ്.
അദ്ദേഹം ഒടുവിൽ ഉണ്ണികൃഷ്‌ണനെ മർദ്ദിച്ചു, ആ മനുഷ്യനെ നിലത്തിട്ടു ചവുട്ടി എന്നൊക്കെയുള്ള വാർത്തകൾ നാം കേട്ടതാണ്. പക്ഷേ, കാരാഗൃഹവാസം ആണെന്ന് കേൾക്കുമ്പോൾ, അതും എങ്ങനെ കിടക്കുന്നു, നിലത്ത് പാ വിരിച്ച് ക്രിമിനലുകൾക്ക് ഒപ്പം. അതൊക്കെ കേൾക്കുമ്പോൾ നമ്മുടെ മനസും വേദനിക്കും. എനിക്ക് അദ്ദേഹത്തെ പേഴ്‌സണലായി അറിയില്ല.
കലാകാരന്മാരെ സ്നേഹിക്കുന്ന നമ്മളെ പോലുള്ളവർക്ക്, ഇനി അദ്ദേഹം എന്തൊക്കെ ചെയ്‌തെന്ന് പറഞ്ഞാലും അദ്ദേഹത്തിനുണ്ടായ അവസ്ഥ ശത്രുക്കൾക്ക് പോലും ഉണ്ടാവരുതേ എന്നാണ് എനിക്ക് പറയാനുള്ളത്. ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ആയിരുന്നു, ഇനിയിപ്പോൾ ആരെങ്കിലും കുടുക്കിയതാണെങ്കിൽ തന്നെ, അദ്ദേഹത്തിന്റെ മുൻകാല ചെയ്‌തികൾക്ക് ദൈവം നൽകിയ ശിക്ഷ ആയിരിക്കാം.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ട് അദ്ദേഹത്തിന്, നട്ടെല്ലിന് ക്ഷതമുണ്ട്, കരൾ രോഗത്തിന് ശസ്ത്രക്രിയ കഴിഞ്ഞതാണ്. ഒരുകാലത്ത് പോലീസിന്റെ അകമ്പടിയോടെ നടന്നയാളാണ്. അദ്ദേഹത്തിന്റെ ആ രൂപം മനുഷ്യനെ വേദനിപ്പിക്കുന്ന ഒരു രംഗമായിപ്പോയി. ഇനി എന്തൊക്കെ ചെയ്‌തു കൂടിയെന്ന് പറഞ്ഞാലും ജീവിതത്തിന്റെ അവസാന കാലത്ത് ഇങ്ങനെയൊരു അവസ്ഥ സങ്കടകരമാണ്.
അദ്ദേഹത്തിന് ആവശ്യത്തിനുള്ള ശിക്ഷ ജയിലിൽ തന്നെ കിടന്നത് കൊണ്ട് കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിനോട് നമുക്ക് ക്ഷമിക്കാൻ പറ്റുമെങ്കിൽ, നീതിപീഠത്തിന് ക്ഷമിക്കാൻ കഴിയുമോ എന്ന് നമുക്ക് അറിയില്ല. അദ്ദേഹം കുറ്റം ചെയ്‌തെങ്കിലും ഇല്ലെങ്കിലും ആരോഗ്യം പരിഗണിക്കണം. നട്ടെല്ലിന് ക്ഷതമുള്ള ഒരാൾ നിലത്ത് കിടക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടാണ്.












Click it and Unblock the Notifications